റഷ്യയിലെ ഉഫയില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലെ നിശ്ചയപ്രകാരം തീരുമാനിച്ച എന്‍എസ്എ ചര്‍ച്ചയില്‍നിന്നും പിന്മാറിയ പാക്കിസ്ഥാന് പ്രകടിപ്പിക്കുന്നത് അവരുടെ ഭാരതംവിരോധം തന്നെയാണ്. അതിര്‍ത്തികടന്നുള്ള ഭീകരവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന് തയ്യാറല്ലെന്നാണ് ഇത് തെളിയിക്കുന്നത്. ചര്‍ച്ചയില്‍നിന്നുള്ള പാക്കിസ്ഥാന്റെ പിന്മാറ്റത്തിനെതിരെ ശരിയായി ചിന്തിക്കുന്ന മുസ്ലിങ്ങള്‍പോലും രംഗത്തുവന്നിരിക്കുകയാണ്. ഇപ്പോള്‍ തങ്ങളുടെ പക്കല്‍ ആണവായുധമുണ്ടെന്ന മുന്നറിയിപ്പുകൂടി നല്കുമ്പോള് അവരുടെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമാണ്. അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങള്‍ പാക്കിസ്ഥാന്റെ അഹങ്കാരത്തിന് നിരന്തരം ഇരകളാവുകയാണ്.
നൂറുകണക്കിന് സൈനികരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതിനുപുറമെയാണ് ഇടയ്ക്കിടെ രാജ്യത്തിനകത്ത് കയറി പാക് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍. മുന്‍കൂട്ടി നിശ്ചയിച്ച അജണ്ട പ്രകാരം പാക്കിസ്ഥാന് ചര്‍ച്ചയ്ക്ക് തയ്യാറാകേണ്ടതായിരുന്നു. ജമ്മുകശ്മീരില്‍ പ്രതിസന്ധികള്‍ മറികടന്ന് തെരഞ്ഞെടുപ്പ് നടന്നതും ബിജെപിയുടെ സഹകരണമുള്ള സര്‍ക്കാര്‍ അവിടെ അധികാരത്തിലേറിയതും പാക്കിസ്ഥാന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചപ്പോള്‍ കശ്മീര്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പക്ഷേ കശ്മീരും വിഷയമാകണമെന്ന പാക്കിസ്ഥാന്റെ ദുര്‍വാശിയാണ് ചര്‍ച്ച നടക്കാതെ പോകാനുള്ള പ്രധാന കാരണം. ചര്‍ച്ചയില്‍ കശ്മീര്‍ വിഘടനവാദികളായ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ സാന്നിദ്ധ്യം വേണ്ട എന്ന നിലപാട് ഭാരതം എടുത്തിരുന്നു. എന്നാല്‍ കശ്മീര്‍ ആണ് മുഖ്യവിഷയം എന്ന നിലപാട് എടുത്ത് പാക്കിസ്ഥാന് ചര്‍ച്ചയ്ക്ക് വിസമ്മതിക്കുകയായിരുന്നു.
അടുത്തിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യവും ഭീകരരും ചേര്‍ന്ന് അതിര്‍ത്തിയില്‍ നിരന്തരമായി നടത്തിയ ആക്രമണങ്ങള്‍ ഗ്രാമീണരുടെ ജീവിതം ശിഥിലമാക്കിയിരുന്നു. നിരവധിയാളുകള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇത് ഭാരതത്തെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. പാക് സൈന്യത്തിന് ചുട്ടമറുപടി നല്‍കിയിട്ടും അവര്‍ പിന്മാറാന് തയ്യാറല്ല. ഭാരതവിരോധമാണ് ഇതിനു കാരണം.ഭീകരരുടെ നുഴഞ്ഞുകയറ്റം എളുപ്പമാക്കാന്‍ പാക് വെടിവെയ്പ്പ് സഹായിക്കുന്നുണ്ട്.
വെടിവെപ്പിന്റെ മറവിലാണ് ഭീകരവാദികള്‍ അതിര്‍ത്തി കടന്നെത്തുന്നത്.ഇക്കാരണത്താല്‍ ഐഎസ്ഐ നിയന്ത്രിക്കുന്ന പാക്കിസ്ഥാന് സൈന്യത്തിനും ഭീകരര്‍ക്കും, ഭാരതവും പാക്കിസ്ഥാനും തമ്മില്‍ സമാധാന ചര്‍ച്ച നടത്തുന്നത് ഇഷ്ടമല്ല. പാക് സൈന്യം ഇടങ്കോലിട്ടതിനെത്തുടര്ന്നാണ് ഇപ്പോഴത്തെ ചര്‍ച്ചയില്‍നിന്ന് പാക് സര്‍ക്കാര്‍ പിന്മാറിയതെന്ന് വ്യക്തം. ഭാരത-പാക് ബന്ധം സ്തംഭനാവസ്ഥയിലായിരുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെ ഉഫയില്‍ നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്താനിരിക്കെ പാക്കിസ്ഥാന് ഹൈക്കമ്മീഷണര്‍ കശ്മീര്‍ വിഘടനവാദികളായ ഹുറിയത്ത് നേതാക്കെള കൂടിയാലോചനയ്ക്ക് ക്ഷണിക്കുകയായിരുന്നു.
സ്വാഭാവികമായും ഇത് അംഗീകരിക്കാനാവില്ലെന്ന് ഭാരതം വ്യക്തമാക്കി. പാക് സ്ഥാനപതിയെ കാണാന്‍ ദല്‍ഹിയിലെത്തിയ ചില ഹുറിയത്ത് നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇത് പാക്കിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു. ഹുറിയത്ത് നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചയ്ക്ക് ഒരുതരത്തിലും തയ്യാറല്ലെന്നും തീരുമാനം പാക്കിസ്ഥാനെടുക്കാമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കി. ഇതോടെയാണ് പാക്കിസ്ഥാന് പിന്മാറിയത്.
സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയിലെ ഒരേയൊരജണ്ട ഭീകരത മാത്രമാണെന്ന് ഭാരതം വ്യക്തമാക്കി. ഇതില്‍ പ്രകോപിതരായാണ് പാക്കിസ്ഥാന് പിന്മാറിയത്. ഭീകരത ചര്‍ച്ചയാക്കിയാല്‍ തങ്ങള്‍ കുടുങ്ങുമെന്ന് പാക്കിസ്ഥാന് ഉറപ്പുണ്ട്.പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതും ഉഫയില്‍ ഷെരീഫുമായി ചര്‍ച്ച ചെയ്ത് സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്തതും നരേന്ദ്രമോദിയാണെന്നുള്ളത് ഭാരതത്തിന്റെ സമാധാനകാംക്ഷക്ക് അടിവരയിടുന്നു.
യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടയിലും ഇരുനേതാക്കളും തമ്മില്‍ വീണ്ടും കൂടിക്കാഴ്ച നടത്താനുള്ള സാധ്യതകളും പരിഗണിക്കപ്പെട്ടിരുന്നു. ഭാരത-പാക് ക്രിക്കറ്റ് പരമ്പരപോലും ചര്‍ച്ചാ വിഷയമാകുകയുണ്ടായി. എന്നാല്‍ ഈ സാധ്യതകളൊക്കെ ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. അനുനയങ്ങള്കൊണ്ട് കാര്യമില്ലെന്നും ശക്തമായ നടപടികളാണ് പാക്കിസ്ഥാനെ നേരിടാന്‍ ആവശ്യമെന്നും ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍നിന്നും പിന്മാറിയ ആ രാജ്യത്തിന്റെ നടപടി. ഈ പശ്ചാത്തലത്തിലാവും ഇനി ഭാരതത്തിന്റെ ഭാഗത്തുനിന്നുള്ള തീരുമാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: