ന്യൂദല്‍ഹി: ഈ രാജ്യം അഴിമതിമുക്തമാക്കാനാകുമെനും ആ സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി രാഷ്‌ട്രത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്ക് പറയാന്‍ കഴിയും ഈ രാജ്യത്തെ അഴിമതി മുക്തമാക്കാനാകും, അത് മുകള്‍ത്തട്ടില്‍ നിന്നുതന്നെ തുടങ്ങണം, പ്രധാനമന്ത്രി പറഞ്ഞു.
”ത്രിവര്‍ണ്ണങ്ങളെ സാക്ഷിയാക്കി ഞാനീ പ്രസ്താവന നടത്തുകയാണ്, അഴിമതി വിമുക്ത ഭാരതമെന്ന സ്വപ്നം ഞാന്‍ സാക്ഷാത്കരിക്കും. ചുവപ്പ്‌കോട്ടയുടെ കൊത്തളത്തില്‍ നിന്നുമാണ് ഞാനിത് പറയുന്നത്, 125 കോടി പൗരന്മാരുടെ സ്വപ്നം മനസ്സിലാക്കിയിട്ടാണ് ഞാനിത് പറയുന്നത്. 15 മാസങ്ങള്‍ പിന്നിട്ടിട്ടും നിങ്ങള്‍ ദല്‍ഹിയില്‍ വാഴിച്ച ഗവണ്‍മെന്റിനെതിരെ ഒറ്റപ്പൈസയുടെ പോലും അഴിമതി ആരോപണമില്ല. എന്റെ രാജ്യവാസികളേ, നിങ്ങള്‍ എന്നെ വിശ്വസിച്ചുവെന്ന ഉത്തരവാദിത്വം എനിക്കുണ്ട്, വിചാരണകളും, ക്ലേശങ്ങളും ഞാന്‍ സഹിക്കുകയും, എല്ലാ പ്രയാസങ്ങളെയും ദൗത്യം പൂര്‍ത്തീകരിക്കാനായി നേരിടുകയും ചെയ്യും. നിങ്ങളുടെ അനുഗ്രഹാശിസ്സുകളാല്‍, അഴിമതി വിമുക്ത ഭാരതമെന്ന സ്വപ്നം ഞാന്‍ സാക്ഷാത്കരിക്കുമെന്ന് പറയാനാണ് ഞാനിവിടെ വന്നത്. ദല്‍ഹിയിലെ ഗവണ്‍മെന്റില്‍ നിന്നു മാത്രം അഴിമതി ഇല്ലാതാക്കിയതുകൊണ്ട് ഒന്നുമാകില്ല, പല ചെറിയ സ്ഥലങ്ങളിലും ഇപ്പോളും ബുദ്ധിമുട്ടുകളുണ്ട്. പാവപ്പെട്ടവര്‍ പീഡനങ്ങളാല്‍ വിഷമിക്കപ്പെടുകയാണ്. നമ്മുടെ രാഷ്‌ട്ര മനഃസാക്ഷിയെ നാം ഉണര്‍ത്തേണ്ടതുണ്ട്. ഇത്തരം അഴിമതികളെക്കുറിച്ചുള്ള സുവ്യക്തമായ ഉള്‍ക്കാഴ്ച നേടിയെടുത്തതിനു ശേഷം സാധാരണക്കാരെ അഴിമതിയില്‍ നിന്നും സ്വതന്ത്രരാക്കുന്നതിനായി നാം ഒരുമിച്ച് നില്‍ക്കണം. അപ്പോള്‍ മാത്രമേ ഈ കളങ്കത്തെ നമുക്ക് അകറ്റാനാകൂ,” മോദി പ്രഖ്യാപിച്ചു.
നമ്മുടെ രാജ്യത്ത് അഴിമതി ചിതല്‍ പോലെ പ്രവര്‍ത്തിക്കുന്നു. അത് എങ്ങും പരക്കുന്നു, അദൃശ്യമായിരിക്കുകയും ചെയ്യുന്നു. നമ്മുടെ വലിയ രാജ്യത്ത് അഴിമതിയുടെ ചിതല്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സുദീര്‍ഘമായ എണ്ണമറ്റ ശ്രമങ്ങള്‍ ആവശ്യമാണ്. ഈ ശ്രമങ്ങള്‍ ഫലം കാണുമെന്ന് എനിക്കുറപ്പുണ്ട, പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ നിത്യജീവിതത്തില്‍ അവിഭാജ്യമായ പാചക വാതക വിതരണ രംഗത്തെ അഴിമതിക്ക് തടയിടാന്‍ കഴിഞ്ഞതിനെ ഉദാഹരണമാക്കി പ്രധാനമന്ത്രി വിശദീകരിച്ചു:പാചകവാതക സബ്‌സിഡിയില്‍ നേരിട്ട് ആനുകൂല്യം കൈമാറുന്ന പദ്ധതി ഞങ്ങള്‍ ഏര്‍പ്പെടുത്തി. ജന്‍ ധന്‍ യോജന, ആധാര്‍ കാര്‍ഡ് എന്നിവ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയച്ചു തുടങ്ങി. ഈ പ്രവര്‍ത്തികളുടെ ഫലമായി ഇടനിലക്കാര്‍ക്കും പൂഴ്‌ത്തിവെയ്‌പ്പുകാര്‍ക്കും പണിപോയി. ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും ലഭിച്ചു. ഇതുവഴി പാചകവാതക സിലിണ്ടറിന്റെ വര്‍ഷം തോറുമുള്ള 15,000 കോടി രൂപയുടെ ചോര്‍ച്ച തടയാന്‍ കഴിഞ്ഞു. അഴിമതി ഇല്ലാതായി. നമ്മുടെരാജ്യത്ത് 15,000 കോടി രൂപ ഒരു സാധാരണ തുകയല്ല. രാജ്യം കൊള്ളയടിക്കുന്നവരെ അതിനനുവദിക്കുകയില്ല. പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കാന്‍ അനുവദിക്കില്ല. ഇത് അഴിമതിക്കെതിരായ പോരാട്ടമല്ലേ?
