ഷിംല: പ്രിയങ്കാ വധേരയുടെ ജീവന് ആഭ്യന്തര-ബാഹ്യ ഭീഷണിയുണ്ടെന്ന് കോടതി. ഇതിനാല്‍, അവരുടെ വീടു നിര്‍മ്മാണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന ഷിംലാ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
പരിസ്ഥിതി-നിര്‍മ്മാണചട്ടങ്ങള്‍ ലംഘിച്ച് പ്രിയങ്ക നിര്‍മ്മിക്കുന്നുവെന്ന് ആരോപണമുള്ള ഹിമാചലിലെ കോട്ടേജിനെ സംബന്ധിച്ച കാര്യങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട ദേബാഷിഷ് ഭട്ടാചാര്യയ്‌ക്ക്് അധികൃതര്‍ വിവരം നിഷേധിച്ചിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ 10 ദിവസത്തിനുള്ളില്‍ വിവരം കൈമാറണമെന്ന് എഡിഎമ്മിന്റെ ഉത്തരവ് വന്നിരുന്നു. ഇതിനെതിരേ പ്രിയങ്ക സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഉത്തരവ്.
ജസ്റ്റീസുമാരായ തര്‍ലോക് സിങ് ചൗഹാന്‍, പി. എസ്. റാണാ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ വീട് ഏതു മനുഷ്യരുടെയും സംരക്ഷണക്കോട്ടയാണെന്നു നിരീക്ഷിക്കുന്ന വിശദീകരണവുമുണ്ട്. പ്രിയങ്കയുടെ ജീവന് വിവിധ തലത്തിലുള്ള ഭീഷണി ഉള്ളതിനാല്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ആക്ട്ിലെ ചില വകുപ്പുകള്‍ പ്രകാരം വിവരങ്ങള്‍ പരസ്യമാക്കാന്‍ പാടില്ലെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ഈ കാര്യം കോടതി ശരിവെച്ചു.
പ്രിയങ്കക്ക് വിവിധ തരത്തില്‍ അതി ഗുരുതരമായ ജീവാപായ സാധ്യത നിലവില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുന്നത് കുടുംബ സ്വകാര്യതയിലുള്ള ഇടപെടല്‍ മാത്രമല്ല, ജീവന്‍ അപകടത്തിലാക്കാനും പരാതിക്കാരിയുടെ ശാരീരിക സുരക്ഷക്കു തകരാറുണ്ടാക്കുന്നതുമാകും, കോടതി പറഞ്ഞു.
















