സര്‍വ ഭൂതങ്ങള്‍ക്കും ശരണം നല്‍കുന്ന അങ്ങയെ ഞാന്‍ ശരണം പ്രാപിക്കുന്നു. ലങ്ക, സ്വജനങ്ങള്‍, ധനം മുതലായവയെ ഞാന്‍ ഉപേക്ഷിച്ചു. ഇനി ഇന്നുമുതല്‍ എന്റെ ജീവിതവും, സുഖവും, രാജ്യവും അങ്ങേക്കധീനമാകുന്നു. എന്നുപറഞ്ഞ് വിഭീഷണന്‍ രാമനെ സ്തുതിക്കാന്‍ തുടങ്ങി.
വിശ്വേശനായ അവിടുന്നുതന്നെയാണ് ഈ വിശ്വത്തിന്റെ ഉത്ഭവസ്ഥിതിക്കു കാരണമായിട്ടുള്ളത്. സകല ചരാചരങ്ങളുടേയും അകത്തും പുറത്തും വ്യാപിച്ചിരിക്കുന്നത് അങ്ങുതന്നെയാണ്. മഹാമായ മൂടിക്കിടക്കുന്നത് മൂലം അജ്ഞാനികള്‍ക്ക് പരബ്രഹ്മത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അതു കാരണം അവര്‍ പുണ്യപാപങ്ങളില്‍ മുഴുകി ജനനമരണങ്ങളിലൂടെ സഞ്ചരിക്കുന്നു. സുഖദുഃഖങ്ങളില്‍ മുഴുകി ജീവിക്കുന്നിടത്തോളംകാലം ഈ ജഗത്താണ് സത്യമെന്ന് അവര്‍ സങ്കല്പിക്കുന്നു.
അവ്യക്തവും സനാതനവുമായ ആത്മാവിനെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് മനുഷ്യര്‍ പുത്രദാരാദികളില്‍ ആസക്തരായി വിഷയസുഖങ്ങളില്‍ രമിക്കുന്നത്. ഇന്ദ്രിയസുഖങ്ങള്‍ എക്കാലവും ദുഃഖദായകമാണ്. അവിവേകികള്‍ക്ക് ഇന്ദ്രിയസുഖങ്ങള്‍ ആരംഭത്തില്‍ സുഖപ്രദമായി തോന്നുന്നു എന്നുമാത്രം കാലസ്വരൂപനായ അങ്ങ് വലിയതില്‍ വെച്ച് വലിയതും അണുവില്‍ അണുവുമാണ്. മാനങ്ങളിലൊതുങ്ങാത്ത മഹത്ത്വവും സര്‍വലോകങ്ങളുടേയും പിതാവും മാതാവും രക്ഷിതാവും അവിടന്നുതന്നെയാണ്. ഞാന്‍ അങ്ങയെ പൂര്‍ണ്ണമായി അഭയം പ്രാപിക്കുന്നു.
വിഭീഷണന്റെ ഭക്തിയുടെ പാരമ്യം ദര്‍ശിച്ചപ്പോള്‍ എന്തുവരം വേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളുന്നതിന് രാമന്‍ നിര്‍ദ്ദേശിച്ചു. രാമനിര്‍ദ്ദേശം കേട്ട് സന്തുഷ്ടനായ വിഭീഷണന്‍ കര്‍മ്മബന്ധങ്ങള്‍ നശിക്കുന്നതിന്നായി ഈശ്വരജ്ഞാനവും ഭക്തിയും തനിക്ക് നല്‍കണമെന്നും വിഷയസുഖങ്ങളില്‍ ആഗ്രഹമില്ലെന്നും ഏകാഗ്രമായ ശ്രദ്ധ നല്‍കി അനുഗ്രഹിക്കണമെന്നും അപേക്ഷിച്ചു. രാമന്‍ അനുഗ്രഹിച്ചു.
തന്റെ ജ്യേഷ്ഠനായ രാവണന് ഹിതകരവും ശ്രേയസ്‌കരവുമായ മാര്‍ഗ്ഗങ്ങള്‍ വിഭീഷണന്‍ ഉപദേശിച്ചു. പക്ഷെ അദ്ദേഹം ആ ഉപദേശങ്ങളെ സ്വീകരിച്ചില്ല. സ്വജനങ്ങളായാല്‍പോലും സജ്ജനങ്ങള്‍ക്ക് ദുര്‍ജ്ജനങ്ങളുമായുള്ള സഹവാസം അസഹ്യമാണ്. ധര്‍മ്മത്തിനെതിരായി അര്‍ത്ഥകാമങ്ങള്‍ തലയുയര്‍ത്തിയപ്പോള്‍ രാമന്‍ മഹാത്മാവും സര്‍വലോക ശരണ്യനുമാണെന്ന് മനസ്സിലാക്കി തനിക്ക് അഭയം ലഭിക്കുമെന്നുള്ള പൂര്‍ണ്ണ വിശ്വാസത്തോടെയാണ് വിഭീഷണന്‍ രാമപാദങ്ങളില്‍ ശരണം തേടിയത്.
ശരണം തേടുന്നവരെ സര്‍ഭൂതങ്ങളില്‍ നിന്നും കാത്തുരക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്യാനുള്ള കഴിവും, തന്റേടവും, കരുത്തും ഈശ്വരാംശജന്മാര്‍ക്കല്ലാതെ സാധാരണക്കാരനായ ദേഹാഭിമാനിക്ക് കഴിയുന്നതല്ലല്ലോ?
ശ്രീരാമന്‍ ആവശ്യപ്പെട്ടതനുസരിച്ച് വിഭീഷണന്‍ രാവണന്റെ പരാക്രമവീര്യവും സേനാബലവും അറിയിച്ചു. വിഭീഷണനെ ലങ്കാധിപതിയായി വാഴിക്കുന്നതാണെന്ന് ശ്രീരാമന്‍ വാഗ്ദാനം ചെയ്തു. തന്നാലാവുന്ന വിധത്തില്‍ രാവണവധത്തിന് സര്‍വ്വസഹായങ്ങളും ചെയ്തുതരുന്നതാണെന്ന് വിഭീഷണനും പ്രതിജ്ഞ ചെയ്തു. വിഭീഷണനെ ആശ്ലേഷിച്ചുകൊണ്ട് രാമന്‍ തന്നോട് പറഞ്ഞു.
















