ആലുവ: അങ്കമാലി മണ്ണുത്തി ദേശീയപാത നിര്‍മ്മാണത്തിന് ചെലവായതിനേക്കാള്‍ പത്ത് കോടിയിലേറെ രൂപ കൂടുതല്‍ പിരിച്ചെടുത്ത സാഹചര്യത്തില്‍ ടോള്‍ പിരിവ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു. അങ്കമാലി മണ്ണുത്തി ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാക്കി ടോള്‍ പിരിവ് ആരംഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ നിര്‍മ്മാണ തുക പിരിച്ചെടുത്തതായി വിവരാവകാശ രേഖയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 312.80 കോടി രൂപയാണ് നാലുവരി പാതയുടെ നിര്‍മ്മാണ ചെലവ്. 2015 ആഗസ്റ്റ് വരെ 323.49 കോടി രൂപ ടോള്‍ ഇനത്തില്‍ ലഭിച്ചു. ഒരു ദിവസം 26.03 ലക്ഷം രൂപയാണ് ടോളിലൂടെ ലഭിക്കുന്നത്. ഒരുമാസം ഏഴ് കോടി 89 ലക്ഷം രൂപയും, ഒരു വര്‍ഷം 94 കോടി 68 ലക്ഷം രൂപയും 2015 മാര്‍ച്ച് 31 വരെ 284.4 ലക്ഷം രൂപയും പിരിച്ചെടുത്തതായി വ്യക്തമാണ്. കരാറനുസരിച്ച് നാലുവരിപാതയുടെ ടോള്‍ പിരിവിന്റെ കാലാവധി 18 വര്‍ഷമാണ്. നിലവിലെ കണക്ക് വെച്ച് ഇനിയുള്ള 15 വര്‍ഷം കൊണ്ട് 1500 ഓളം കോടി രൂപ പിരിച്ചെടുക്കാനാകും. എന്നാല്‍ ഓരോ വര്‍ഷമുണ്ടാകുന്ന ടോള്‍ സംഖ്യ വര്‍ദ്ധനവും, സൂചികാ നിലവാര വര്‍ദ്ധനവും കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് 2500 കോടിയാവും. പൊതു പ്രവര്‍ത്തകന്‍ ഖാലിദ് മുണ്ടപ്പിള്ളിയാണ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ നേടിയത്.
വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളില്‍ കുറഞ്ഞ വരുമാനമാണ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നേരത്തെ തന്നെ നിര്‍മ്മാണ തുക പിരിച്ചെടുത്തു കഴിഞ്ഞിരിക്കാമെന്നും ഖാലിദ് മുണ്ടേപ്പിള്ളി പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി യഥാര്‍ത്ഥ കണക്ക് പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















