ന്യൂദല്‍ഹി: കോടാനുകോടികളുടെ അഴിമതി നടന്ന കല്‍ക്കരിപ്പാടം കുഭകോണക്കേസില്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന്സിംഗിന് എതിരെ മുന്‍ കേന്ദ്ര ഖനി സഹമന്ത്രി ദസരി നാരായണ റാവുവിന്റെ മൊഴി. അപേക്ഷ വിശദമായി പരിശോധിക്കുകയും പുനപരിശോധിക്കുകയും ചെയ്തശേഷം അന്നത്തെ പ്രധാനമന്ത്രി തന്നെയാണ് ജിന്‍ഡാല്‍ ഗ്രൂപ്പിന് കല്‍ക്കരിപ്പാടം അനുവദിച്ചത്. ഇക്കാര്യത്തില്‍ അന്തിമ അധികാരി അന്നത്തെ പ്രധാനമന്ത്രി തന്നെയായിരുന്നു.റാവു ഇന്നലെ പ്രത്യേക കോടതിയില്‍ മൊഴി നല്കി.
റാവുവിന്റെ മൊഴി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. കല്ക്കരിപ്പാടക്കേസില് അന്നത്തെ പ്രധാനമന്ത്രിക്ക് എതിരെ ആരോപണം ഉയര്‍ന്നിട്ടും ഡോ. മന്മോഹന് സിംഗ് കരിപുരളാത്ത നേതാവാണെന്നാണ് കോണ്‍ഗ്രസ് പറഞ്ഞുനടന്നിരുന്നത്. എന്നാല്‍ മന്മോഹന് ഇടപാടില്‍ നേരിട്ടുബന്ധമുണ്ടെന്ന് മന്മോഹന് സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ കോടതിയില്‍ പറഞ്ഞിരിക്കുകയാണ്. ഇതാദ്യമായാണ് തന്റെ സഹമന്ത്രി തന്നെ മന്മോഹന് എതിരെ കോടതില്‍ മൊഴിനല്‍കുന്നത്.
മന്മോഹനെ വിളിച്ചുവരുത്തി ചോദ്യംചെയ്യണമെന്ന കേസിലെ പ്രതിയും ഢാര്ഖണ്ഡ ് മുന്‍മുഖ്യമന്ത്രിയുമായ മധു കോഡയുടെ നിലപാടിനെ ദസരി നാരായണ റാവു കോടതിയിലും പിന്തുണച്ചു. ഢാര്‍ഖണ്ഡിലെ അമര്‍കോണ്ട മുര്ഗഡങ്കല് കല്‍ക്കരിപ്പാടം നവീന്‍ ജിന്‍ഡാല്‍ ഗ്രൂപ്പിനാണ് അനുവദിച്ചത്. കല്‍ക്കരി വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്ന അന്നത്തെ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗാണ് ഇതിനുള്ള തീരുമാനം കൈക്കൊണ്ടത്. റാവുവിന്റെ അഭിഭാഷകന് പ്രത്യേക സിബിഐ ജഡ്ജി ഭരത് പരാശര്‍ മുന്‍പാകെ പറഞ്ഞു. കോഡയുടെ അപേക്ഷയെ ഞാനും പിന്തുണയ്ക്കുകയാണ്.റാവുവിന്റെ അഭിഭാഷകന് സതീഷ് മാനേ ഷിന്‍ഡെ പറഞ്ഞു.
എന്നാല്‍ മന്മോഹനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന കോഡയുടെ ആവശ്യത്തെ തങ്ങള്‍ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന് ജിന്‍ഡാല്‍ ഗ്രൂപ്പ് അഭിഭാഷകന് പറഞ്ഞു.കോടതി എന്ത് ഉത്തരവിട്ടാലും അത് കുറ്റവിമുക്തരാകാനുള്ള തങ്ങളുടെ അവകാശത്തെ ലംഘിക്കരുത്, അദ്ദേഹം പറഞ്ഞു. ഇന്ന് കോഡയുടെ അപേക്ഷയിന്മേല് കൂടുതല്‍ വാദം കേള്‍ക്കും.
ജിന്‍ഡാല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളായ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമി, ഗഗന് സ്പോഞ്ച് അയണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് അമര്ക്കൊണ്ട കല്‍ക്കരിപ്പാടം ലേലംചെയ്തു നല്‍കിയതില്‍ വന്‍ക്രമക്കേട് ഉണ്ടെന്നാണ് സിബിഐകേസ്. യുപിഎ സര്‍ക്കാരിലെ ഖനി സഹമന്ത്രിയായിരുന്നു ദസരി നാരായണ റാവു.
മന്മോഹന് സിംഗിന്റെ അറിവില്ലാതെ കല്‍ക്കരിപ്പാടം ലേലംചെയ്ത് നല്കാന് കഴിയില്ലെന്നും ഇതിനുപിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് കേസിലെ പ്രതികളില്‍ ഒരാളായ മധു കോഡ കോടതിയില്‍ പറഞ്ഞിരുന്നത്.കോണ്‍ഗ്രസ് നേതാവായ കോഡ, കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന നവീന്‍ ജിന്‍ഡാല്‍ എന്നിവരടക്കം 13 പ്രതികളാണ് കേസിലുള്ളത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവുമധികം അഴിമതി നടന്നത് ടുജി സ്പെക്ട്രം, കല്‍ക്കരിപ്പാടങ്ങള്‍ എന്നിവയുടെ ലേലങ്ങളിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: