ന്യൂദല്‍ഹി: ഭാരതത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ഭീകരര്‍ ആക്രമണത്തിന് കടന്നുകയറിയിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്നാണിത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേനാ ഉപമേധാവി ലഫ്. ജനറല്‍ ഫിലിപ്പ് കാമ്പോസ് എന്നിരുടെ യോഗത്തിനു ശേഷമാണ് ജാഗ്രത പ്രഖ്യാപിച്ചത്.
സാഹചര്യം ആവശ്യപ്പെടുന്നുവെങ്കില്‍ മ്യാന്മറില്‍ കഴിഞ്ഞ ദിവസം നടത്തിയതു പോലുള്ള മിന്നലാക്രമണം നടത്താന്‍ കഴിയണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ജൂണ്‍ നാലിന് എന്‍എസ്‌സിഎന്‍ ഭീകരര്‍ പതിനെട്ട് സൈനികരെ വധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭാരത സൈന്യം, മ്യാന്മറിന്റെ അനുമതിയോടെ അവരുടെ അതിര്‍ത്തിക്കുള്ളില്‍ കടന്നുകയറി നൂറിലേറെ ഭീകരരരെ വധിച്ച് തിരിച്ചടിച്ചിരുന്നു.
ഭീകരര്‍ ആക്രമണത്തിന് കോപ്പുകൂട്ടുകയാണെന്ന വിവരത്തെത്തുടര്‍ന്ന് മണിപ്പൂര്‍, നാഗാലാന്‍ഡ്, ആസാം, മേഘാലയ എന്നിവടങ്ങങ്ങള്‍ അടക്കമുള്ള വടക്കു കിഴക്കന്‍ മേഖലയിലാകെ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉള്‍ഫാ, എന്‍എസ്‌സിഎന്‍, പിഎല്‍എ എന്നിവയില്‍ പെടുന്ന ഇരുപതോളം ഭീകരര്‍ മ്യാന്‍മറില്‍ നിന്ന് അതിര്‍ത്തി കടന്ന് പ്രതികാരം ചെയ്യാന്‍ എത്തിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരം. ഭീകരരെ നേരിടാനുള്ള തയ്യാറെടുപ്പുകളില്‍ യോഗം തൃപ്തി രേഖപ്പെടുത്തി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ മ്യാന്‍ന്മര്‍ അധികൃതരെ ധരിപ്പിക്കും.
















