കൊല്ലം: ഭരണപ്രതിപക്ഷഭേദമില്ലാതെ അഴിമതിയാരോപണത്തില്‍ ചര്‍ച്ചകള്‍ മുറുകിയതോടെ മേയര്‍ പൊട്ടിത്തെറിച്ചു. തനിക്ക് അഴിമതി നടത്തി പണമുണ്ടാക്കേണ്ട കാര്യമില്ലെന്നും ആ സംസ്കാരം മറ്റു ചിലര്‍ക്ക് അവകാശപ്പെട്ടതാണെന്നുമുള്ള മേയര്‍ ഹണിയുടെ മറുപടി പ്രതിപക്ഷത്തെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്നതായി.
ഇന്നലെ രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് മേയര്‍ ഹണി പൊട്ടിത്തെറിച്ചത്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ചര്‍ച്ച വേണ്ടെന്ന് മേയറും ഡെപ്യൂട്ടി മേയറും നിലപാടെടുത്തെങ്കിലും അതിനെ അവഗണിച്ച് ആര്‍എസ്പി അംഗം എന്‍.നൗഷാദാണ് അഴിമതി ആരോപണം ഉന്നയിച്ചത്. പതിനൊന്നാം വാര്‍ഡിലെ വനിതക്ക് ഭവനനിര്മാണസഹായമായി രണ്ട് ലക്ഷം രൂപ നല്‍കിയതായും പന്ത്രണ്ടാംവാര്‍ഡിലെ ഷോര്‍ട്ട് ലിസ്റ്റിലേക്ക് പേര് തിരുകികയറ്റികൊണ്ടാണിതെന്നും ആരോപിച്ച നൗഷാദ് ഒരുലക്ഷം രൂപ ഇതിന്റെ പേരില്‍ മേയര്‍ അവരില്‍ നിന്നും കൈപ്പറ്റിയെന്നും ആക്ഷേപം ഉന്നയിച്ചു. ഇതിനുപിന്നാലെ സംസാരിച്ച സിപിഎമ്മിലെ പ്രൊഫ.സുലഭ ആരോപണത്തെ ശക്തിപ്പെടുന്നവിധം സംസാരിച്ചത് പ്രതിപക്ഷത്തിന് വീണുകിട്ടിയ വടിയായി.
കോര്പ്പറേഷന് പരിധിയില്‍ ബങ്ക് സ്ഥാപിക്കുന്നതിലെ അഴിമതിയും കുടുംബശ്രീയുടെ പേരില്‍ ബാങ്ക് വായ്പയെടുത്തുള്ള തട്ടിപ്പും തെരുവ് വിളക്ക് കത്താത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രതിപക്ഷാംഗങ്ങള്‍ മുന്കാലത്തേക്കാല് ശക്തമായി ഉന്നയിച്ചതോടെ ഭരണപക്ഷ അംഗങ്ങളും പ്രതിരോധവുമായി എഴുന്നേറ്റു. ബാങ്ക് വായ്പ തട്ടിപ്പിന് സഹായിച്ച കൗണ്‍സിലറുടെ പേര് വിഷയം ഉന്നയിച്ച കോണ്‍ഗ്രസിലെ സി.വി.അനില്‍കുമാറും മാജിത വഹാബും വെളിപ്പെടുത്തണമെന്നായിരുന്നു സിപിഎം അംഗങ്ങളുടെയും മേയറുടെയും ആവശ്യം. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അതില്‍ വ്യക്തതയും തെളിവും വേണം. ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാനാണ് അംഗങ്ങള്‍ നോക്കേണ്ടതെന്നും അല്ലാത്ത വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്നും മേയര്‍ പറഞ്ഞു.
കോര്‍പ്പറേഷന്റെ അധീനതയില്‍ കിളികൊല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരവും ചൂടേറിയ ചര്‍ച്ചയായി. പലവിധ പീഡനങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഇരപ്പെട്ട് അന്തേവാസികളായി കഴിയുന്നവരെ ചിലര്‍ ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപം സിപിഐ അംഗം ഉളിയക്കോവില്‍ ശശിയാണ് ഉന്നയിച്ചത്. വിഐപി കാറ്റഗറിയില്‍പെട്ട സ്ഥിരം സന്ദര്‍ശകര്‍ അവിടെയുണ്ടെന്നും ചില ദിവസങ്ങളില്‍ സ്ഥാപനത്തില്‍ തങ്ങാറുണ്ടെന്നും അന്തേവാസികളെ സിനിമക്കും സര്‍ക്കസിനും കൊണ്ടുപോകുന്നുണ്ടെന്നും ഇതിന് സൂപ്രണ്ട് അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ശശി ആവശ്യപ്പെട്ടു. ഇതിനു പിന്തുണയുമായി കോണ്‍ഗ്രസ് അംഗം സതീഷ്കുമാറും എഴുന്നേറ്റു. എന്നാല്‍ ഇതിനെ ശക്തമായി പ്രതിരോധിച്ച സിപിഎമ്മിലെ എസ്.ജയനും രാജേന്ദ്രബാബുവും സ്ഥാപനത്തെ അവഹേളിക്കരുതെന്നും അന്തേവാസികളെ വേദനിപ്പിക്കരുതെന്നും ചൂണ്ടിക്കാട്ടി.
കട്ടച്ചല്‍ കായലില്‍ ഒഴുക്ക് നിലച്ച് മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്നതിനെ പറ്റിയാണ് മീനാകുമാരിക്ക് പറയാനുണ്ടായിരുന്നത്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. തെരുവ് വിളക്ക് പ്രശ്നത്തില്‍ ഇനിയും നാട്ടുകാരുടെ അസഭ്യം കേള്‍ക്കാനാകില്ലെന്ന് പറഞ്ഞ തേവള്ളി ഡിവിഷന് കൗണ്‍സിലര്‍ എസ്.ഗോപിനാഥന് ഇനിയെങ്കിലും സത്യാവസ്ഥ ജനങ്ങളോട് പറയണമെന്നും ആവശ്യപ്പെട്ടു. തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിന്റെ കരാര്‍ അവസാനിച്ചതായും പുതിയ കരാര്‍ മറ്റൊരു കമ്പനിയെ ഏല്‍പ്പിച്ചതായും ചെയര്മാന് എസ്.ശ്രീകുമാര്‍ യോഗത്തില്‍ അറിയിച്ചു. പോസ്റ്റില്‍ ഇരട്ട ട്യൂബ് സെറ്റിന് പകരം അവര്‍ 40 വാള്‍ട്ടിന്റെ എല്‍ഇഡി ബള്‍ബായിരിക്കും സ്ഥാപിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ റെയില്‍വെ സ്റ്റേഷന് മുതല്‍ കര്‍ബല വരെ ആദ്യം സ്ഥാപിക്കുമെന്നും ശ്രീകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: