സുമന്ത്രര്‍ പോയിക്കഴിഞ്ഞപ്പോള്‍ കൗസല്യ ദശരഥനോടു ചോദിച്ചു ” അങ്ങേയ്ക്കു പ്രിയപ്പെട്ട കൈകേയിക്ക് കൊടുത്തതിലോ ഭരതനു രാജ്യം കൊടുത്തതിലോ തരക്കേടോന്നുമില്ല. എന്നാല്‍ എന്റെ മകനെ നാട്ടില്‍നിന്നും ആട്ടിപ്പുറത്താക്കണമായിരുന്നോ? അവനെന്തു തെറ്റുചെയതു? ഇതൊക്കെ വരുത്തിവച്ചിട്ട് ഇപ്പോള്‍ പരിദേവനം ചെയ്യന്നതെന്തിന്? ദശരഥന് അസഹ്യമായ വേദനയോടെ പറഞ്ഞു ”പുണ്ണില്‍ കൊള്ളിവയ്ക്കുന്നതുപോലെ പാപിയായ എന്നെ നീ ദുഃഖിപ്പിക്കാതിരിക്കുക. ദുഃഖം കൊണ്ടു മരിക്കാന്‍ തുടങ്ങുന്ന എന്റെ മനസ്സിനെ ഉരുക്കാതിരിക്കുക. പണ്ട് ഒരു തപോധനന് പ്രാണന് വെടിയാന്‍ നേരത്തു ശപിച്ചതു കാരണം ഞാനും പ്രാണന് വെടിയാന്‍ പോകുന്നു.” ദശരഥന് പഴയ സംഭവം ഓര്‍ക്കുന്നു.
ദശരഥന് നായാട്ടില്‍ കമ്പക്കാരനായിരുന്നു. ഒരിക്കല്‍ യൗവനത്തിന്റെ മദത്തില്‍ രാത്രിയില്‍ അമ്പും വില്ലുമേന്തി കാട്ടില്‍ നദീതീരത്തു നില്ക്കുമ്പോള് ആന തുമ്പിക്കൈയില്‍ വെള്ളമെടുക്കുന്നതുപോലെ ശബ്ദം കേട്ടു. ഉടന്‍ ശബ്ദവേധിയായ അസ്ത്രം തൊടുത്തുവിട്ടു. ”ഹാ, ഞാന്‍ മരിക്കുന്നു. ഒരാള്‍ക്കും ഒരപരാധവും ചെയ്തിട്ടല്ലല്ലോ. പിന്നെ ആരെന്നെക്കൊന്നു?” എന്നൊരു ദയനീയശബ്ദം ഉയര്‍ന്നു. ആ സ്ഥലത്തേയ്ക്ക് ഓടിച്ചെന്നപ്പോള്‍ അമ്പേറ്റു പിടയുന്ന ഒരു മുനികുമാരനെയാണ് അവിടെകണ്ടത്. ദാഹിച്ചു വലഞ്ഞ അന്ധരായ മാതാപിതാക്കള്‍ക്ക് പുഴയില്‍നിന്നും കുടത്തില്‍ വെള്ളമെടുക്കാന്‍ വന്ന ശ്രവണന്‍ എന്ന മുനികുമാരനായിരുന്നു അത്.
”ഞാന്‍ ദശരഥനാണ്. ആന വെള്ളം കുടിക്കുകയാണെന്നു തെറ്റിദ്ധരിച്ചാണ് അസ്ത്രം തൊടുത്തത്. അപരാധം ക്ഷമിക്കണം.” എന്നുപറഞ്ഞ് നമസ്കരിച്ചു. ”ദാഹിച്ചുവലഞ്ഞിരിക്കുന്ന അന്ധരും വൃദ്ധരുമായ മാതാപിതാക്കള്‍ക്കുവേണ്ടി വെള്ളമെടുക്കാന്‍ വന്നതാണ് ഞാന്‍. വൈശ്യനായതിനാല്‍ അങ്ങേയ്ക്ക് ബ്രഹ്മഹത്യാപാപം ഉണ്ടാവില്ല. അവര്‍ക്ക് വേഗം ജലം കൊണ്ടെക്കൊടുത്ത് മാപ്പപേക്ഷിക്കുക. അല്ലെങ്കില്‍ അവര്‍ ശപിച്ചു ഭസ്മമാക്കും.” എന്നുപറഞ്ഞ മുനികുമാരന്റെ മാറില്‍നിന്നും അമ്പു വലിച്ചൂരിയപ്പോള്‍ അയാള്‍ മരിച്ചു. ദശരഥന് കുടത്തില്‍ വെള്ളവുമെടുത്ത് അന്ധരും വൃദ്ധരുമായ തപസ്വികള്‍ ഇരുന്ന സ്ഥലത്തെത്തി.
