ന്യൂദല്‍ഹി: നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയുമായി ടെലിഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി മോദി നേപ്പാളിലെ ആക്രമണങ്ങളിലുണ്ടായ ജീവഹാനിയില്‍ ദുഃഖം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. നേപ്പാളിലെ രാഷ്ട്രീയ, സാമൂഹിക അസ്ഥിരത അടുത്തിടെയുണ്ടായ ഭൂകമ്പം മൂലമുള്ള ദുരന്തത്തെ ഗുരുതരമാക്കുന്നതിലുള്ള ആശങ്ക പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ശാന്തിയും ക്രമസമാധാനവും പുനഃസ്ഥാപിക്കുന്നതിനും സംയമനം പാലിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. അക്രമം വെടിഞ്ഞ് സാമുദായിക സൗഹാര്‍ദ്ദം പുലര്‍ത്താന്‍ നേപ്പാള്‍ ഗവണ്മെന്റിനോടും, അവിടുത്തെ എല്ലാ രാഷ്ട്രീയ കക്ഷികളോടും, നേപ്പാളിലെ ജനങ്ങളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കരട് ഭരണഘടനയ്ക്ക് രൂപം നല്‍കുന്നതിലും സമാധാനപ്രക്രിയയിലും നേപ്പാള്‍ ചരിത്രപരമായ പുരോഗതി കൈവരിച്ചതില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. സുസ്ഥിരവും സമാധാനപരവും സമൃദ്ധവുമായ നേപ്പാളിലെ വൈവിധ്യ സമ്പന്നമായ ഒരു സമൂഹത്തിലെ എല്ലാ പൗരന്മാരുടെയും അഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളത്തക്ക തരത്തിലും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഇച്ഛയ്ക്കനുസൃതമായും പരസ്പര വിശ്വാസം ശക്തിപ്പെടുത്തുന്നതിനും ജനങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് എല്ലാ രാഷ്ട്രീയ കക്ഷികളുമായും പരമാവധി സാധ്യമായ കൂടിയാലോചനകളിലൂടെ നിലവിലുള്ള എല്ലാ പ്രശ്നങ്ങളും നേപ്പാളിലെ രാഷ്ട്രീയ നേതൃത്വം പരിഹരിക്കണമെന്ന സന്ദേശം പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
അയല്ക്കാരന് എന്ന നിലയില്‍ നേപ്പാളിലെ സുരക്ഷിതത്വത്തിനായി ഭാരതം സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി പറഞ്ഞു.
നേപ്പാളി ജനതയുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി ഭാരതം നേപ്പാളിന് എല്ലാവിധ സഹായവും തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: