ബര്‍മുഡ: കളിക്കളത്തിലെ കയ്യാങ്കളിക്ക് തന്റെ കരിയര്‍ മുഴുവന്‍ ബലികൊടുക്കേണ്ടിവരുമെന്ന് ബര്‍മുഡ താരം ജാസണ്‍ ആന്ഡേഴ്സണ് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാല്‍ മാന്യന്മാരുടെ കളി എന്ന വിശേഷണമുള്ള ക്രിക്കറ്റില്‍ ഒരു മത്സരത്തിനിടെ കളിക്കാര്‍ ഏറ്റുമുട്ടിയതോടെയാണ് ആന്ഡേഴ്സണ് കളിക്കളത്തോട് വിടപറയേണ്ടിവന്നത്. കഴിഞ്ഞയാഴ്ച ബര്‍മുഡയില്‍ നടന്ന ക്ലീവ്ലാന്‍ഡ് ക്രിക്കറ്റ് ക്ലബും വില്ലോകട്സ് ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിലാണ് കയ്യാങ്കളി അരങ്ങേറിയത്. ക്രിക്കറ്റിന് പേരുദോഷമുണ്ടാക്കിയ സംഭവത്തെ തുടര്‍ന്ന് ബര്‍മുഡ താരം ജാസണ്‍ ആന്ഡേഴ്സന് ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
വില്ലോ കട്സിന്റെ ബാറ്റ്സ്മാന് ജോര്‍ജ് ഒബ്രിയാന്റെ വിക്കറ്റുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്നു പിച്ചിന്റെ നടുവില്‍ തുടങ്ങിയ തര്‍ക്കം കയ്യാങ്കളിയിലും കൂട്ടയടിയിലുമെത്തുകയായിരുന്നു. ക്ലീവ്ലാന്‍ഡ് കളിക്കാരന് ജാസണ്‍ ആന്‍ഡേഴ്സണും ഒബ്രിയാനുമാണ് ആദ്യം കൊമ്പുകോര്‍ത്തത്. കയ്യിലുള്ള ബാറ്റ് കൊണ്ട് ഒബ്രിയാന് അടിക്കാന്‍ ശ്രമിക്കുന്നതും ആന്ഡേഴ്സണ് എതിര്‍ക്കുന്നതും നിലത്ത് വീണ ഒബ്രിയാനെ ആന്ഡേഴ്സണ് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് മറ്റുകളിക്കാര്‍ ഏറ്റെടുത്തതോടെ മൈതാനത്ത് കൂട്ടയടി അരങ്ങേറി.
സംഘര്‍ഷത്തെ തുടര്‍ന്ന് ആന്‍ഡേഴ്സനെതിരെ ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഒബ്രിയാനെ ആറു കളികളില്‍നിന്നും വിലക്കി. അഞ്ച് ട്വന്റി 20 ഉള്‍പ്പടെ 14 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് ജാസന്‍. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയശേഷം ബര്‍മുഡ ക്രിക്കറ്റ് ബോര്‍ഡാണ് കളിക്കാര്‍ക്കെതിരായ നടപടി പ്രഖ്യാപിച്ചത്. ലെവല്‍ 4 ഗണത്തില്‍ പെടുന്ന എതിര് ടീമിലെ കളിക്കാരനെ ശാരീരികമായി ആക്രമിക്കുന്ന കുറ്റമാണ് ആന്ഡേഴ്സണ് ചെയ്തതെന്ന് ബോര്‍ഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: