കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ ഭാരവാഹികളാണിതുപറയുന്നത്. ഡിപ്ലോമക്കാര്‍ ഹൃദ്രോഗ ചികിത്സ നടത്തുന്നതിനെതിരെയാണിതു പറയുന്നതെങ്കിലും ആയുര്‍വേദ, ഹോമിയോ, പ്രകൃതി ചികിത്സകരും സൂക്ഷിക്കുന്നതു നന്ന്.
ക്യാന്‍സറും കരള്‍ രോഗവും വൃക്കരോഗവുമൊക്കെ അതതിന്റെ സ്‌പെഷ്യലിസ്റ്റുകള്‍ മാത്രം (അലോപ്പതി സ്‌പെഷ്യലിസ്റ്റുകള്‍) ചികിത്സിച്ചാല്‍ മതിയെന്നു പറയുന്നത് അല്‍പ്പം കടന്നകൈയല്ലേ കാര്‍ഡിയോളജിസ്റ്റുകളേ? മേല്‍പ്പറഞ്ഞ എല്ലാ രോഗങ്ങള്‍ക്കും അലോപ്പതിയെക്കാള്‍ ഫലപ്രദമായ ചികിത്സ ‘ആയുഷി’ന്റെ കീഴില്‍ വരുന്ന ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോ, നാച്ച്വറോപ്പതികളിലുണ്ടെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പക്ഷേ മള്‍ട്ടിസ്റ്റോറീഡ്, സെന്‍ട്രലി എയര്‍ കണ്ടീഷന്‍ഡ്, ഹൈടെക്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ ബാഹ്യമോടിയില്‍ ഈയാംപാറ്റകളെപ്പോലെ നിപതിച്ച് ജനം അവരുടെ സമ്പത്ത് കളഞ്ഞുകുളിക്കുന്നു. ചികിത്സിച്ച് പാപ്പരായവരുടെ എണ്ണം ആറരക്കോടി കവിഞ്ഞെന്നൊരു കണക്ക് ഈയിടെയാണ് പുറത്തുവന്നത്.
ജീവിതശൈലിയിലും ഭക്ഷണശൈലിയിലും മറ്റും മാറ്റങ്ങള്‍ വരുത്തിയാല്‍ ബൈപ്പാസ് സര്‍ജറിയില്‍നിന്നും ആന്‍ജിയോപ്ലാസ്റ്റിയില്‍നിന്നുമൊക്കെ രക്ഷപ്പെടാനാകും. അങ്ങനെ രക്ഷപ്പെട്ട ആയിരങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. ശ്രീചിത്രയില്‍നിന്ന് ബൈപ്പാസ് സര്‍ജറിക്ക് ഡേറ്റ് നല്‍കിയ അന്തരിച്ച ജോണ്‍, പത്മാജിയുടെ പ്രകൃതിചികിത്സയിലൂടെ പൂര്‍ണാരോഗ്യത്തോടെ 25 വര്‍ഷം ജീവിച്ചു.
















