ന്യൂദല്‍ഹി: യുവജന ശക്തി രാജ്യവികസനത്തിനു വിനിയോഗിക്കാന്‍ സ്റ്റാര്‍ട്ടപ് മേഖലയില്‍ വമ്പിച്ച വിപ്ലവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി അവതരിപ്പിച്ചു. ദളിത്-വനവാസി വിഭാഗങ്ങളെ നൂതന സംരംഭകരാക്കാന്‍ രാജ്യത്തെ ബാങ്കുകളും പങ്കാളിയായാല്‍ 21-ാം നൂറ്റാണ്ട് ഭാരതത്തിന്റെ പുതിയ വികസനക്കുതിപ്പിനു സാക്ഷിയാകുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അദ്ദേഹം വിശദീകരിച്ചു.
യുവാക്കളെ പങ്കെടുപ്പിച്ചുള്ള പുതിയ സ്റ്റാര്‍ട്ട് അപ്പ് ഉടനെ ആരംഭിക്കാത്ത ഒരു ജില്ലയും ബ്ലോക്കും ഭാരതത്തിലുണ്ടാകാന്‍ പാടില്ലെന്നു നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനം കൈവരിക്കുകയായിരിക്കണം ലക്ഷ്യമെന്ന് പറഞ്ഞു. വരും ദിവസങ്ങളില്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായും മോദി പറഞ്ഞു. ഓരോ ബാങ്കും ഒരു വനവാസിയെ, അല്ലെങ്കില്‍ ദളിതനെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായിച്ച് ഈ വിപ്ലവത്തില്‍ പങ്കാളിയാകണമെന്ന് പ്രധാനമന്ത്രി ബാങ്കുകളെ ആഹ്വാനം ചെയ്തു. ബാബാ സാഹേബ് അംബേദ്കറിന്റെ ഈ 125-ാം ജന്മവാര്ഷികമാണിത് രാജ്യത്ത് 1.25 ലക്ഷം ബാങ്ക് ശാഖകളുണ്ട്. വനവാസി മേഖലയില്‍ ശാഖയുള്ള ബാങ്ക് വനവാസസി സഹോദരന്മാര്ക്കും മറ്റു മേഖലയിലെ ശാഖ ദലിത് സഹോദരന്മാര്‍ക്കുമായി, അതായത്, ഓരോ ശാഖയും സ്റ്റാര്‍ട്ട് അപ്പിനു വേണ്ടിയുള്ള സാമ്പത്തിക സഹായമായി ഒരു ദലിതനോ, വനവവാസി വിഭാഗക്കാരനോ വായ്പ നല്‍കുമെന്ന് പ്രതിജ്ഞ ചെയ്യണം. അങ്ങനെ ഒറ്റയടിക്ക് 1.25 ലക്ഷം ദലിത് സംരംഭകരെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. വനവാസി ജനവാസ മേഖലകളില്‍ ആദിവാസി സംരംഭകരും ഉയര്‍ന്നു വരും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പുതിയൊരു മാനം നല്കി കൊണ്ട് നമുക്ക് ഇത് ചെയ്യാന്‍ സാധിക്കും, മോദി വിശദീകരിച്ചു.
രണ്ടാമതായി, ഈ 1.25 ലക്ഷം ബാങ്ക് ശാഖകള്‍ക്ക് വനിതാ സംരംഭകര്‍ക്കായി ഒരു പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ സാധിക്കില്ലേ? 1.25 ലക്ഷം ശാഖകള്‍ 1.25 ലക്ഷം വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തിക സഹായം നല്‍കണം. അങ്ങനെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭാരതത്തിന്റെ മുക്കിലും മൂലയിലും സ്റ്റാര്‍ട്ട് അപ്പുകളുടെ ഒരു ശൃംഖലയുണ്ടാകും. പുതിയ വ്യവസായികള്‍ സജ്ജരാകും. ചിലര്‍ ഒരാള്‍ക്കും, ചിലര്‍ രണ്ടു പേര്‍ക്കും, മറ്റു ചിലര്‍ നാലു പേര്‍ക്കും തൊഴില്‍ നല്‍കുക വഴി രാജ്യത്തിന്റെ സാമ്പത്തിക ജീവിത്തില്‍ മാറ്റത്തിന് വഴി തുറക്കും, പ്രധാനമന്ത്രി തന്റെ പദ്ധതി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: