ഇസ്ലാമാബാദ്: ഇന്ത്യ- പാക് ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ (എന്‍എസ്എ)യോഗം ചേരാനിരിക്കേ പാക്കിസ്ഥാന് കാശ്മീരിലെ ഹൂറിയത്ത് വിഘടനവാദി നേതാക്കളുടെ യോഗം വിളിച്ചു. സെയിദ് അലി ഷാ ഗീലാനി, മിര്‍വൈസ് ഫറൂഖ്, യാസിന് മാലിക് തുടങ്ങി നിരവധി വിഘടനവാദി നേതാക്കളെയാണ് ആഗസ്റ്റ് 23ന് ന്യൂദല്‍ഹിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ സാര്‍ജത് അസീസുമൊത്ത് അത്താഴവിരുന്നിന് പാക്കിസ്ഥാന് ക്ഷണിച്ചിരിക്കുന്നത്.
ജൂലൈയില്‍ റഷ്യയിലെ യുഫയില്‍ നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരിഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എന്‍എസ്എ തല കൂടിക്കാഴ്ചയ്ക്ക് തീരുമാനമായത്. 2014ല്‍ സമാനമായ വിധത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയില്‍ നിന്ന് പിന്മാറിയിരുന്നു. അന്ന് പാക് ഹൈക്കമ്മീഷണര്‍ ഹൂറിയത്ത് നേതാക്കളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയായിരുന്നു.
എന്‍.എസ്.എ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സാര്‍ജത് അസീസ് ഈ മാസം 23ന് ഭാരതത്തില്‍ എത്തിച്ചേരും. യോഗത്തില്‍ പാക്കിസ്ഥാനെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനാണ് ഭാരതത്തിന്റെ നീക്കം. പാക് ഭീകരര്‍ ഭാരതത്തില്‍ നടത്തിയ ആക്രമണങ്ങളുടെ തെളിവുകള്‍ കൈമാറും. കൂടാതെ ഭീകരതയുമായി ബന്ധപ്പെട്ട് അഞ്ച് സുപ്രധാന സംഭവങ്ങള്‍ തെളിവു സഹിതം പാക്കിസ്ഥാന് മുന്നില്‍ അവതരിപ്പിക്കും.
ഉധംപൂര്‍ ആക്രമണത്തിനിടെ പിടിയിലായ മുഹമ്മദ് നവേദ് അടക്കം പാക് ബന്ധമുള്ള 56 ഭീകരരെ കുറിച്ചുള്ള വിവരങ്ങളും ഭാരതം കൈമാറും. 1993ലെ മുംബൈ സ്ഫോടനക്കേസില്‍ ഭാരതം തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള വിവരങ്ങളും സാര്‍ജത് അസീസിന് കൈമാറും. ദാവൂദ് കൈവശം വച്ചിരിക്കുന്ന മൂന്ന് പാക്കിസ്ഥാന് പാസ്പോര്‍ട്ടുകളുടെ വിവരങ്ങളും നല്‍കും.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് അതിര്‍ത്തിയില്‍ നടത്തുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ തെളിവുകളായിരിക്കും മൂന്നാമതായി കൈമാറുക. ഇതേ വിഷയത്തില്‍ മൂന്നു തവണ പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബസിതിനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: