ഹൈദരാബാദ്: ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നവജാത ശിശു എലിയുടെ കടിയേറ്റ് മരിച്ചു. വിജയവാഡ സ്വദേശിനി ഛവാലി ലക്ഷ്മിയുടെ പത്ത് ദിവസം പ്രായമായ ആര്.കുഞ്ഞാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ഹൈദരബാദില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.
ആഗസ്റ്റ് 17ന് ജനിച്ച കുഞ്ഞിനെ ഒരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുഞ്ഞിന്റെ വിരലുകളിലാണ് എലി കടിച്ചതെന്നും ഐ.സി.യുവില്‍ എലി സാന്നിധ്യം രൂക്ഷമാണെന്നും എലി കുട്ടിയെ കടിച്ചതായും രണ്ടു ദിവസം മുമ്പ് കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടിരുന്നു. എലികളെ പിടിക്കാന്‍ അധികൃതര്‍ ഐസി.യുവില്‍ എലിക്കെണികള്‍ സ്ഥാപിച്ചിരുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഞെട്ടല്‍ രേഖപ്പെടുത്തി. മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. വിഷയത്തില്‍ ഉന്നത തല അന്വേഷണം നടത്തി 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ താക്കീത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: