കളമശ്ശേരി: എറണാകുളം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കള്‍ മാറിപ്പോയ സംഭവത്തില്‍ നടപടിയായില്ല. പ്രസവ മുറിയില്‍ വച്ച് രണ്ട് കുഞ്ഞുങ്ങളെ പരസ്പരം മാറിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ല.
കുറ്റാരോപിതരായി കണ്ടെത്തിയ ഏഴ് പേര്‍ക്ക് കാരണം കാണിക്കാന്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതേപ്പറ്റിയും ആശുപത്രി അധികൃതര്‍ മൗനം തുടരുകയാണ്. കഴിഞ്ഞ ജൂലൈ രണ്ടിനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലേബര്‍ മുറിയില്‍ വച്ച് എറണാകുളം ജില്ലക്കാരായ രണ്ട് അമ്മമാരുടെ കുഞ്ഞുങ്ങള്‍ മാറിയത്. പ്രസവത്തിന് ശേഷം നഴ്‌സിങ് അസിസ്റ്റന്റ് കുഞ്ഞുങ്ങളെ മാറി നല്‍കിയത്.
തുറവൂര്‍ സ്വദേശിക്കും കാലടി സ്വദേശിക്കുമാണ് കുഞ്ഞുങ്ങളെ മാറി നല്‍കിയത്. ഇതില്‍ ഒരാളുടേത് പെണ്‍കുഞ്ഞും മറ്റെയാളുടേത് ആണ്‍കുഞ്ഞുമായിരുന്നു. പിഴവ് ബോധ്യപ്പെട്ട ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സംഭവം പുറത്തറിയാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു. ഇതിന് ആശുപത്രിയിലെ ആര്‍എംഒ ആണ് ശ്രമം നടത്തിയത്. രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കാത്തതിനാല്‍ തുടര്‍നടപടികളും ഉണ്ടായില്ല. എന്നാല്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് മനസില്ലാമനസ്സോടെ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.അശ്വിനികുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് ആശുപത്രി കമ്മിറ്റി ചേരുകയും ഏഴ് നഴ്‌സിങ് അസിസ്റ്റന്റുമാരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയുമായിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെ ടെലഫോണിലും നേരിട്ടും ബന്ധപ്പെടുമ്പോള്‍ തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. കുറ്റക്കാരെ സംരക്ഷിക്കാനാണ് ആശുപത്രി മാനേജ്‌മെന്റും ചില ജീവനക്കാരും ശ്രമിക്കുന്നത്. മുന്‍പ് ഇവിടെ നവജാത ശിശു മരണം.
അണുബാധ, നവജാതശിശു മാറിപ്പോയ സംഭവം ഇവയെല്ലാം ആശുപത്രിയുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്താന്‍ ഒരുകൂട്ടം ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ നടത്തുന്ന നീക്കമാണെന്ന് സംശയമുണ്ട്. ഈ വിഷയങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗൈനകോളജി, ശിശുരോഗ വിഭാഗത്തിലും വന്‍തോതില്‍ ആണ് രോഗികള്‍ കുറഞ്ഞിരിക്കുന്നത്. ആശുപത്രിയിലെ ചില ജീവനക്കാര്‍തന്നെ ചില രോഗികളെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് അയക്കുന്നതാണ് ഇപ്പോഴത്തെ രീതി.
















