ന്യൂദല്‍ഹി: ഭാരത സൈന്യം കടുത്ത ആയുധ ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. യുദ്ധമുണ്ടായാല്‍, കൈയിലുള്ള ആയുധങ്ങള്‍ വെറും ഇരുപതു ദിവസത്തേക്കു പോലും തികയുകയില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യരക്ഷാക്കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ കാണിച്ച ആശ്രദ്ധയും അനാസ്ഥയുമാണ് ഇത് വെളിവാക്കുന്നത്. രാജ്യരക്ഷ തന്നെ അപകടത്തിലാണെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.
യുദ്ധമുണ്ടായാല്‍ പതിനഞ്ച് ഇരുപതു ദിവസത്തിനു മുകളില്‍ പിടിച്ചു നില്‍ക്കാന്‍ ഭാരതത്തിന് കഴിയില്ല. ഇതിനു പുറമേ നാം ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധ വിമാനമായ തേജസ്, നിര്‍മ്മാണം തുടങ്ങി മുപ്പതു വര്‍ഷം കഴിഞ്ഞിട്ടും യുദ്ധങ്ങള്‍ക്ക് സന്നദ്ധമായിട്ടുമില്ല.റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച സിഎജി റിപ്പോര്‍ട്ടിയില്‍ പറയുന്നു. തേജസിന് 53 സാങ്കേതികപോരായ്‌മകള്‍ ഉണ്ട്, അതിനാല്‍ അതിന്റെ യുദ്ധശേഷിയില്‍ വലിയ കുറവുമുണ്ട്.
റിപ്പോര്‍ട്ടില്‍ തുടരുന്നു. കടുത്ത യുദ്ധമുണ്ടായാല്‍, 40 ദിവസത്തേക്കുള്ള ആയുധ ശേഖരമെങ്കിലും ആയുധപ്പുരകളില്‍ ഉണ്ടായിരിക്കണമെന്നാണ് ചട്ടം. 170 തരം ആയുധങ്ങളാണ് നമുക്കുള്ളത്. അവയില്‍ 125 എണ്ണവും ആവശ്യത്തിനില്ല. ഇവയുപയോഗിച്ച് 20 ദിവസം പോലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.
ഓര്‍ഡനന്‍സ് ഫാക്ടറിയുടെ ഉല്പ്പാദനശേഷി കുറവാണ്. അതിനാല്‍ നമുക്കാവശ്യമായ ആയുധങ്ങളെല്ലാം ഉണ്ടാക്കാന്‍ കഴിയുന്നുമില്ല. ആയുധ ഇറക്കുമതി വളരെ മന്ദഗതിയിലുമാണ്. 16,594 കോടിയുടെ 17 ആയുധഇടപാടുകള്‍ക്കാണ് 2013 ജൂലൈയില്‍ അനുമതി നല്‍കിയത്. എന്നാല്‍ 2014 ഡിസംബറിലും അവയ്‌ക്ക് കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തേജസ് മാര്‍ക്ക് ഒന്ന് നാം സ്വയം വികിസിപ്പിച്ചതാണെന്ന് പറയുന്നുണ്ടെങ്കിലും എന്‍ജിന്‍, റഡാര്‍, റഡോം, ഫ്‌ളൈറ്റ് നിയന്ത്രണ സംവിധാനം, ഡിസ്പ്‌ളേ സംവിധാനം എന്നിവയെല്ലാം ഇറക്കുമതി ചെയ്തവയാണ്.
ഇവയ്‌ക്ക് വിദേശ കമ്പനികളെ ആശ്രയിക്കേണ്ടിയും വരുന്നുണ്ട്.ഇല്‌ട്രോണിക് യുദ്ധസംവിധാനങ്ങളില്‍ തേജസിന് ശേഷികുറവാണ്. സ്ഥലപരിമിതികാരണം, വിമാനത്തിന്റെ സ്വയരക്ഷയ്‌ക്കുള്ള ജാമറുകള്‍ ഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. റഡാര്‍ മുന്നറിയിപ്പ് റിസീവറുകളുടെ പ്രകടനവും മോശമാണ്. കൂടുതല്‍ ശക്തിയുള്ള എന്‍ജിനുകളും ഭാരക്കുറവുമുള്ള തേജസ് മാര്‍ക്ക് രണ്ട് ഇപ്പോഴും ഡിസൈനിംഗ് ഘട്ടത്തിലാണ്, റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ക്ക് ഒന്ന് തേജസ് വെറും 7.62 എംഎം യന്ത്രത്തോക്കുകൊണ്ട് വെടിവെച്ചിടാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍പറയുന്നു.13390 കോടിയുടെ പദ്ധതിയാണ് പാഴായതെന്നാണ് സിഎജി നല്‍കുന്ന സൂചന.
നടപടികളെല്ലാം പൂര്‍ത്തിയാക്കി ആവശ്യമായ ആയുധങ്ങള്‍ ശേഖരിയ്‌ക്കാന്‍ 2019 വരെ സമയമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണം രാജ്യരക്ഷ തന്നെ അപകടത്തിലാക്കിയെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
















