ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട ഫയലുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രദര്‍ശിപ്പിക്കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. നേതാജിയെ കാണാതായതുമുതലുള്ള അന്വേഷണവിവരങ്ങളും ഈ ഫയലുകളില്‍ ഉണ്ട്. നേതാജിയുടെ തിരോധാനം സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കേയാണ് അദ്ദേഹത്തെ കുറിച്ചുള്ള അന്വേഷണം വിവരങ്ങള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നത്.
നേതാജിയുടെ ഫയലുകള്‍ നാളെമുതല്‍ പൊതു ലൈബ്രറിയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചിരുന്നത്. ഇ തിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി ഫയലുകള്‍ കൊല്‍ക്കത്ത റൈറ്റേഴ്സ് ബില്ഡിംങ്സില് എത്തിച്ചിട്ടുണ്ട്. ഫയല്‍ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്ത ശേഷമാണ് പ്രദര്‍ശനത്തിനു വെയ്ക്കുന്നത്. 64 ഫയലുകളാണുള്ളത്. ഇവയില്‍ ചിലത് കൈപ്പടയില്‍ എഴുതി തയ്യാറാക്കിയിട്ടുള്ളതും മുന്നുറോളം പേജുള്ളവയുമാണ്.
നേതാജി അദ്ദേഹത്തിന്റെ സഹോദരന് ശരത് ചന്ദ്രബോസുമായി ആശയ വിനിമയങ്ങളും, നേതാജിയെ കുറിച്ചുള്ള അമേരിക്കന്‍ ഇന്റലിജന്‍സിന്റെ അന്വേഷണ വിവരങ്ങളും ഈ ഫയലുകളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതുപ്രകാരം നേതാജി റഷ്യയില്‍ പരിശീലനത്തിനായി പോയെന്നാണ് സൂചിപ്പിക്കുന്നത്. അതേസമയം അദ്ദേഹം റഷ്യയിലേക്കോ ചൈനയിലേക്കോ രക്ഷപെട്ടെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.
നേതാജിയുടെ തിരോധാനത്തെ സംബന്ധിച്ചുള്ള നിരവധി ഊഹാപോഹങ്ങളാണ് ഭാരതത്തില്‍ നിലനില്‍ക്കുന്നത്. 1945ലെ വിമാനാപകടത്തില്‍ മരിച്ചെന്നാണ് പൊതുജനങ്ങള്‍ വിശ്വസിച്ചിരുന്നത്. 1945 ആഗസ്റ്റ് 18നാണ് അദ്ദേഹത്തെ കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: