എരുമേലി: എരുമേലി -റാന്നി സംസ്ഥാന പാതയില്‍ കരിമ്പിന്‍തോട് വനാതിര്‍ത്തി മേഖലയില്‍ മാലിന്യ നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതായി പരാതി. മത്സ്യ മാംസാദി അവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് കുപ്പികളും അടങ്ങുന്ന മാലിന്യങ്ങളാണ് റോഡരുകില്‍ നിക്ഷേപിച്ചിരിക്കുന്നത്. വനത്തില്‍ക്കൂടി ഒഴുകുന്ന ചെറിയ തോട്ടിലും- റോഡിലുമായി കിടക്കുന്ന മാലിന്യങ്ങള്‍ അഴുകിയതോടെ വമിക്കുന്ന ദുര്‍ഗന്ധംമൂലം ഇതുവഴിയുള്ള യാത്രപോലും ദുരിതമായിരിക്കുന്നു. കരിമ്പിന്തോട്ടിലെ മാലിന്യ നിക്ഷേപത്തിനെതിരേനാട്ടുകാരായ ഡ്രൈവര്‍മാരും, പോലീസും മുന്‍കാലങ്ങളില്‍ രംഗത്തെത്തിയിരുന്നു. വിവിധ സമയങ്ങളില്‍ നടന്ന പരിശോധനകളില്‍ നിരവധിപേരെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ മാലിന്യ നിക്ഷേപത്തിനെതിരേയുള്ള പരിശോധനകള്‍ അധികൃതര്‍ നിര്‍ത്തിവെച്ചതാണ് കരിമ്പിന്തോട്ടില് മാലിന്യങ്ങള്‍ വീണ്ടും നിക്ഷേപിക്കാന്‍ വഴിയൊരുക്കിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: