കൊളംബോ: യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്താന്‍ ദക്ഷിണാഫ്രിക്കന്‍ മാതൃകയില്‍ കമ്മീഷനെ നിയമിക്കുമെന്ന് ശ്രീലങ്ക. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ റെനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരാണ് കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തെ വര്‍ണവിവേചനത്തെയും വംശഹത്യകളെയും കുറിച്ച് അന്വേഷിക്കാന്‍ ദക്ഷിണാഫ്രിക്ക നിയോഗിച്ച കമ്മീഷനെ ശ്രീലങ്ക മാതൃകയാക്കും.
കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും തെളിവെടുപ്പ് രീതികള്‍ സംബന്ധിച്ചും ദക്ഷിണാഫ്രിക്കയുടെ നിര്‍ദ്ദേശങ്ങളും സഹായവും തേടുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി മംഗള സമരവീര അറിയിച്ചു. ഇരകള്‍ക്ക് നല്‍കേണ്ട സഹായവും കാണാതായവരെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉചിതമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. ഇത് സംബന്ധിച്ച പദ്ധതി വിവരങ്ങള്‍ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലിന് സമര്‍പ്പിക്കുമെന്നും സമരവീര വ്യക്തമാക്കി.
യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ ശ്രീലങ്ക കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടും ഇത് സംബന്ധിച്ച് റിപ്പോട്ട് തയ്യാറാക്കുമെന്ന് വ്യക്തമാക്കിയും മനുഷ്യാവകാശ കൗണ്‍സില്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സൈന്യവും എല്‍ടിടിഇയും തമ്മില്‍ നിലനിന്ന 26 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനിടെ നടന്ന യുദ്ധ കുറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച് അന്വേഷണം നടത്താന്‍ വ്യാപകമായ സമ്മര്‍ദ്ദമാണ് ശ്രീലങ്കക്ക് മേലുള്ളത്. 2009ല്‍ മഹിന്ദ രാജപക്സ പ്രസിഡന്റായിരിക്കെ തമിഴ്പുലികള്‍ക്ക് എതിരായ സൈനിക നടപടിക്കിടെ നാല്‍പ്പതിനായിരത്തോളം തമിഴ് വംശജരായ സാധാരണ പൗരന്മാര് കൊല്ലപ്പെട്ടതായി നേരത്തെ മനുഷ്യാവകാശ കൗണ്‍സിലിന്റെ റിപ്പോട്ട് പുറത്തുവന്നിരുന്നു.
അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണ കമ്മീഷനാണ് തമിഴ് വംശജരുടെ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. അതേ സമയം ശ്രീലങ്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെങ്കിലും യുദ്ധക്കുറ്റങ്ങളും അന്വേഷണത്തോട് ഇതുവരെയുളള നിഷേധാത്മക സമീപനങ്ങളും സംബന്ധിച്ച റിപ്പോട്ട് പ്രസിദ്ധീകരിക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: