ഇങ്ങനെ ശ്രീരാമനും സുഗ്രീവാദികളും സമുദ്രത്തിന്റെ വടക്കേക്കരയില്‍ തിങ്ങിനിറഞ്ഞപ്പോള്‍ അവിടെ ലങ്കയില്‍ രാവണന്‍ തന്റെ മന്ത്രിമാരുമായി കാര്യാലോചന നടത്തുകയായിരുന്നു.
ഹനുമാന്‍ ലങ്കയില്‍ വരുത്തിവെച്ച അഗ്നിപ്രളയം ഏഴുദിവസത്തോളം നീണ്ടുനിന്നു. പിന്നീട് രാവണനിര്‍ദ്ദേശമനുസരിച്ച് വരുണന്‍ മഴപെയ്യിപ്പിച്ച് തീ കെടുത്തി.
വായുദേവനെക്കൊണ്ട് ലങ്ക ദഹിപ്പിച്ച ഭസ്മമെല്ലാം പറപ്പിച്ച് കടലില്‍ വിതറി. വിശ്വകര്‍മ്മാവും മയനും ചേര്‍ന്ന് ലങ്കാനഗരി പൂര്‍വാധികം ഭംഗിയായി പണിതുതീര്‍ത്തു. രാജമന്ദിരങ്ങള്‍, അന്ത:പുരങ്ങള്‍, നൃത്തനിലയങ്ങള്‍ പാനസദനങ്ങള്‍, ഭോജനശാലകള്‍, ഗോപുരങ്ങള്‍ ഇവയെല്ലാം വീണ്ടും ലങ്കയില്‍ നിറഞ്ഞു. കുറെ വസ്തുവകകളുടെ നാശവും പൊള്ളലേറ്റും മാരുതിയുടെ പ്രഹരമേറ്റും പലരും മരിച്ചതൊഴിച്ചാല്‍ ലങ്കാനഗരിയുടെ കെട്ടും മട്ടും രൂപവും ഭാവവും പഴയതുപോലെത്തന്നെയായിത്തീര്‍ന്നു.
സ്വന്തം അനുജന്മാരേയും, മക്കളേയും മന്ത്രിമാരേയും രാവണന്‍ മന്ത്രശാലയിലേക്ക് ക്ഷണിച്ചുവരുത്തി. അടുത്ത സമയത്തുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചും അതിന്നു പരിഹാരമായി അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഗൗരവമായ ആലോചനകള്‍ നടത്തേണ്ടതിനെക്കുറിച്ചു രാവണന്‍ പറയാന്‍ തുടങ്ങി. ദേവന്മാര്‍ക്കോ അസുരന്മാര്‍ക്കോ സാധ്യമല്ലാത്ത കാര്യങ്ങള്‍ കേവലം ഒരു വാനരന്‍ ചെയ്തതിനെക്കുറിച്ചോര്‍ത്തപ്പോള്‍ രാവണന് ലജ്ജതോന്നി.
ഹനുമാന്‍ ഇവിടെവന്ന് ചെയ്തുപോയ കാര്യങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ? ഒരു ജീവിക്കുപോലും അനുവാദം കൂടാതെ കടക്കാന്‍ കഴിയാത്ത ലങ്കയില്‍ മാരുതി വന്ന് സീതയെ കണ്ടതും ഉപവനം അടിച്ചുതകര്‍ത്തതും, രാക്ഷസന്മാരെ വധിച്ചതും, എന്റെ മകനായ അക്ഷകുമാരനെ കൊന്നതും ലങ്ക ചുട്ട് ചാമ്പലാക്കിയതും യാതൊരു കൂസലുമില്ലാതെ സ്വസ്ഥനായി സമുദ്രം താണ്ടി പോയതും ഓര്‍ക്കുമ്പോള്‍ എനിക്ക് ലജ്ജിക്കാതിരിക്കാന്‍ കഴിയുന്നില്ല.
ഇപ്പോള്‍ രാമനും വാനരസേനയും സമുദ്രത്തിന്റെ വടക്കേ തീരത്ത് എത്തിച്ചേര്‍ന്നതായി ചാരന്മാര്‍ മുഖേന അറിയാന്‍ കഴിഞ്ഞു. ഇനി നമ്മള്‍ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങളെല്ലാവരും കൂടി ആലോചിച്ച് പറയുക. കാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കുന്നതില്‍ വിദഗ്ദരും സമര്‍ത്ഥരുമായ നിങ്ങളുടെ അഭിപ്രായം സ്വീകരിച്ചതുകൊണ്ട് ഇന്നേവരെ എനിക്ക് യാതൊരാപത്തുകളേയും നേരിടേണ്ടതായി വന്നിട്ടില്ല. നിങ്ങളെല്ലാവരും എന്റെ കണ്ണുകളാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്നോട് അചഞ്ചലമായ സ്‌നേഹമുണ്ടെന്നും എനിക്കറിയാം. ഉത്തമം, മദ്ധ്യമം, അധമം ഇങ്ങിനെ തീരുമാനങ്ങള്‍ മൂന്നുവിധത്തിലാണ്.
അതുപോലെ സാദ്ധ്യം, ദുസ്സാദ്ധ്യം, അസാദ്ധ്യം എന്നിങ്ങനെ ഓരോ കാര്യത്തെക്കുറിച്ചും പറയാവുന്നതാണ്. ഇതിനെപ്പറ്റി ഓരോ വ്യക്തിക്കും വ്യത്യസ്ത രീതിയില്‍ അഭിപ്രായമുണ്ടാകാമെങ്കിലും അന്യോന്യംകൂടിയാലോചിച്ചു കഴിയുമ്പോള്‍ സാദ്ധ്യമാകുന്നത് ഏതായിരിക്കുമെന്നതിനെപ്പറ്റി സുനിശ്ചിതമായ ഒരു പൊതുതീരുമാനത്തില്‍ എത്താന്‍ കഴിയുന്നു. ആലോചിച്ച് എല്ലാവരും ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നതാണ്. ഉത്തമമായ തീരുമാനം .ഓരോ തീരുമാനവും പുറത്തുപറയാതെ മനസ്സിലുറപ്പിച്ച് പിരിയുന്നത് മദ്ധ്യമമാണ്.
ദുരഭിമാനത്താല്‍ ഓരോരോ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുകയും അനുരഞ്ജനത്തിന് തയ്യാറാകാതെ ദുസ്തര്‍ക്കത്തിന് മുതിര്‍ന്ന് സമയം ദീര്‍ഘിപ്പിച്ച് കൊണ്ടുപോകുന്നതും അധമം. അതുകൊണ്ട് നിങ്ങളെല്ലാവരും ഒന്നിച്ച് കൂടിയാലോചിച്ച് ഒരു നല്ല തീരുമാനമെടുത്ത് എന്നെ അറിയിക്കുക. നിങ്ങള്‍ ബുദ്ധിപൂര്‍വം എടുക്കുന്ന തീരുമാനങ്ങളെ, നമുക്ക് പ്രവൃത്തിപദത്തിലേക്ക് കൊണ്ടുവരാം.
