കൊച്ചി: ആക്രമണകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനായി സന്മനസ്സുള്ള വ്യക്തികളെ സംഘടിപ്പിച്ചുകൊണ്ട് തെരുവുനായ ഉന്മൂലന സംഘം എന്നപേരില്‍ ജനകീയ സംഘടന രൂപീകരിക്കുന്നു. ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതിനുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിച്ച സാഹചര്യത്തില്‍ പോലും തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുവാന്‍ വേണ്ടി കേരള സര്‍ക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മറ്റ് ഭരണാധികാരികളോ യാതൊരു നടപടിയും കൈക്കൊള്ളാത്തതിനാലാണ് ഇത്തരമൊരു സംഘടനക്ക് രൂപം നല്‍കുന്നത്.
കേരളത്തില്‍ ദിനംപ്രതി പിഞ്ചുകുഞ്ഞുങ്ങളടക്കം നൂറുകണക്കിന് ജനങ്ങളാണ് തെരുവുനായ്ക്കളുടെ ആക്രമണം മൂലം നരകയാതന അനുഭവിച്ച് കഴിയുന്നത്. തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത കോതമംഗലം സ്വദേശി രണ്ടരവയസ്സുകാരന് മാസ്റ്റര്‍ ദേവനന്ദനാണ് സംഘടനയുടെ അംബാസഡര്‍. ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയിലുള്ള ആക്രമണകാരികളായ തെരുവുനായ്ക്കളെ നശിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയുമായാണ് സംഘടന പ്രവര്‍ത്തനം തുടങ്ങുന്നത്.
ആക്രമണകാരികളായ നായ്ക്കളെ കൊന്ന് കുഴിച്ചുമൂടി അതിന് തെളിവ് ഹാജരാക്കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം നല്കുവാന് സംഘടന തീരുമാനിച്ചിട്ടുണ്ട്. ആദ്യപടിയായി ആയിരം തെരുവുനായ്ക്കളെ നശിപ്പിക്കുന്നതിന് വേണ്ടിവരുന്ന ചിലവിലേക്ക് 5 ലക്ഷംരൂപ സംഭാവന നല്കുവാനായി സ്പോണ്‍സര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരത്തില്‍ സ്പോണ്‍സര്‍മാരുടെ സഹായത്തോടെ ജനങ്ങള്‍ക്ക് ഉപദ്രവകാരികളായ സംസ്ഥാനത്തെ മുഴുവന്‍ തെരുവു നായ്ക്കളെയും ഉന്മൂലനം ചെയ്ത് കേരളത്തെ തെരുവുനായ് വിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിനായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
സംഘടനയുടെ ചെയര്മാന് ജോസ് മാവേലി, പ്രസിഡന്റ് ജോയി പെരുമ്പാവൂര്‍, വൈസ് പ്രസിഡന്റുമാരായി സ്നേഹാലയം പീറ്റര്‍, ഷൈന്‍ സെബാസ്റ്റ്യന്‍, ബിജുപോള്‍, എം.പി. ജെയ്സണ്‍, സെക്രട്ടറി സോഫിയ സുര്‍ജിത്ത്, ട്രഷറര്‍ കെ. സി. ജെയിംസ്, മെമ്പര്‍ ബിന്‍ഷാദ് എന്നിവരുള്‍പ്പെട്ട അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഒരു മാസത്തിനുള്ളില്‍ സംഘടനയുടെ ഉദ്ഘാടനം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തെരുവുനായ് വിമുക്ത കേരളം എന്ന പദ്ധതിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 10 രൂപ മെമ്പര്‍ഷിപ്പ് എടുത്ത് സംഘടനയില്‍ അംഗമാകുവാനും നായ്ക്കളെ നശിപ്പിക്കുന്നതിനുള്ള തുക സ്പോണ്സര് ചെയ്യുവാനും സംഘടനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ക്കും ബന്ധപ്പെടുക: 0484 2603379, 9526033368, 9496076638, 9495814021.
പ്രതികരിക്കാൻ ഇവിടെ എഴുതുക: