തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനി തസ്‌നി ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ് കേസ്സെടുത്തിരിക്കുന്നത്. ഇത് അപകടമരണമാണെന്ന് കരുതാവുന്നതല്ല. കരുതിക്കൂട്ടിയുള്ള ക്രൂരമായ കൊലപാതകം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു.കോളേജ് കാമ്പസിനകത്ത് വാഹനം കയറ്റാന്‍ പാടില്ലാത്തതാണ്.പതിമൂന്ന് വര്‍ഷം മുമ്പ് ഇതേ കോളേജ് കാമ്പസില്‍ അമിതാ ശങ്കര്‍ എന്ന വിദ്യാര്‍ഥിനി ബൈക്കിടിച്ച് മരിക്കാനിടയായപ്പോഴാണ് വാഹന നിരോധനം ഏര്‍പ്പെടുത്തിയത്.
ഉച്ചഭക്ഷണം കഴിഞ്ഞ് പാത്രം കഴുകി റോഡിലൂടെ നടക്കവെയാണ് അമിതാശങ്കര്‍ 2002 ജനുവരി 24-ന് ബൈക്കിടിച്ച് കൊല്ലപ്പെട്ടത്. അന്നും കൊലക്കുറ്റത്തിനല്ല പ്രതിയുടെ പേരില്‍ കേസെടുത്തത്. അലക്ഷ്യമായി വാഹനം ഓടിച്ചു എന്നതായിരുന്നു കുറ്റം. ദുര്‍ബല വകുപ്പുവച്ച് ചാര്‍ജ്ജ് ചെയ്ത കേസിലെ പ്രതിയെ ആറുവര്‍ഷത്തിനുശേഷം കോടതി കുറ്റവിമുക്തനാക്കി.സാക്ഷികളെല്ലാം കൂറുമാറിയത് പ്രതിക്ക് സഹായമായി.
അതുതന്നെയാകും തസ്‌നി കേസിലും സംഭവിക്കാന്‍ പോകുന്നത്. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് യൂണിയന്‍ ഭരിക്കുന്നത് എസ്എഫ്‌ഐക്കാരാണ്. ഇക്കാര്യത്തില്‍ ഈ എഞ്ചിനീയറിങ് കോളേജ് മറ്റൊരു യൂണിവേഴ്‌സിറ്റി കോളേജാണ്.
എസ്എഫ്‌ഐക്കാരല്ലാത്തവര്‍ക്ക് സൈ്വര്യമായി പഠിക്കാനോ ഹോസ്റ്റലുകളില്‍ ജീവിക്കാനോ പറ്റാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ട് വര്‍ഷങ്ങളായി. അക്രമോത്സുകരായ എസ്എഫ്‌ഐക്കാരുടെ താവളമാണ് ഈ കാമ്പസ്.
ഓണാഘോഷമെന്ന പേരില്‍ സംഘടിപ്പിച്ച അക്രമപ്പേക്കൂത്താണ് ഇത്തവണ മിടുക്കിയായ ഒരു പെണ്‍കുട്ടിയുടെ ജീവനെടുത്തത്. വിലക്കുകളെ വകവയ്‌ക്കാതെ സുരക്ഷാജീവനക്കാരെ തള്ളിമാറ്റി എസ്എഫ്‌ഐ നേതാക്കള്‍ ലോറിയും ജീപ്പും അതില്‍ നിറയെ സമനിലതെറ്റിയ വിദ്യാര്‍ഥികളുമായി അക്ഷരാര്‍ത്ഥത്തില്‍ കൂത്താടുകയായിരുന്നു. വാഹനങ്ങളില്‍ നിറയെ കുട്ടികളായിരുന്നു. നൂറിലധികം ബൈക്കുകളിലുമെത്തി കുറേപ്പേര്‍. അപകടം വരുത്തിയ ജീപ്പില്‍ ഇരുപതിലധികം പേരുണ്ടായിരുന്നു.
കാലങ്ങളായി എസ്എഫ്‌ഐക്കാരുടെ സ്വകാര്യസ്വത്താണ് ഈ തുറന്ന ജീപ്പ്. കോളേജിനടുത്ത കാട്ടിലാണിത് പാര്‍ക്കു ചെയ്യുന്നത്. ഇതേപോലെ മറ്റൊരു ജീപ്പുമുണ്ട്. നഗരത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ചെല്ലുന്നവര്‍ക്ക് ആയുധം കടത്താനും ഉപയോഗിക്കുന്ന ഈ ജീപ്പ് മുന്‍ എസ്എഫ്‌ഐ നേതാവിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാര്‍ട്ടി നിശ്ചയിച്ച പ്രകാരം എതിരാളികളെ കൊന്നതിന്റെ കണക്കുകള്‍ നിരത്തി വിവാദ പ്രസംഗം നടത്തി പേരെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണിയെ സ്വീകരിച്ചാനയിച്ചത് ഈ കൊലയാളി ജീപ്പിലായിരുന്നു.
തസ്‌നിയുടെ മരണം സംബന്ധിച്ച് 12 വിദ്യാര്‍ഥികളെ കോളേജ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതൊരു ചടങ്ങ് മാത്രമാണ്. സസ്‌പെന്‍ഡ് ചെയ്ത വേഗത്തില്‍ത്തന്നെ അവരെ തിരിച്ചെടുക്കാനും സമ്മര്‍ദ്ദമേറും. അത്രയധികം രാഷ്‌ട്രീയസ്വാധീനമുള്ളവരാണ് അവിടത്തെ എസ്എഫ്‌ഐ നേതൃത്വം. തലസ്ഥാനത്ത് രാഷ്‌ട്രീയ പ്രകടനം ശക്തികാട്ടാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ ആശ്രയിക്കുന്നത് എഞ്ചിനീയറിങ് കോളേജിലെയും യൂണിവേഴ്‌സിറ്റി കോളേജിലെയും വിദ്യാര്‍ഥികളെയാണല്ലോ. അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സിപിഎമ്മിന് ആശ്വാസം നല്‍കുന്ന ഈ വിദ്യാലയങ്ങളിലെ കുട്ടികളില്‍ കശ്മലന്മാരായവരുടെ കൈകളിലാണ് ഇപ്പോള്‍ സംഘടന ജീവിക്കുന്നത്.
തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിലുടനീളം എസ്എഫ്‌ഐ നിലനില്‍ക്കുന്നത് കൈയൂക്കിന്റെ ബലത്തിലാണ്. ആക്രമണം ഭയന്നാണ് വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐയോട് ഒട്ടിനില്‍ക്കുന്നത്.സംഘടനാപരമായ ഒരു താത്പര്യവും വിദ്യാര്‍ഥികള്‍ക്ക് ഇല്ലെന്നുതന്നെ പറയാം. അതുകൊണ്ടാണല്ലോ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചെറുപ്പക്കാര്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനവുമായി സഹകരിക്കാത്തത്.
യുവാക്കള്‍ കൊഴിഞ്ഞുപോകുന്നു എന്ന വിലാപം പാര്‍ട്ടി റിപ്പോര്‍ട്ടുകളില്‍ ഇപ്പോള്‍ പതിവാകുന്നത് അതുകൊണ്ടാണ്.അസാന്മാര്‍ഗികമായ നടപടികളും അക്രമരാഷ്‌ട്രീയവുംകൊണ്ട് യുവാക്കളെ വഴിതെറ്റിക്കുന്ന നേതൃത്വം ഒഴിവായാലേ കോളേജ് കാമ്പസുകളില്‍ സുരക്ഷയും സുഗമമായ അധ്യയനവും സാധ്യമാകൂ. തസ്‌നിയുടെ മരണമെങ്കിലും എസ്എഫ്‌ഐയുടെ പിടിയില്‍നിന്ന് കാമ്പസിനെ മോചിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമാകണം.
