രാവണന്റെ വാക്കുകള്‍ കേട്ട് ഇംഗിതജ്ഞനായ പ്രധാനമന്ത്രി മഹോദരന്‍ പറഞ്ഞു. അങ്ങ് ഈ കാര്യവിചാരം നടത്താനുണ്ടായ കാര്യം മനസ്സിലാകുന്നില്ല. വെറും നിസ്സാരമായ ഒരു കാര്യത്തിന് ഇത്ര ഗൗരവപ്പെട്ട ഒരു ആലോചനായോഗം നടക്കുന്നു എന്നതുതന്നെ നമുക്കു നാണക്കേടാണ്. ത്രിലോകങ്ങളേയും ജയിച്ച് അങ്ങേക്ക് എങ്ങിനെയാണ് ഇങ്ങിനെ ദുഃഖിക്കാന്‍ സാധിക്കുന്നത്. മനുഷ്യനായ രാമനെക്കുറിച്ച് അങ്ങയുടെ മനസ്സ് ഭയപ്പെടുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ഇനി രാമന്റെ സഹായികളായ സുഗ്രീവനും വാനരന്മാരും നമ്മെ ഒന്നുംതന്നെ ചെയ്യാന്‍ പോകുന്നില്ല. ഹനുമാന്‍ തന്നെ ഇവിടെനിന്ന് രക്ഷപ്പെട്ടത് നമ്മള്‍ അല്പം ഉദാസീനത കാണിച്ചതുകൊണ്ടാണ്. അതെല്ലാം വിചാരിച്ചും സംസാരിച്ചും നാം നമ്മുടെ സമയം പാഴാക്കുന്നത് ലാഘവമായ കാര്യമാണ്.
നമ്മുടെ ബലവീര്യങ്ങളെ അങ്ങ് മറന്നുപോവുകയാണോ. ഭയങ്കരമായ യുദ്ധത്തില്‍ മേഘനാദന്‍ ഇന്ദ്രനെ തോല്പിക്കുകയും ബന്ധസ്ഥനാക്കി ലങ്കയില്‍ കൊണ്ടുവന്ന് ഇരുമ്പു ചങ്ങലകൊണ്ട് കൊടിമരത്തില്‍ കെട്ടിയിടുകയും ചെയ്ത കഥ അങ്ങ് മറന്നുവോ? നിഷ്പ്രയാസം കുബേരനെ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയും പുഷ്പകവിമാനം കൈവശപ്പെടുത്തുകയും ചെയ്തത് അങ്ങ് ഓര്‍ക്കുന്നില്ലേ? കാലനെപ്പോലും ജയിച്ച അങ്ങേക്ക് മരണത്തെ ഭയപ്പെടേണ്ടതുണ്ടോ? യുദ്ധത്തില്‍ വരുണനെ ജയിച്ചതും അസുരശില്പിയായ മയനെ ഭയപ്പെടുത്തി വളര്‍ത്തുപുത്രിയായ മണ്ഡോദരിയെ സ്വന്തമാക്കിയതും അങ്ങുതന്നെയാണല്ലോ? ദേവന്മാര്‍ പോലും നമുക്ക് കപ്പംതരുന്നവരാണ്. പിന്നെ ഈ മാനവര്‍ എത്ര തുച്ഛന്മാര്‍.
പണ്ട് ബ്രഹ്മാവില്‍നിന്നും വരംനേടിയ ശേഷം അങ്ങ് ജൈത്രയാത്ര തുടരുകയും കൈലാസ താഴ്‌വരയിലെത്തിയപ്പോള്‍ നന്ദികേശന്‍ അങ്ങയെ തടയുകയും അപ്പോള്‍ നന്ദികേശന്റെ യജമാനനായ ശിവനെ കൈലാസത്തോടുകൂടി പിഴുതെറിയുമെന്നു പറഞ്ഞ് അങ്ങ് അതിനു മുതിരുകയും ചെയ്തപ്പോള്‍ ജ്ഞാനദൃഷ്ടികൊണ്ട് വിവരം മനസ്സിലാക്കിയ ശിവന്‍ കൈലാസത്തെ കീഴ്‌പോട്ട് ചവിട്ടിയിരുത്തുകയും അങ്ങയുടെ വിരലുകള്‍ അമര്‍ന്ന് ചതഞ്ഞ് കൈ ഊരിയെടുക്കാന്‍ കഴിയാതെ പലവര്‍ഷങ്ങള്‍ അങ്ങ് ദീനതയോടെ വസിക്കേണ്ടിവന്നെങ്കിലും ഒടുവില്‍ ശിവനെ സ്തുതിച്ച് പ്രസാദിപ്പിക്കുകയും സന്തുഷ്ടനായ അദ്ദേഹം അങ്ങേക്ക് ചന്ദ്രഹാസം സമ്മാനിക്കുകയും ചെയ്യുകയുണ്ടായി. ആ ചന്ദ്രഹാസം കയ്യിലുള്ളപ്പോള്‍ ദുഃഖിക്കേണ്ട കാര്യമില്ലല്ലോ?