”വിശപ്പും ദാഹവും കൊണ്ടിതാ മരിക്കാറായി. വെള്ളമെടുക്കാന്‍ പോയ മകനെങ്ങാണീശ്വരാ. കുഞ്ഞേ നീയും ഞങ്ങളെ ഉപേക്ഷിച്ചു.” എന്ന് അവര്‍ പരിതപിക്കുന്നു. കാല്പെരുമാറ്റം കേട്ട് ”വേഗം വരൂ, തൊണ്ടപൊട്ടുന്നു.” എന്നവര്‍ വിളിച്ചു പറഞ്ഞു. ദശരഥന് ഭയന്നുവിറച്ചു കാല്ക്കല് വീണുകൊണ്ട് ”ഞാന്‍ അയോദ്ധ്യാപതിയായ ദശരഥനാണ്. ചെയ്തുപോയ അപരാധം ക്ഷമിക്കണം.” എന്നുപറഞ്ഞ് നടന്ന സംഭവം വിവരിച്ചു. ”ഞങ്ങളുടെ മകന് കിടക്കുന്നിടത്തേയ്ക്ക് ഞങ്ങളെ വേഗം എത്തിക്കുക.” എന്നവര്‍ പറഞ്ഞു.
രണ്ടുപേരെയും ചുമലിലെടുത്ത് മുനികുമാരന്റെ ശവം കിടന്ന സ്ഥലത്തു കൊണ്ടുചെന്നു. മകനെ തലോടിക്കൊണ്ട് ദയനീയമായി അവര്‍ നിലവിളിച്ചു. ഉടനെ വലിയൊരു ചിതകൂട്ടാന്‍ തപസ്വികള്‍ ആവശ്യപ്പെട്ടു അദ്ദേഹം അപ്രകാരം ചെയ്തു. മുനികുമാരന്റെ ദേഹം ചിതയില്‍ വച്ചു. ആ സമയത്ത് താപസന് ”നീയും പുത്രദുഃഖത്താല്‍ മരിക്കാനിടയാകട്ടെ.” എന്നു ശപിച്ചു. പിന്നെ പുത്രന്റെ ചിതയില്‍ രണ്ടുപേരും ചാടി മരിച്ചു. ആ ശാപം ഇതാ ഫലിക്കാന്‍ പോകുന്നു.
അദ്ധ്യാത്മരാമായണത്തില്‍ ദശരഥന്റെ ചരമ രംഗം വളരെ സംക്ഷിപ്തമായിട്ടാണ് വിവരിക്കുന്നത്. എഴുത്തച്ഛന് പറയുന്നു-
”ഹാ! രാമ! പുത്ര! ഹാ! സീതേ! ജനകജേ!
ഹാ രാമ! ലക്ഷ്മണ! ഹാഹാ! ഗുണാംബുധേ!
നിങ്ങളോടും പിരിഞ്ഞെന്മരണം പുന-
രിങ്ങനെ വന്നതു കൈകേയി സംഭവം.”
രാജീവനേത്രനെച്ചിന്തിച്ചു ചിന്തിച്ചു
രാജാ ദശരഥന് പുക്കുസുരാലയം
അപ്പോള്‍ അന്തഃപ്പുരസ്ത്രീകള്‍ വാവിട്ടു നിലവിളിച്ചു. നെഞ്ചത്തടിച്ചുകരയുന്ന ശബ്ദംകേട്ട് വസിഷ്ഠമുനി അവിടെയെത്തി. മന്ത്രിമാരോടെല്ലാം ആലോചിച്ച് രാജാവിന്റെ ശരീരം എണ്ണത്തോണിയില്‍ സൂക്ഷിക്കുവാനും ഭരതനെ കേകയത്തുനിന്നു കൂട്ടിക്കൊണ്ടവരാനും ഏര്‍പ്പാടുചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: