നോട്ടിങ്ഹാം: ജെയിംസ് ആന്‍ഡേഴ്സണിന്റെ അഭാവം ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് ഓസ്ട്രേലിയ കരുതിയിട്ടുണ്ടാകില്ല. ആന്‍ഡേഴ്സണിന്റെ ചുമതലയേറ്റെടുത്ത് സ്റ്റുവര്‍ട്ട് ബ്രോഡ് നിറഞ്ഞാടിയപ്പോള്‍ സമീപകാല ആഷസ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് ഓസ്ട്രേലിയ കൂടാരം കയറി. 9.3 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി എട്ടു വിക്കറ്റ് പിഴുത ബ്രോഡ്, കംഗാരുക്കളെ 18.3 ഓവറില്‍ 60 റണ്‍സിന് കൂടാരം കയറ്റി. ഈ നേട്ടത്തോടെ ടെസ്റ്റില്‍ 300 വിക്കറ്റ് തികയ്ക്കുന്ന താരവുമായി ബ്രോഡ്. ഈ നാഴികക്കല്ലു പിന്നിടുന്ന അഞ്ചാമത്തെ ഇംഗ്ലണ്ട് താരമാണ് ഇദ്ദേഹം. 83ാം ടെസ്റ്റില്‍ നേട്ടം. ഇന്നലത്തെ പ്രകടനം താരത്തിന്റെ വിക്കറ്റ് സമ്പാദ്യം 307ല്‍ എത്തിച്ചു. പതിനാലാം തവണയാണ് ബ്രോഡ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.
നിരവധി റെക്കോഡുകളും നോട്ടിങ്ഹാംഷെയറില്‍ കടപുഴകി. ആഷസ് ചരിത്രത്തില്‍ ആദ്യ ഇന്നിങ്സിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായി ബ്രോഡിന്റേത്. 1997ല്‍ ലോര്‍ഡ്സില്‍ ഗ്ലെന്‍ മക്ഗ്രാത്ത് കുറിച്ച 38 റണ്‍സിന് എട്ടു വിക്കറ്റ് ബ്രോഡിന്റെ സ്വിങ്ങറുകള്ക്കു മുന്നില്‍ വഴിമാറി. ആഷസ് ചരിത്രത്തിലെ എട്ടാമത്തെ കുറഞ്ഞ സ്കോറാണിത്.
2003നു ശേഷം ടെസ്റ്റില്‍ 25 പന്തിനുള്ളില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുന്നതും ഇതാദ്യം. 21 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാകുന്നത് 75 വര്‍ഷത്തിനു ശേഷം. 2003നു ശേഷം ആദ്യ ഓവറില്‍ ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടമാകുന്ന മൂന്നാമത്തെ മാത്രം മത്സരമായി ഇത്.
രാവിലെ മഴയുടെ സൂചനകള്‍ കണ്ട അന്തരീക്ഷത്തിലാണ് മത്സരം തുടങ്ങിയത്. പിച്ചിലെ ആനുകൂല്യം മുതലെടുക്കാമെന്നു മനസിലാക്കിയ ഇംഗ്ലീഷ് നായകന് അലിസ്റ്റര്‍ കുക്ക് ടോസ് നേടിയപ്പോള്‍ രണ്ടുവട്ടം ആലോചിച്ചില്ല, ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ക്രിസ് റോജേഴ്സിനെയും അവസാന പന്തില്‍ മൂന്നാമന് സ്റ്റീവന്‍ സ്മിത്തിനെയും മടക്കിയ ബ്രോഡ് വരാന്‍ പോകുന്ന കൊടുങ്കാറ്റിന്റെ തീവ്രത വ്യക്തമാക്കി. പിന്നെ, ഇടയൊഴിയാതെ വിക്കറ്റുകള്‍ പൊഴിഞ്ഞു.
മുന്‍നിരയിലെ മൂന്നു പേര്, ക്രിസ് റോജേഴ്സ്, ഡേവിഡ് വാര്‍ണര്‍, ഷോണ്‍ മാര്‍ഷ് എന്നിവര്‍ പൂജ്യത്തിനു മടങ്ങി. 13 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സണാണ് ടോപ് സ്കോറര്‍. നായകന് മൈക്കിള്‍ ക്ലര്‍ക്ക് (10), നഥാന്‍ ലിയോണ്‍ (ഒമ്പത്), സ്റ്റീവന്‍ സ്മിത്ത് (ആറ്), ജോഷ് ഹെയ്സല്‍വുഡ് (നാല് നോട്ടൗട്ട്), പീറ്റര്‍ നെവില്‍ (രണ്ട്), ആദം വോഗ്സ് (ഒന്ന്), മിച്ചല്‍ സ്റ്റാര്‍ക്ക് (ഒന്ന്) എന്നിങ്ങനെ മറ്റുള്ളവരുടെ റണ്ണുകള്‍. ഇവരില്‍ വാര്‍ണറെ ആന്‍ഡേഴ്സണിനു പകരമെത്തിയ മാര്‍ക് വുഡ് മടക്കിയപ്പോള്‍, പീറ്റര്‍ നെവില്‍ സ്റ്റീവ് ഫിന്നിന്റെ ഇര.
മറുപടി തുടങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സില്‍. ജോ റൂട്ട് (75), ജോണി ബെയര്‍സ്റ്റൗ (31) ക്രീസില്‍. വീണ മൂന്നു വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്കിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: