കേരളം ഇന്ന് അഴിമതിയുടെ പര്യായമായി മാറുമ്പോഴും അധികാരകേന്ദ്രങ്ങള്‍ നിസ്സംഗമാണ്. മലബാര്‍ സിമന്റ്‌സ് അഴിമതിയെപ്പറ്റി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി നിയമം നിയമത്തിന്റെ വഴിയ്‌ക്കു പോകട്ടെ എന്നായിരുന്നു. അഴിമതി ഈവിധം സര്‍വവ്യാപകമാകുമ്പോഴും ബിജെപി ഒഴികെയുള്ള രാഷ്‌ട്രീയകക്ഷികള്‍ നിശ്ശബ്ദരാണ്. ഇടതുമന്ത്രിസഭയിലെ മന്ത്രിയായിരുന്ന എളമരം കരീമിന് ചാക്കുരാധാകൃഷ്ണന്‍ കോഴ കൊടുത്തു എന്ന വിവരം മലബാര്‍ സിമന്റ്‌സിലെ ഓഫീസര്‍ പുറത്തുവിട്ടപ്പോഴും ഇടതു-വലതു പക്ഷം (അച്യുതാനന്ദനൊഴികെ) കാര്യമായി പ്രതികരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അഴിമതിക്കാരുടെ കൂടാരമായ യുഡിഎഫ് സര്‍ക്കാരിനും ഒത്തുകളിസമരങ്ങളിലൂടെ അവരെ പരിരക്ഷിക്കുന്ന എല്‍ഡിഎഫിനുമെതിരെ ബിജെപി ഉപരോധസമരം നടത്തിയത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആഹ്വാനം അഴിമതിക്കെതിരായി പോരാടുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണ്. അഴിമതി ഇന്ന് മന്ത്രിസഭ മുതല്‍ വില്ലേജ് ഓഫീസ് വരെ വ്യാപിച്ചപ്പോള്‍ ജനങ്ങള്‍ അതിന്റെ നീരാളിപ്പിടുത്തത്തിലാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ നാലുവര്‍ഷം തികച്ച് അഞ്ചാംവര്‍ഷത്തിലേയ്‌ക്ക് പ്രവേശിക്കുകയാണ്. സിപിഎമ്മിലെ വിഎസ് പക്ഷം ഇപ്പോള്‍ അഴിമതി ആയുധമാക്കി സ്വന്തം പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കാനുള്ള നീക്കത്തിലാണ്.
കേരളത്തില്‍ ഇരുമുന്നണികളും ഒരുപോലെ അഴിമതിക്കറ പുരണ്ടവരാണ് എന്നാണ് മലബാര്‍ സിമന്റ്‌സ് അഴിമതിയുടെ ചുക്കാന്‍പിടിച്ച ചാക്ക് രാധാകൃഷ്ണന്‍ അന്ന് മന്ത്രിയായിരുന്ന എളമരം കരീമിന് നല്‍കി എന്നുപറയപ്പെടുന്ന കോഴ വ്യക്തമാക്കുന്നത്. കേരളത്തില്‍ തങ്ങളുടെ ഭരണനൈപുണ്യം തെളിയിക്കുന്നതിനോ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനോ അല്ല രണ്ടുമുന്നണികളും ശ്രമിക്കുന്നത്. മറിച്ച് കിട്ടാവുന്ന കോഴകള്‍ സംഘടിപ്പിച്ച് കോടിപതികളാകാനാണ് ശ്രമം.
യഥാരാജാ തഥാ പ്രജാ എന്ന തത്വം പ്രാവര്‍ത്തികമാക്കി ജനങ്ങളും അഴിമതി നടത്തുകയാണ്. കാര്യം നേടാന്‍ എന്തും നല്‍കാന്‍ തയ്യാറാകുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടിന് സംഭവിച്ചിരിക്കുന്ന സാംസ്‌കാരിക അപചയം ഊഹിക്കാവുന്നതാണ്. പക്ഷേ ഇന്ന് രാഷ്‌ട്രീയേതരമായ ജനകീയ കൂട്ടായ്‌മകള്‍പോലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നില്ല. വാര്‍ത്താ മാധ്യമങ്ങളില്‍ കോഴ ആരോപണങ്ങള്‍ നിറയുമ്പോഴും അതിന് പരിഹാരമാര്‍ഗം തേടാനായി ഒരു ചര്‍ച്ചയും നടക്കുന്നില്ല എന്നത് കേരളത്തിന്റെ പോക്ക് അധോഗതിയിലേയ്‌ക്കാണോ എന്ന സംശയം ജനിപ്പിക്കുന്നു.
സോളാര്‍ അഴിമതി ഇടതു-വലതു ഭേദമില്ലാതെ രണ്ടു പാര്‍ട്ടികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി എന്നതുതന്നെ തെളിയിക്കുന്നത് അവിഹിതവും അവരുടെ രാഷ്‌ട്രീയതത്വസംഹിതയുടെ ഭാഗമാകുന്നു എന്നല്ലേ? സരിത ഉള്‍പ്പെട്ട സോളാര്‍ അഴിമതി കേസ് മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ഇടതുപക്ഷത്തിന്റെ ഉള്ളില്‍വരെ പടര്‍ന്ന വ്യാധിയായിരുന്നു. എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍പോലും സരിതയെ പ്രദര്‍ശിപ്പിക്കാന്‍ കാണിച്ച വ്യഗ്രത അവരുടെ നടപടിമൂലം സമൂഹത്തിലുണ്ടായ അപചയം ചര്‍ച്ചചെയ്യാന്‍ കാണിച്ചില്ല.
ഇടതു-വലതു സമരങ്ങള്‍ ഒത്തുകളിയാണ് എന്ന് പല സമരങ്ങളും തെളിയിച്ചു. വിഎസ് പറയുന്നതുപോലെ അഴിമതി മുഖമുദ്രയാക്കിയ സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ആര്‍ജവംപോലും ഇപ്പോള്‍ പിണറായി-കോടിയേരി ദ്വയം നയിക്കുന്ന ഇടതുപക്ഷത്തിനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അഴിമതിക്കെതിരെ ഉയരുന്ന ധീരമായ ഏകസ്വരം ബിജെപിയുടേതു മാത്രമാണ്. അഴിമതിയില്‍ അമര്‍ന്നുപോയ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതൃത്വങ്ങള്‍ ഒത്തുതീര്‍ത്ത സമരങ്ങളിലൂടെ ജനങ്ങളെ വഞ്ചിച്ച ഓരോ ഘട്ടത്തിലും അതിനെതിരെ ശക്തമായ സമരവുമായി രംഗത്തുവന്നത് ബിജെപി മാത്രമാണ്.
അഴിമതിയുടെ കറപുരളാത്ത കേന്ദ്രഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നത് ഈ സമരങ്ങളുടെയൊക്കെ പ്രേരണയായി വര്‍ത്തിച്ചു. അപ്പോള്‍പ്പോലും എന്തുകൊണ്ട് കേരളത്തിലെ ജനങ്ങളില്‍നിന്നും അഴിമതിക്കെതിരെ മതിയായ പ്രതിഷേധം ഉയര്‍ന്നുവരുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച ജനകീയ ഉപരോധം ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വഴികാട്ടിയാണ്. അമിത്ഷാ പറയുന്നപോലെ കേരളത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ ജനങ്ങള്‍ സംഘടിക്കണം.
















