തിരുവനന്തപുരം: സംസ്ഥാന കോളേജ് ഗെയിംസിന്റെ രണ്ടാംദിനമായ ഇന്നലെ അത്‌ലറ്റിക്‌സിൽ പിറന്നത് ഏഴു മീറ്റ് റെക്കോർഡുകൾ. നീന്തൽക്കുളത്തിൽ താരങ്ങൾ മുങ്ങിയെടുത്തത് 11 റെക്കോർഡുകൾ. ഇതോടെ 18 റെക്കോഡുകൾ പഴങ്കഥയായി. രണ്ട് ദിവസം കൊണ്ട് തിരുത്തിയത് 27 റെക്കോർഡുകൾ. മേളയിൽ ഇനി 12 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ അക്വാട്ടിക് ഇനങ്ങളിൽ 109 പോയിന്റുമായി തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളേജും ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ 35 പോയിന്റുമായി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജും മുന്നേറ്റം തുടരുകയാണ്.
നീന്തൽക്കുളത്തിൽ 45 പോയിന്റുമായി തിരുവനന്തപുരം എംജി കോളേജും 35 പോയിന്റുമായി തൃശൂർ വിമല കോളേജുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. അത്‌ലറ്റിക്‌സിൽ 33 പോയിന്റുമായി പാല അൽഫോൺസ കോളേജും 31 പോയിന്റുമായി കോതമംഗലം എംഎ കോളേജുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ചെമ്പഴന്തി എസ്എൻ കോളേജിന്റെ താരങ്ങളായ എ.എസ്. ആനന്ദും എസ്. ആരതിയും തിരുവനന്തപുരം എംജി കോളേജിലെ ജെ. ശ്രീക്കുട്ടിയുമായിരുന്നു നീന്തൽ കുളത്തിലെ താരങ്ങൾ. ആനന്ദ് നാലു സ്വർണം നേടിയപ്പോൾ ആരതിയും ശീക്കുട്ടിയും മൂന്നു സ്വർണം വീതം നേടി. ഗെയിംസിന്റെ ആദ്യ ദിവസം 400 മീറ്റർ ഫ്രീസ്റ്റൈലിൽ റെക്കോഡോടെ സ്വർണം നേടിയ ശ്രീക്കുട്ടി 100 മീറ്റർ ഫ്രീസ്റ്റൈലിലും സ്വർണം നേടിയിരുന്നു. ഇന്നലെ 50 മീറ്റർ ഫ്രീസ്റ്റൈലിൽ റെക്കോഡ് പ്രകടനത്തോടെ സ്വർണം നേടി ശ്രീക്കുട്ടി ട്രിപ്പിൾ തികച്ചു. ഇന്നലെ നടന്ന 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിലും 50 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിലും ആരതി റെക്കോഡോടെ സ്വർണം നേടി. 400 മീറ്റർ മെഡ്‌ലേ റിലേയിൽ റെക്കോഡോടെ സ്വർണം നേടിയ എസ്എൻ കോളേജ് ടീമിൽ അംഗമായ ആരതി ട്രിപ്പിൾ തികച്ചു.
ട്രാക്കിലും റെക്കോർഡുകൾ നിറഞ്ഞു. ദീർഘദൂര നടത്ത മത്സരങ്ങളിലെ പുരുഷ-വനിതാ വിഭാഗങ്ങളിൽ റെക്കോഡ് പിറന്നു. വനിതകളുടെ 5000 മീറ്റർ നടത്തത്തിൽ പാല അൽഫോൻസ കോളേജിന്റെ മേരി മാർഗരറ്റും പുരുഷന്മാരുടെ 20000 മീറ്റർ നടത്തത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിന്റെ റിബാസ് മൊസാഹിയും റെക്കോഡോടെ സ്വർണം നേടി. വനിതകളുടെ ഹാമർ ത്രോയിൽ കോതമംഗലം എംഎ കോളേജിലെ ആതിര മുരളീധരൻ റെക്കോഡോടെ സ്വർണം നേടി. വനിതകളുടെ ഹൈജമ്പിലായിരുന്നു മറ്റൊരു റെക്കോഡ് പ്രകടനം.
പാല അൽഫോൻസ കോളേജിലെ ഏഞ്ചൽ പി.ദേവസ്യ സ്വർണം നേടി. 400 മീറ്റർ ഹർഡിൽസിൽ നാഷണൽ ഗെയിംസിലെ കേരളത്തിന്റെ മെഡൽ ജേതാവ് ആർ. അനു റെക്കോഡോടെ സ്വർണം നേടി. വനിതകളുടെ ഡിസ്‌കസ് ത്രോയിൽ തൃശൂർ വിമല കോളേജിന്റെ വിമല നാഥാണു റെക്കോഡ് സ്വർണം കരസ്ഥമാക്കിയത്.
വനിതകളുടെ പോൾ വോൾട്ടിലായിരുന്ന മറ്റൊരു റെക്കോഡ് പിറന്നത്. കഴിഞ്ഞ നാഷണൽ ഗെയിംസിൽ പോൾവോൾട്ടിൽ വെങ്കലമെഡൽ നേടിയ സിഞ്ചു പ്രകാശാണു റെക്കോഡോടെ സ്വർണം നേടിയത്. നിലവിലെ മീറ്റ് റെക്കോഡ് മെച്ചപ്പെടുത്തിയ രണ്ടു പ്രകടനങ്ങളും ഇന്നലെ ട്രാക്കിൽ കണ്ടു. പുരുഷന്മാരുടെ 20000 മീറ്റർ നടത്തത്തിൽ വെള്ളി നേടിയ ചിറ്റൂർ ഗവ കോളേജ് എം.ആർ. രഞ്ജിത്ത് നിലവിലെ റെക്കോഡ് മെച്ചപ്പെടുത്തിയ പ്രകടനം കാഴ്ചവച്ചു. ഇതേ ഇനത്തിൽ വെങ്കലം നേടിയ പാല സെന്റ് തോമസ് കോളേജിലെ ശ്രീജിത ജെ. നായരും റെക്കോഡ് മെച്ചപ്പെടുത്തിയ പ്രകടനമാണു നടത്തിയത്.
