കല്‍ക്കരി, സ്‌പെക്ട്രം, ധാതുക്കള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഞങ്ങള്‍ സമയോജിതമായ തീരുമാനം കൈക്കൊണ്ടുകൊണ്ട് ഇവ മൂന്നിന്റേയും ലേലം ആരംഭിച്ചു.
അഴിമതി വേരോടെ നശിപ്പിച്ചോ, ഇല്ലയോ എന്നും, ഇടനിലക്കാരുടെ കരാറുകള്‍ അവസാനിപ്പിച്ചോ, ഇല്ലയോ എന്നും, ഭാരതത്തിന്റെ ധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വാതിലുകള്‍ അടച്ചോ, ഇല്ലയോ എന്നും സ്വയം ചോദിച്ചു നോക്കൂ. ഞാന്‍ വെറുമൊരു പ്രസംഗം നടത്തുകയായിരുന്നില്ല, മറിച്ച് ഫലങ്ങള്‍ നേടിയെടുക്കുകയായിരുന്നു. സ്‌പെക്ട്രം വിഷയത്തിലും എഫ്എം റേഡിയോ ലേലത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. 125 കോടി ജനങ്ങളടങ്ങിയ ടീം ഇന്ത്യ സുതാര്യത ആഗ്രഹിക്കുന്നു, എഫ്എം റേഡിയോ ലേല നടപടികള്‍ ഇപ്പോള്‍ 80 മുതല്‍ 85 വരെ നഗരങ്ങളില്‍ നടക്കുകയാണ്. രണ്ടു ദിവസം മുമ്പ് ലേലത്തുക 1,000 കോടി രൂപ കവിഞ്ഞു. ഈ പണം പാവപ്പെട്ടവര്‍ക്ക് ഉപകാരപ്പെടും, പ്രധാനമന്ത്രി പറഞ്ഞു.
ഇങ്ങനെയാണ് കരാറുകാര്‍ ഈ രാജ്യത്തെ ഭരിച്ചത്, ഇങ്ങനെയാണവര്‍ കൊള്ളയടിച്ചത്, ഇങ്ങനെയാണവര്‍ നയങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്തുതരം കച്ചവടമാണ് നമ്മുടെ രാജ്യത്ത് നടന്നത്? വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന കല്‍ക്കരി കടല്‍ത്തീരത്തുള്ള പവര്‍ പ്ലാന്റുകള്‍ക്ക് നല്‍കാതെ കല്‍ക്കരി ഖനികള്‍ക്ക് സമീപമുള്ള ഫാക്ടറികളിലേക്ക് കൊണ്ടുപോവുകയും, കല്‍ക്കരിഖനിയുള്ള പ്രദേശങ്ങളില്‍ നിന്നും കല്‍ക്കരി കടല്‍ത്തീരത്തുള്ള ഫാക്ടറികളിലേക്ക് കടത്തിക്കൊണ്ട് വരികയും ചെയ്തു. ചരക്കുകള്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് കടത്തുന്നതിലും നല്ലത് വിഭവങ്ങള്‍ പ്രാദേശികമായി ഉപയോഗപ്പെടുത്തുന്നതാണെന്ന് ഒരു കൊച്ചു കുട്ടിയ്‌ക്ക് പോലുമറിയാം. നാം തെറ്റായിരുന്ന പഴയ നയത്തില്‍ മാറ്റം വരുത്തി. ഈ തീരുമാനം ഇടനിലക്കാരെ തൊഴില്‍രഹിതരാക്കി, 1,100 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപിക്കപ്പെട്ടു, മോദി വിശദീകരിച്ചു.
അഴിമതി ഒരുവിധത്തില്‍ സംവിധാനത്തിന്റെ ഘടകമായി. അതുവേരോടെ അറുത്തു മാറ്റണം, പ്രധാനമന്ത്രി പറഞ്ഞു.
















