ന്യൂദല്‍ഹി: രാഷ്ട്രം സൈനിക സേവാമെഡലുകള്‍ പ്രഖ്യാപിച്ചു. പത്ത് പേര്‍ക്ക് ശൗര്യചക്രയും രണ്ട് പേര്‍ക്ക് കീര്‍ത്തിചക്രയും നല്കി. കരസേന ലഫ്.കേണല്‍ നെക്റ്റാര്‍ സഞ്ജന്ബാം, സുബേദാര്‍ രാജേഷ്കുമാര്‍(മരണാനന്തരം) എന്നിവര്‍ക്കാണ് കീര്‍ത്തിചക്ര സമ്മാനിക്കുന്നത്.
നാവികസേനയില്‍ നിന്നും ഐഎന്‍എസ് സുമിത്രയിലെ കമാണ്ടര്‍ മോഹന്‍ മിലിന്ദ് മോകാക്ഷിക്കും ക്യാപ്റ്റന്‍ രാജേഷ് ധന്‍കറിനും ക്യാപ്റ്റന്‍ പ്രദീപ് സിങിനും ശൗര്യചക്ര ലഭിച്ചു. കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ നടത്തിയ ഓപ്പറേഷനാണ് ഐഎന്‍എസ് സുമിത്രയുടെ കമാണ്ടര്‍ക്ക് സൈനിക ബഹുമതി നേടിക്കൊടുത്തത്. 42 രാഷ്ട്രീയ റൈഫിള്‍സിലെ കേണല്‍ മുനീന്ദ്രനാഥ് റായ്ക്ക് മരണാനന്തര ബഹുമതിയായാണ് ശൗര്യചക്ര നല്‍കുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന് യുദ്ധസേവാ മെഡല്‍ ലഭിച്ചതിന് പിറ്റെദിവസം ജനുവരി 27നാണ് ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിലാണ് കേണല്‍ വീരമൃത്യു വരിച്ചത്.
മ്യാന്മറിലെ ഭീകരതാവളങ്ങള്‍ ആക്രമിച്ച് ഭീകരരെ അമര്‍ച്ച ചെയ്ത കമാണ്ടോ സംഘമായ 21 പാരച്യൂട്ട് റെജിമെന്റിലെ അംഗങ്ങള്‍ക്ക് ഒരു കീര്‍ത്തി ചക്ര ഉള്‍പ്പെടെ എട്ട് ഗാലന്‍ട്രി അവാര്‍ഡുകളാണ് ഒരുമിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. സമീപകാലത്ത് ഒരു ഓപ്പറേഷന്റെ പേരില്‍ ഇത്രയധികം സൈനിക മെഡലുകള്‍ ഒരു സൈനിക യൂണിറ്റിന് ലഭിക്കുന്നത് ഇതാദ്യമാണ്. അതിര്‍ത്തികടന്ന് ഭീകരതാവളങ്ങള്‍ തകര്‍ത്ത കമാണ്ടോസംഘത്തെ നയിച്ച ലഫ.് കേണല്‍ നെക്റ്റാര്‍ സഞ്ജന്‍ ബാമിനാണ് കീര്‍ത്തിചക്ര നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: