ജനീവ: സോളാര്‍ ഇംപള്‍സ് എന്ന സൗരോര്‍ജ്ജ വിമാനം ഏഷ്യയിലെ കന്നി യാത്ര പൂര്‍ത്തിയാക്കി പറന്നിറങ്ങി, ചരിത്രത്തിലേക്ക്. വന്‍കരകളും സമുദ്രങ്ങളും താണ്ടിയെത്തിയ വിമാനം പറത്തിയ രണ്ടു പൈലറ്റുമാരും വ്യോമയാന ചരിത്രത്തില്‍ ചേക്കേറി.
സോളാര്‍ വിമാനത്തിന്റെ ഏഷ്യന്‍യാത്ര ചെറിയൊരു അപകടം പോലുമില്ലാതെ പരിപൂര്‍ണ്ണമായും സുരക്ഷിതമായിരുന്നു. ആന്ദ്രേ ബോര്‍ഷ് ബര്‍ഗും സ്വിസ് സൈക്ക്യാട്രിസ്റ്റും ബലൂണ്‍ പറത്തല്‍കാരനുമായ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡുമാണ് വിമാനം പറത്തിയത്.
ജപ്പാനില്‍ നിന്ന് പറന്നുയര്‍ന്ന് ശാന്തസമുദ്രത്തിനു കുറകേ 7200 കിലോമീറ്റര്‍ 118 മണിക്കൂര്‍ കൊണ്ട് പറന്ന് ഹാവായിയില്‍ ഇറങ്ങുമ്പോള്‍ ഏഷ്യയ്‌ക്കു മുകളിലൂടെയുള്ള യാത്രയ്‌ക്ക് പരിസമാപ്തിയായി. ആകാശനീലിമയില്‍ നിന്ന് പൈലറ്റ് ആന്ദ്രേ ബോര്‍ഷ് ബര്‍ഗ് വിമാനത്തെ ഇങ്ങ് ഭൂമിയിലേക്ക് ആനയിച്ചു. ഹാവായിയിലെ കലേലോവ വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെ 5.55( പ്രാദേശിക സമയം) വിമാനം നിലം തൊട്ടു. സൗരോര്‍ജ്ജം കൊണ്ടുമാത്രം പറക്കുന്ന വിമാനം കൂടുതല്‍ സമയവും പറപ്പിച്ചത് 62 കാരനായ ആന്ദ്രേ ബോര്‍ഷ് ബര്‍ഗ് ആയിരുന്നു.
വിമാനം ശാന്തസമുദ്രത്തിനു മുകളിലൂടെ 118 മണിക്കൂറാണ് ( ഏതാണ്ട് അഞ്ചു രാപ്പകലുകള്‍) പറന്നത്. ശാന്തസമുദ്രത്തിനു മുകളിലൂടെ 7200 കിലോമീറ്ററും വിമാനം ഒറ്റയ്‌ക്ക് ചലിപ്പിച്ചതും ബര്‍ഗ് തന്നെ. 2006ല്‍ സ്റ്റീവ് ഫോസറ്റ് എന്ന അമേരിക്കന്‍ പൈലറ്റ് ജെറ്റ് വിമാനം ഒറ്റയ്‌ക്ക് 76 മണിക്കൂറും 45 മിനിറ്റും പറത്തിയ റിക്കാര്‍ഡാണ് ബര്‍ഗ് തിരുത്തിയത്. എഴുന്നേല്‍ക്കാന്‍ കഴിയാത്ത കുടുസു കോക്ക്പിറ്റിലായിരുന്നു ബര്‍ഗിന്റെ യാത്രയെന്നതും ഇത് വളരെ സാവധാനം പറക്കുന്ന സോളാര്‍ വിമാനമായിരുന്നുവെന്നതും അദ്ദേത്തിന്റെ നേട്ടത്തില്‍ കൂടുതല്‍ ശോഭ പകരുന്നു.
അഞ്ച ദിവസത്തെ പറക്കലിനിടെ ഇടയ്‌ക്കിടയ്‌ക്ക് 20 മിനിറ്റു വീതമുള്ള വിശ്രമമാണ് ആകെ ബര്‍ഗിന് ലഭിച്ചതും.. മുന്‍പ് യുദ്ധവിമാന പൈലറ്റായിരുന്ന ബര്‍ഗ് മുന്‍പ് പല കോപ്റ്റര്‍ അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ്.
ആ സ്വപ്‌നം യാഥാര്‍ഥ്യമായി..ഹാവായിയില്‍ ലാന്‍ഡ് ചെയ്ത ശേഷം ബര്‍ഗ് ട്വീറ്റ് ചെയ്തു.
ഈ വര്‍ഷം ആദ്യം അബുദാബിയില്‍നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ഹാവായിയില്‍ യാത്ര അവസാനിച്ചു. ഇനി അമേരിക്കക്കു കുറുകേ പറക്കുന്ന വിമാനം അടുത്ത മാര്‍ച്ചില്‍ അബുദബിയില്‍ എത്തും. അതോടെ യാത്ര പൂര്‍ണ്ണം.
















