ഉത്സവത്തിന്റെ ഭാഗമായി കഥകളിനടത്തുന്ന നിരവധി അമ്പലങ്ങളുണ്ട്. ആറുദിവസം, എട്ടുദിവസം എന്നിങ്ങനെ ഉത്സവത്തിന്റെ ഏറ്റകുറച്ചില്‍ കണക്കാക്കി മിക്കക്ഷേത്രത്തിലും കഥകളി ഉണ്ടാകാറുണ്ട്. എന്നാല്‍ എല്ലാദിവസവും കഥകളിനടത്തുന്നക്ഷേത്രങ്ങള്‍ കുറവുതന്നെയാവും. തിരുവല്ലയിലെ ശ്രീവല്ലഭക്ഷേത്രത്തിലാണ് നിത്യവും കഥകളി നടക്കുന്നത്.
വില്വമംഗലത്ത് സ്വാമിയാര്‍ യാത്രക്കിടയില്‍ ഒരിയ്‌ക്കല്‍ തിരുവല്ലക്ഷേത്രത്തിലെത്തി. അദ്ദേഹം എത്തിച്ചേര്‍ന്നസമയം വെകിയതിന്നാല്‍ നട അടച്ചിരിയ്‌ക്കയാണ്. രാത്രിയായതിന്നാല്‍ ഗോപുരത്തില്‍ വന്നുകിടപ്പായി. ഉറങ്ങാന്‍ പറ്റുന്നില്ല. കാരണം ഗോപുരത്തിന് പുറത്ത് അതികേമമായി കഥകളി നടക്കുകയാണ്. കൊട്ടും പാട്ടും അലര്‍ച്ചയുംകേട്ട് എങ്ങനെ ഉറങ്ങാന്‍ പറ്റും. തിരിഞ്ഞും മറിഞ്ഞുംകിടന്ന് പുലര്‍ച്ചെ കുളിയ്‌ക്കേണ്ട സമയം വന്നപ്പോള്‍ പോയിക്കുളിച്ചു.
തേവാരം തീര്‍ന്ന് അമ്പലത്തില്‍ ചെന്നു. തൊഴാന്‍ നോക്കിയപ്പോള്‍ ഭഗവാന്‍ ശ്രീകോവിലിനകത്തില്ല. എവിടെപ്പോയി എന്നറിയാന്‍ സര്‍വദിക്കിലും ചെന്ന് തിരഞ്ഞു. അന്വേഷിച്ച് സ്വാമിയാര്‍ക്കുതന്നെ വല്ലാതായി. കഥകളിയാണെങ്കില്‍ തീര്‍ന്നിട്ടില്ല. അവിടെയും കൂടി തിരക്കാമെന്ന് വില്വമംഗലം നിശ്ചയിച്ച് ഗോപുരത്തിന് പുറത്ത് ചെന്നപ്പോള്‍ ഭഗവാനതാ കഥകളിയും കണ്ട് രസിച്ചിരിക്കയാണ്. അവിടെവച്ച് വല്ലഭമൂര്‍ത്തിയെ നമസ്‌കരിച്ചു. ഭഗവാനോട് സ്വാമിയാര്‍ചോദിച്ചു എന്താഅങ്ങ് ഇവിടെ വന്നിരിക്കുന്നത്. ഭഗവാന്‍ പറഞ്ഞുഈവില്വമംഗലത്തിനെക്കൊണ്ടുതോറ്റു. കഥകളികാണാനും സമ്മതിക്കില്ല അല്ലേ? സ്വാമിയാര്‍ മറുത്തൊന്നും പറഞ്ഞില്ല.
അവിടെക്കൂടിയവര്‍ക്കൊന്നും മനസ്സിലായില്ല. സ്വാമിയാര്‍ കാര്യം പറഞ്ഞപ്പോള്‍ ക്ഷേത്രത്തിന്റെ ഭരണാധികാരികളായ ഊരായ്‌മക്കാര്‍ ആലോചിച്ച് ഭഗവാന് ഇത്രയ്‌ക്ക് കഥകളിയോട് പ്രിയമാണെങ്കില്‍ നിത്യേന കളിനിശ്ചയിക്കുകതന്നെ. അത് ഉടനെ തന്നെ നടപ്പിലാക്കി. ഗോപുരത്തില്‍ പ്രത്യേക വിളക്കും പീഠവും വയ്‌ക്കുക പതിവാക്കി. ഇപ്പോള്‍ കഥകളി ശ്രീവല്ലഭക്ഷേത്രത്തിലെപ്രധാന വഴിപാടുമാണ്.
ഈ നാട്ടില്‍ കഥകളി പഠിച്ചവര്‍ ഒട്ടേറെയുണ്ട്. ധാരാളം കഥകളി യോഗങ്ങളും തിരുവല്ലയില്‍ വളര്‍ന്നു. മിക്കവാറും ദിവസങ്ങളില്‍ മേജര്‍സെറ്റ് കഥകളിയായിരിയ്‌ക്കും ക്ഷേത്രത്തില്‍ അരങ്ങേറുക. ഇവിടെ കൂടുതല്‍ നടക്കാറുള്ള കഥ സന്താനഗോപാലമാണ്.
















