ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി നേതൃത്വം നല്‍കിയ സര്‍ക്കാര്‍ രാജ്യത്ത് കൊണ്ടുവന്ന അടിയന്തരാവസ്ഥ സംബന്ധിച്ച രേഖകള്‍ പരസ്യപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ രാഷ്‌ട്രപതിയുടെ സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെട്ടത് കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും വന്‍തിരിച്ചടിയാവുന്നു.
1975 ല്‍ നടന്ന അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 36-ാം വാര്‍ഷികത്തിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് അപ്രതീക്ഷിതമായ ഈ നടപടി. 1975 ജൂണ്‍ 25 ന് ഫക്‌റുദീന്‍ അലി അഹമ്മദ് പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ രേഖകള്‍ പുറത്തുവിടാനാണ് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെടുന്നത്.
പൗരന്മാരുടെ അറിയാനുള്ള അവകാശം മുന്‍നിര്‍ത്തിയാണ് അടിയന്തരാവസഥയെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഒരു ചെറുപരാമര്‍ശംപോലും ഞെട്ടലുളവാക്കിയിരുന്ന കോണ്‍ഗ്രസിന് ഈ നടപടി ഭാവിയില്‍ വന്‍ ഭീഷണിയായേക്കാം.
അടിയന്തരാവസ്ഥയുടെ വിവരങ്ങള്‍ അറിയാനുള്ള പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തിയും ഭാവിയില്‍ ജനാധിപത്യ പന്ഥാവില്‍ ചരിക്കുന്ന രാഷ്‌ട്രത്തിന് പാഠമാകുന്നതിനുമാണ് വിവരങ്ങള്‍ വെളിപ്പെടുത്താനാവശ്യപ്പെടുന്നതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശൈലേഷ് ഗാന്ധി അഭിപ്രായപ്പെട്ടു.
ഭരണഘടനയിലെ 74(2) വകുപ്പുപ്രകാരം ഒരു കോടതിക്കും മന്ത്രിസഭ പ്രസിഡന്റിന് കൊടുക്കുന്ന ഉപദേശങ്ങളെക്കുറിച്ചറിയാന്‍ അര്‍ഹതയില്ലെന്ന രാഷ്‌ട്രപതിഭവനിലെ വിവരാവകാശ ഉദ്യോഗസ്ഥന്റെ വാദത്തെ കമ്മീഷന്‍ സ്വീകരിച്ചില്ല. 1994 ലെ എസ്.ആര്‍.ബൊമ്മൈ കേസില്‍ സുപ്രീംകോടതിയിലെ ഒമ്പതംഗ ജൂറിയുടെ വിധിക്കനുസൃതമായിരുന്നു രാഷ്‌ട്രപതി ഭവനിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ ഭരണഘടനയിലെ 74(2) വകുപ്പ് ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ മന്ത്രിസഭാംഗങ്ങള്‍ പ്രസിഡന്റിന് ഉപദേശം നല്‍കിയോ എന്നും അത് എന്ത് ഉപദേശമായിരുന്നുവെന്നും മാത്രമാണ് വെളിപ്പെടുത്തേണ്ടാത്തതെന്നും അതിന്റെ പരിധിയില്‍ അടിയന്തരാവസ്ഥ രേഖകള്‍ വരുന്നില്ലെന്നും കമ്മീഷന്‍ വിശദീകരിച്ചു. അതുപ്രകാരം അത്തരം രേഖകള്‍ ഒരു കോടതിക്ക് ആവശ്യപ്പെടുകയും അതിന്റെ വെളിച്ചത്തില്‍ സത്യാവസ്ഥകളിലെത്തിച്ചേരാനും അവകാശമുണ്ടെന്ന് കമ്മീഷന്‍ സമ്മതിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടനുബന്ധിച്ച് 1976 ല്‍ 42-ാം ഭരണഘടനാ ഭേദഗതിയായി 74 (2) അനുഛേദം കൊണ്ടുവന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.
പൗരാവകാശ പ്രവര്‍ത്തകനായ സുഭാഷ്ചന്ദ്ര അഗര്‍വാള്‍ പ്രസിഡന്റിന്റെ സെക്രട്ടറിയേറ്റ് വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് കാണിച്ച് ഫയല്‍ ചെയ്ത കേസിലായിരുന്നു വിവരാവകാശ കമ്മീഷന്റെ തീരുമാനം.
“ജനാധിപത്യത്തിലുള്ള ഇന്ത്യയുടെ വിശ്വാസത്തിനേറ്റ ഏറ്റവും വലിയ ആഘാതമായ അടിയന്തരാവസ്ഥ പൗരന്മാരുടെ മൗലികാവകാശങ്ങളെ ധ്വംസിച്ചും പത്രങ്ങളുടെ വായ് മൂടിക്കെട്ടിയും അന്യായമായി ജനങ്ങളെ തടവിലാക്കിയും ഭീതിപടര്‍ത്തി. ഭരണസ്ഥാപനങ്ങളെല്ലാം കുനിയാന്‍ പറഞ്ഞപ്പോള്‍ സാഷ്ടാംഗം പ്രണമിച്ച് ഇഴഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങള്‍ അത്തരം ഒരാഘാതത്തെ ചെറുക്കാന്‍ ശക്തമല്ലെന്നാണത് തെളിയിക്കുന്നത്. അതിനാല്‍ എങ്ങനെ എന്തുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യം നഷ്ടപ്പെട്ടുവെന്ന് അറിയാന്‍ പൗരന്മാര്‍ക്കവകാശമുണ്ട്,” ആറു പേജുവരുന്ന ഉത്തരവില്‍ കമ്മീഷന്‍ പറഞ്ഞു.
















