ഹരിപ്പാട്: പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. നങ്ങ്യാര്‍കുളങ്ങര മണിമല ജംഗ്ഷന് സമീപം ഭാരതിവീട്ടില് വിദേശമലയാളിയായ സുരന്റെ ഭാര്യ ജലജ (51)യെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
കൊല്ലപ്പെട്ട ജലജയുടെ നാലരപ്പവന്റെ മാലയും ഒന്നര പവന് വീതമടങ്ങുന്ന രണ്ട് വളകളും ഉള്‍പ്പെടെ എട്ട് പവനില്‍ അധികം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും വീട്ടിലുണ്ടായിരുന്ന മുപ്പതിനായിരം രൂപയും മൊബൈല്‍ഫോണും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. മൊബൈല്‍ ഫോണില്‍ വിളിച്ച കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചാല്‍ കേസ്സുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയേണ്ടതാണ്. എന്നാല്‍ ഇതിലടങ്ങിയ യഥാര്‍ത്ഥ വിവരങ്ങള്‍ പോലും പോലീസിന് കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് സൂചന ലഭിക്കുന്നത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന ജലജയുടെ നീക്കങ്ങളും മറ്റും മനസ്സിലാക്കിയും കൂടുതല്‍ വിവരങ്ങള്‍ അടുത്തറിയാന്‍ പറ്റുന്നവരുമാകാം മോഷണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇത്രയും ദിവസമായിട്ടും മുപ്പത്തഞ്ചോളം പേരെ ചോദ്യം ചെയ്യുകയും ഇവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടും സൂചനകള്‍ ഫലം കാണുന്നില്ലെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.
തകഴിയില്‍ ഷാപ്പുടമയെ കൊലപ്പെടുത്തിയ സമാനമായ രീതിയില്‍ അന്യസംസ്ഥാന തൊഴിലാളികളിലേക്കും അന്വേഷണം നീങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: