പേരാമ്പ്ര: ചക്കിട്ടപാറ വില്ലേജിലെ മുതുകാട് അങ്ങാടിയ്‌ക്കടുത്ത കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കാന്‍ ശ്രമം. 1970 ല്‍ കുറ്റിയാടി ജലവൈദ്യുത പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ ഇവിടെ 213.30 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഇവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 52 കുടുംബങ്ങള്‍ക്ക് പകരം ഭൂമി ഏറ്റെടുത്ത ഭൂമിക്ക് സമാനമായി അനുവദിക്കുകയും ചെയ്തു. ഇതിന് പുറമെ പൊതു ആവശ്യങ്ങള്‍ക്കായി അഞ്ച് ഏക്കര്‍ ഭൂമി പ്രത്യേകം മാറ്റിവെച്ചിരുന്നു. ഈ അഞ്ചേക്കര്‍ ഭൂമിയാണ് ഇപ്പോള്‍ ചിലര്‍ കയ്യേറാന്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രദേശത്തെ ക്രിസ്ത്യന്‍ പാതിരിമാരുടെ ഒത്താശയോടെ, 52 കുടുംബാംഗങ്ങളെ ക്രിസ്ത്യാനികളാക്കുകയും മാറ്റിവെച്ച അഞ്ചേക്കര്‍ ഭൂമി ഇവര്‍ കൈയ്യേറി അവകാശം സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതിനെ തുടര്‍ന്ന് പ്രശ്‌നം കോടതിയിലെത്തി. തങ്ങള്‍ക്ക് ഈ ഭൂമിയില്‍ പ്രത്യേകാധികാരമുണ്ടെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കി.
ഏറ്റെടുക്കുന്ന സമയത്ത് 52 കുടുംബങ്ങളുടെ പൊതു ക്ഷേമത്തിനാണ് അഞ്ചേക്കര്‍ മാറ്റിവെച്ചതെന്നാണ് ഇവര്‍ കോടതിയില്‍ വാദിച്ചത്. കോടതി യുക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയാണുണ്ടായത്. ഇതിന്റെ മറവിലാണ് അന്യായമാര്‍ഗ്ഗത്തിലൂടെ ഈ ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ ഗൂഢനീക്കം നടത്തുന്നത്.
പൊതു ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് പ്രത്യേകിച്ചും ഒരു പ്രത്യേക മതവിഭാഗക്കാര്‍ക്ക് മാത്രം പതിച്ചുനല്‍കാന്‍ നീക്കം നടത്തുന്നതായാണ് ആരോപണം. നിയമവിരുദ്ധമായി പൊതുസ്ഥലം കൈമാറാന്‍ അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ കാണിച്ച് മുഖ്യമന്ത്രിക്കും, റവന്യൂ വകുപ്പ് മന്ത്രിക്കും കോഴിക്കോട് ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പേരാമ്പ്ര മുന്‍സിഫ് കോടതിയും, വടകര സബ് കോടതിയും ഇപ്പോള്‍ കേരള ഹൈക്കോടതിയും തര്‍ക്കസ്ഥലം 52 കുടുംബങ്ങളുടെ മാത്രമാണെന്ന വാദം തള്ളിക്കളഞ്ഞിട്ടുണ്ട്. പൊതുസ്ഥലം കയ്യേറി ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമാക്കി മാറ്റാന്‍ നടത്തുന്ന ശ്രമത്തെ തടയാന്‍ ഇവിടെ ജനകീയ ആക്ഷന്‍ കമ്മിറ്റിയും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
