മൂന്നുലോകത്തുള്ളവരും അങ്ങയെ ഭയപ്പെട്ടുകഴിയുകയാണ്. മാത്രമല്ല ഞങ്ങളെല്ലാവരും എപ്പോഴും അങ്ങേക്കൊപ്പമുണ്ടെന്നും എന്തിനേയും ഏതു സന്ദര്‍ഭത്തിലും നേരിടാന്‍ തയ്യാറാണെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. രാക്ഷസവീരന്മാരുടെ പ്രതിജ്ഞ കേട്ടപ്പോള്‍ രാവണന്റെ മനസ്സിലെ വിഷമങ്ങള്‍ക്ക് തെല്ലു ശമനംകൈവന്നു. ഇനി യുദ്ധം ചെയ്യുക. അതിനുള്ള ആലോചനകള്‍ നടത്തുക. ഒരുക്കങ്ങള്‍ തയ്യാറാക്കുക തുടങ്ങിയവയേ ഇനി ചെയ്യേണ്ടതായിട്ടുള്ളു എന്ന് തീരുമാനിച്ചു രാവണന്‍ ഇന്ദ്രജിത്തിന്റെ മുഖത്തേക്കുനോക്കി. പിതാവിന്റെ ഇംഗിതം മനസ്സിലാക്കിയ മേഘനാഥന്‍ പറയാന്‍ തുടങ്ങി.
പ്രിയ പിതാവെ, ഇവിടെ ഗൗരവമായി ആലോചിക്കാന്‍ ഒന്നുമില്ല. നമ്മള്‍ സകല ലോകവും കീഴടക്കിയവരാണ്. സുരാസുരാദികളായ സകല വീരാധിവീരന്മാരെല്ലാം നമ്മുടെ പാദദാസരായ അടിമകളാണ്. നമുക്ക് ആരെ എന്തിന് ഭയപ്പെടണം? വെറും കുറുനരികളെ സിംഹങ്ങള്‍ക്ക് ഭയപ്പെടേണ്ട കാര്യമില്ല. നമ്മളിലാര്‍ക്കും ഒരിക്കലും ഒരുകാലത്തും ഭീരുത്വം ഉണ്ടാകാന്‍ പാടില്ല. അങ്ങ് ആജ്ഞ നല്‍കുന്നപക്ഷം വേണമെങ്കില്‍ ഞാന്‍ ഇപ്പോള്‍തന്നെ കടല്‍കടന്ന് അക്കരെ ചെന്ന് രാമാദികളെ കൊന്ന് തിരിച്ചുവരുന്നതാണ്. രാവണന്‍ ഒന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
കുംഭകര്‍ണ്ണന്‍ സദസ്സിലുണ്ടായിരുന്നു. അദ്ദേഹം നിദ്രക്കധീനനാകാന്‍ ഇനിയും ഒരുദിവസം കൂടിയുണ്ട്. പിന്നീട് ആറുമാസം കഴിഞ്ഞേ അദ്ദേഹം ഉണരുകയുള്ളു. രാക്ഷസപ്രമുഖരുടെ പ്രതിജ്ഞയും രാവണ പ്രശംസയും യുദ്ധത്തിനായുള്ള അഭ്യര്‍ത്ഥനയും കേട്ടുകൊണ്ടിരുന്ന കുംഭകര്‍ണ്ണന്‍ ധര്‍മ്മത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു. അഭിവന്ദ്യനായ ജ്യേഷ്ഠാ, അവിടന്ന് ക്ഷോഭിക്കരുത്. ഞാന്‍ സംഭവങ്ങളുടെ രണ്ടുവശങ്ങളെപ്പറ്റിയും ചിന്തിച്ചുകൊണ്ട് പറയാന്‍ പോവുകയാണ്. അങ്ങ് ചെയ്തത് തെറ്റാണ്. രാമന്‍ കേവലം ഒരു മനുഷ്യനോ സീത ഒരു മനുഷ്യസ്ത്രീയോ അല്ല. വാനരന്മാരെ നിസ്സാരക്കാരെന്ന് വിചാരിച്ച് തള്ളിക്കളയുന്നതും ശരിയല്ല. അവര്‍ മൂലം നമ്മുടെ വര്‍ഗ്ഗംതന്നെ നാമാവശേഷമാകാന്‍ ഇടയുണ്ട്.
