കാഠ്മണ്ഡു: മറ്റുവഴികളടയുമ്പോള്‍ ആകാശം മാര്‍ഗ്ഗമെന്നാണല്ലോ. ദുരന്തം ചവിട്ടിക്കൂട്ടിയ നേപ്പാളില്‍ വഴികളില്ലാത്തതിനാല്‍ പെരുവഴിയിലായവരാണധികം. മൃതദേഹവും മൃതപ്രായരും മരണത്തില്‍നിന്നു കഷ്ടിച്ചു കടന്നുകൂടിയവരും നാടുകടക്കുന്നത് ഈ കുഞ്ഞന്‍ എയര്‍ പോര്‍ട്ടിലൂടെയാണ്. അവിടെ സാങ്കേതിക കാര്യങ്ങള്‍ക്കു കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നത് മൂന്നു പേര്‍. അവര്‍ക്ക് ഒരാഴ്ചയായി സമയത്ത് ഊണില്ല, ഉറക്കമില്ല, എന്തിനേറെ അവരുടെ ശരീരത്തിനും മനസ്സിനും വിശ്രമമേയില്ല.
ഹിമാലയത്തിലേക്കുള്ള ഗേറ്റ്‌വേ എന്നാണ് ലുക്‌ലായിലെ ടെന്‍സിങ്-ഹിലാരി എയര്‍പോര്‍ട്ട്. എയര്‍പോര്‍ട്ടുകളില്‍വെച്ച് എറ്റവും അപകടം പിടിച്ചത്. കൊലയാളി എയര്‍പോര്‍ട്ടെന്ന് ഇതിനെ ചിലരെങ്കിലും വിളിക്കാറുണ്ട്. കാരണം കാലാവസ്ഥ പെട്ടെന്നു മാറിമറിയുന്ന ഇവിടെനിന്ന് വിമാനം പറത്തല്‍ ശരിക്കും ഒരു സാഹസികതയാണ്. ഇവിടെ കഷ്ടിച്ച് 30 ലാന്‍ഡിങ്ങും പറക്കലും മാത്രമാണ് നടന്നിരുന്നത്. എന്നാല്‍ ഭുകമ്പം നടന്ന ദിവസം മുതല്‍ പ്രതിദിനം 72 പറക്കലുകളാണ്. ഇതെല്ലാം നോക്കാന്‍ മൂന്നേ മൂന്നു പേരും.
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ദിനേശ് കൊയ്‌രാളയാണ് ഇപ്പോള്‍ എ ടി സിയുടെ ചുമതലക്കാരന്‍. ഒരാള്‍ 13 മണിക്കൂറിലേറെ തുടര്‍ച്ചയായി ജോലി ചെയ്തിട്ടും കാര്യങ്ങള്‍ സുഗമമാകുന്നില്ല. പത്തു ദിവസം മുമ്പ്, ശനിയാഴ്ചവരെ, കാലാവസ്ഥ അത്ര മോശമായിരുന്നില്ലെന്ന് ദിനേശ് പറഞ്ഞു. ഇപ്പോള്‍ പക്ഷെ ഒന്നും പ്രവചിക്കാനാവില്ല, അവിചാരിതമായി കാറ്റുവരാം, മഴവരാം, മൂടല്‍ മഞ്ഞു വരാം.
എന്നാല്‍ അതൊന്നുമല്ല ഈ കുഞ്ഞന്‍ എയര്‍പോര്‍ട്ടിന്റെ പ്രശ്‌നം. റണ്‍വേയുടെ ആകെ നീളം 727 മീറ്റര്‍. അതില്‍ 640 മീറ്ററേ ഉപയോഗിക്കാനാവൂ. ചെറിയ ഒരു പിഴവുമതി പതിക്കുന്നത് 9500 അടി ആഴത്തിലേക്കായിരിക്കും. മറ്റു വഴികളെല്ലാം അടഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ മുതല്‍ അടിയന്തര വിദഗ്‌ദ്ധ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളില്‍ എത്തിക്കാന്‍വരെ ആശ്രയിക്കുന്നത് എയര്‍പോര്‍ട്ടിനെയാണ്.
ഇതിനകം 43 വിദേശ രാജ്യങ്ങളില്‍നിന്നായി ട്രക്കിങ്ങിനെത്തിയ 2,500 പേരെ ലക്‌ല എയര്‍പോര്‍ട്ടുവഴി രക്ഷപ്പെടുത്തി. 1,500 പേരോളം അവസരം കാത്തിരിക്കുന്നു.
















