അയോദ്ധ്യാ രാജാവും സംഘവും മൂന്നുയോജന സഞ്ചരിച്ചപ്പോള്‍ ചില ദുര്‍നിമിത്തങ്ങള്‍ കണ്ടുതുടങ്ങി. കാക്ക, കഴുകന്‍ തുടങ്ങിയ പക്ഷികള്‍ അസാധാരണമായി ശബ്ദിക്കുന്നു. ഭൂമിയിലുള്ള മൃഗങ്ങള്‍ വലം വയ്‌ക്കുന്നു. ഇതുകണ്ട് ദശരഥനു പരിഭ്രമമായി. എന്താണു കാരണമെന്ന് വസിഷ്ഠനോടു ചോദിച്ചു. ഒരു സംഭവം അടുത്തിരിക്കുന്നു. കുറച്ചൊരു വിഷാദമുണ്ടാകും. പിന്നെയെല്ലാം നേരെയാകും. പരിഭ്രമിക്കണ്ട എന്ന് വസിഷ്ഠന്‍ പറഞ്ഞു. പെട്ടെന്ന് ഭൂമി ഇരുണ്ടു. പൊടിക്കാറ്റു വീശി.
ഭയങ്കരാകൃതിയോടെ ജടാധാരിയായി പരമശിവന്റെ ശിഷ്യനായ പരശുരാമന്‍ ബന്ധവാഗ്നിപോലെ ജ്വലിച്ചുകൊണ്ടു മുന്നില്‍ നില്‍ക്കുന്നതു കാണായി. കൂടെയുണ്ടായിരുന്ന ഋഷിമാര്‍ ഭൃഗുരാമനെ അര്‍ഘ്യം കൊടുത്തു സല്‍ക്കരിക്കാന്‍ ശ്രമിച്ചു. പരശുരാമന്‍ അതു സ്വീകരിച്ചില്ല. ദശരഥന്‍ കാല്‍ക്കല്‍ വീണു നമസ്‌ക്കരിച്ചുകൊണ്ട് ഹേ കാര്‍ത്തവീര്യരേ, തപോനിധേ ഞങ്ങളെ രക്ഷിക്കണം. ഹേ ക്ഷത്രിയാന്തകാ, രക്ഷിക്കണം. ഞങ്ങളിതാ അവിടുത്തെ പാദങ്ങളില്‍ ശരണം പ്രാപിക്കുന്നു എന്നു പ്രാര്‍ത്ഥിച്ചു.
ഇതൊന്നു ആദരിക്കാതെ പരശുരാമന്‍ ശ്രീരാമനെ നോക്കി പറഞ്ഞു. ”ഞാനല്ലാതെ ഈ മൂന്നു ലോകത്തിലും വേറൊരു രാമനുണ്ടൊ? മനുഷ്യനായ നീ ക്ഷത്രിയനാണെങ്കില്‍ അരക്ഷണം എന്നോടു യുദ്ധം ചെയ്യണം. നിനക്ക് അസ്ത്രവിദ്യയില്‍ വലിയ സാമര്‍ത്ഥ്യമുണ്ടെന്നു കേള്‍ക്കുന്നു. എന്റെ ഗുരുവിന്റെ ചാപം മുറിച്ചവനല്ലേ നീ. എന്റെ കൈയില്‍ വളരെ ശക്തിയുള്ള വൈഷ്ണവമായ വില്ലുണ്ട്. നീ ക്ഷത്രിയകുലത്തില്‍ ജനിച്ചവനാണ്. അതിനാല്‍ നാം തമ്മില്‍ പണ്ടേ ശത്രുക്കളാണ്. നിനക്കു കഴിയുമെങ്കില്‍ ഈ ചാപം എടുത്തു കുലയ്‌ക്ക്. എങ്കില്‍ ഞാന്‍ നിന്നോടു യുദ്ധം ചെയ്യാം. അല്ലെങ്കില്‍ നിങ്ങളെയെല്ലാം ഞാന്‍ കൂട്ടത്തോടെ സംഹരിക്കും.
ശ്രീരാമന്റെ വിനയം
ശ്രീരാമന്‍ ശിശുസഹജമായ നിഷ്‌കളങ്കഭാവം കൈക്കൊണ്ട് കോപിച്ചുനില്‍ക്കുന്ന പരശുരാമനോട് വിനയത്തോടെ പറഞ്ഞു: അവര്‍ക്ക് പിന്നെ ആരാണ് ആശ്രയം? ഹേ തപോനിധേ, അവരുടെ ആശ്രമധര്‍മ്മങ്ങള്‍ പാലിക്കാന്‍ കഴിയുന്നതെങ്ങനെ? അവിടുന്ന് ഒന്ന് നിശ്ചയിച്ചാല്‍ അതിനു മാറ്റമുണ്ടാകുകയില്ലായെന്നറിയാം. അജ്ഞാനിയായ ഈ ബാലന് ഉത്തമഗുണങ്ങളുടെ ചേര്‍ച്ചയുണ്ടാകുമോ? ഞാന്‍ ക്ഷത്രിയകുലത്തില്‍ പിറന്നുപോയി. ശസ്ത്രങ്ങളും അസ്ത്രങ്ങളും പ്രയോഗിക്കാനുള്ള സാമര്‍ത്ത്യവുമില്ല. ശത്രുവെന്നോ മിത്രമെന്നോ ഉദാസീനനെന്നോ വിത്യാസവും എനിക്കില്ല. ശത്രു സംഹാരം ചെയ്യാനുള്ള ശക്തിയുമില്ല. അതേസമയത്ത് അങ്ങയുടെ ആഗ്രഹത്തെ കാലകാലനായ പരമശിവന്‍പോലും ലംഘിക്കുകയില്ല. ആ വില്ലിങ്ങു തന്നാലും. കുലയ്‌ക്കാന്‍ കഴിയുമോയെന്നു ശ്രമിച്ചു നോക്കാം.
പരശുരാമന്റെ ഗര്‍വ്വഭംഗം
ഇന്ദിരാപതിയും ബ്രഹ്മാദി ദേവന്മാരാല്‍ വന്ദിക്കപ്പെടുന്നവനുമായ ഭഗവാന്‍ രാമചന്ദ്രന്‍ മന്ദഹാസത്തോടെ വില്ലുവാങ്ങി വന്ദിച്ചു. വേഗത്തില്‍ വലിച്ചു കുലച്ചുകൊണ്ട് നിന്നപ്പോള്‍ പതിന്നാലു ലോകങ്ങളും തിളങ്ങുന്ന തേജസ്സു കാണായി. യാതൊരു ശ്രമവും കൂടാതെ ബാണം തൊടുത്തുകൊണ്ട് ഈ ബാണത്തിന് ലക്ഷ്യം കാട്ടിത്തരണം എന്നാവശ്യപ്പെട്ടു. അത്ഭുത പരതന്ത്രനായ പരശുരാമന്‍ ഗര്‍വ്വമെല്ലാം ശമിച്ച് ശ്രീരാമനെ വണങ്ങി. മനുഷ്യരൂപത്തില്‍ തന്റെ മുന്നില്‍ നില്‍ക്കുന്നതാരാണെന്നു ബോധ്യമായി. അമ്പും വില്ലും താഴെവച്ച് ശ്രീരാമനെ വണങ്ങിക്കൊണ്ട് തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു.
ഭഗവാന്‍ നാരായണന്റെ ആവേശാവതാരമായ പരശുരാമന്‍ ബാല്യത്തില്‍ ചക്രതീര്‍ത്ഥത്തില്‍ ചെന്നിരുന്ന് മഹാവിഷ്ണുവിനെ തപസ്സുചെയ്തു. സന്തുഷ്ടനായ നാരായണന്‍ പ്രത്യക്ഷനായി പറഞ്ഞു: നിന്റ തപസ്സു സഫലമായിരിക്കുന്നു. നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. എന്റെ തേജസ്സില്‍ നിന്നുണ്ടായതാണ് നീ. ഈ അവതാരത്തിന് ചില ലക്ഷ്യങ്ങളുണ്ട്. നിന്റെ പിതാവിനെക്കൊന്ന കാര്‍ത്തവീര്യാര്‍ജ്ജുനനെ നീ വധിക്കണം. അവനും എന്റെ കലാംശം തന്നെയാണ്. അതിനാല്‍ ധനുര്‍വിദ്യയില്‍ സാമര്‍ത്ഥ്യം കൂടുതലുണ്ട്.
ദുഷ്ടരായ ക്ഷത്രിയവംശത്തെ ഇരുപത്തിയൊന്നുവട്ടം നീ വധിക്കണം. ഭൂമിയെ ശാന്തമാക്കണം. പിന്നീട് തപോനിഷ്ഠയില്‍ പ്രവേശിക്കുക. ത്രേതായുഗത്തില്‍ ഞാന്‍ രാമനായി അവതരിക്കും. അന്ന് നാം തമ്മില്‍ കണ്ടുമുട്ടും. അപ്പോള്‍ നിന്നുടെ തപശ്ശശക്തി മുഴുവന്‍ രാമനിലേക്ക് പ്രവേശിപ്പിക്കുക. പിന്നെയും തപസ്സു ചെയ്ത് പ്രളയകാലം വരെ കഴിയുക. എന്നുപറഞ്ഞ് ഭഗവാന്‍ മറഞ്ഞു. അതിനാല്‍ ഞാന്‍ അങ്ങു രാമന്‍ തന്നയോ എന്നു പരീക്ഷിക്കുകയായിരുന്നു.
… തുടരും
