പക്ഷെ ഇപ്പോള്‍ അങ്ങു പ്രവര്‍ത്തിച്ച കാര്യങ്ങളെല്ലാം സ്വന്തം ജീവനെത്തന്നെ അപകടത്തിലാക്കുന്നവയാണ്. രാമന്‍ അങ്ങയെ കണ്ടുകിട്ടിയാല്‍പിന്നെ ഒരിക്കലും ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കയില്ലെന്നത് സുനിശ്ചിതമാണ്. അതുകൊണ്ട് ജീവനില്‍ കൊതിയുണ്ടെങ്കില്‍ രാമനെ സേവിക്കുന്നതാണ് ഉത്തമം.
ശ്രീരാമന്‍ കേവലം ഒരു മനുഷ്യനല്ല. പരനും ഏകസ്വരൂപനും മഹാവിഷ്ണുവുമായ നാരായണനാണ്. സാക്ഷാല്‍ ലക്ഷ്മീഭഗവതിയാണ്. അങ്ങയുടെ നാശത്തിനുവേണ്ടി സീതയായി ജനിച്ചിരിക്കുന്നത്. ഇതറിയാതെ യുദ്ധത്തിനു മുതിരുന്നത് ആത്മനാശത്തിനുവേണ്ടിയാണ്. മോഹം കാരണം ജന്തുക്കള്‍ നാദഭേദങ്ങളില്‍ ഭ്രമിച്ച് നാശത്തില്‍ചെന്നു ചാടുന്നു. ഇരയെ മോഹിക്കുന്ന മീനുകള്‍ സ്വയം ചെന്ന് ചൂണ്ട വിഴുങ്ങിമരിക്കുന്നു. അഗ്നിയെക്കണ്ട് മോഹിക്കുന്ന ശലഭങ്ങളും അഗ്നിയില്‍ പതിച്ച് മൃത്യുവിനിരയാകുന്നു. അതുപോലെ ജാനകിയെക്കണ്ട് മോഹിച്ചതുമൂലം അങ്ങേക്കും പ്രാണനാശം സംഭവിക്കാന്‍ ഇടയുണ്ട്. നാം ചെയ്യുന്ന പ്രവൃത്തികള്‍ സ്വന്തം നാശത്തിലേക്കാണ് നയിക്കുന്നതെന്ന് മനസ്സിലായാല്‍ പോലും ചില സമയങ്ങളില്‍ നമുക്കതില്‍ നിന്ന് പിന്‍മാറാനോ മനസ്സിനെ പിന്‍തിരിപ്പിക്കാനോ സാധിച്ചെന്നു വരില്ല. അതിനു കാരണം മുജ്ജന്മ വാസനകളാണ്. വിജ്ഞാനികളായ ദിവ്യന്മാര്‍ക്കുപോലും മുജ്ജന്മവാസനകളെ യാതൊരു വിധത്തിലും തടയാന്‍ കഴിയുന്നതല്ല. പിന്നെ അജ്ഞാനികള്‍ക്ക് അത് സാധിക്കുമെന്ന് വിചാരിക്കുന്നത് മൂഢത്വം മാത്രമാണ്.
















