ഇരുപത്തിരണ്ടുകാരന് ബികോം ബിരുദധാരി ഹാര്‍ദ്ദിക് പട്ടേല്‍ ആര്‍ക്കും അത്ര പരിചിതനല്ലായിരുന്നു അടുത്തിടെവരെ. അഹമ്മദാബാദ് ഗ്രാമത്തില്‍ അച്ഛനെ പമ്പ് ബിസിനസില്‍ സഹായിച്ചുകഴിഞ്ഞിരുന്ന ഹാര്‍ദ്ദിക് പട്ടീദാര്‍ അനാമത് ആന്ദോളന് സമിതി (പാസ്) ഉണ്ടാക്കി അതിന്റെ കണ്‍വീനര്‍ ആയി.
അഹമ്മദാബാദിനടുത്ത് വിരാംഗാമിലാണ് ജന്മസ്ഥലം.രണ്ടു മാസം മുമ്പാണ് പാസ് രൂപീകരിച്ചത്. ഹാര്‍ദ്ദിക്കിന്റെ വാദം ഇങ്ങനെ: പട്ടേലുകള്‍ക്ക് ഇന്നത്തെ സംവരണ കാലത്ത് പ്രസക്തി കുറയുന്നു. 90 ശതതമാനം മാര്‍ക്കു നേടുന്ന ഒരു പട്ടേല്‍ കുട്ടിക്ക് മെഡിസിന് പ്രവേശനം കിട്ടുന്നില്ല. പക്ഷേ, പിന്നാക്ക, പട്ടിക ജാതി-വര്‍ഗ്ഗക്കാര്‍ക്ക് 45 ശതമാനമുണ്ടെങ്കിലും പ്രവേശനം കിട്ടുന്നു.
സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് (എസ്പിജി) എന്ന സംഘടനയുടെ യുവജന വിഭാഗം പ്രാദേശിക യൂണിറ്റ് അദ്ധ്യക്ഷനായിരുന്നു. അതില്‍നിന്നു പുറത്തായി പാസ് ഉണ്ടാക്കുകയായിരുന്നു. എസ്പിജിയുടെ ഫണ്ടിലെ രണ്ടു ലക്ഷം രൂപ തിരികെ കൊടുത്തില്ലെന്ന പേരില്‍ ഹാര്ദ്ദിക്കിനെതിരേ കേസുണ്ട്.
അതിനിടെ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ പിന്നില്‍ ഹാര്‍ദ്ദിക്കും പാസും മാത്രമല്ല, മറ്റു പല സംഘടനകളും പങ്കുചേര്‍ന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു.
അതേ സമയം ഹാര്‍ദ്ദിക്കിന്റെ പെരുമാറ്റവും പ്രകൃതവും അസ്വാഭാവികതയുള്ളതാണെന്നും വിമിര്ശിക്കപ്പെടുന്നു. ഹാര്‍ദ്ദിക് തോക്കും പിടിച്ചു നില്ക്കുന്ന ചിത്രങ്ങളടങ്ങിയ വീഡിയോ പ്രചാരത്തിലുണ്ട്. ഈ വീഡിയോയില്‍ ഏറെ പ്രകോപനപരമായ പ്രസ്താവനകളും മുദ്രാവാക്യങ്ങളുമുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച വിശദീകരണം, അത് ഒരു പ്രശസ്ത സിനിമാ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയ വിനോദം മാത്രമാണെന്നാണ്. പക്ഷേ, സംവരണ സമരം ഹാര്‍ദ്ദിക്കിന്റെ പിടിവിട്ടിരിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: