പത്തു ദിവസത്തോളം രാജാവ് അവിടെ തന്നെ താമസിച്ചു. അതിനുശേഷം ഗുണങ്ങളുടെ മാത്രം ഉറവിടമായ ആ സൗഭാഗ്യവതിക്കു വേണ്ടി അദ്ദേഹം ശ്രാദ്ധസപിണ്ഡീകരണാദികള്‍ ആ നഗരോപവനത്തില്‍ വെച്ചു തന്നെ മുറപ്രകാരം നിറവേറ്റി.
പത്‌നിയുടെ വേര്‍പാടിനു ശേഷം അജന്റെ മനസ്സ് ഒരു കാര്യത്തിലും ഉറയ്‌ക്കാതായി. ഈ വസ്തുതകളെല്ലാം യജ്ഞദീക്ഷയിലായിരുന്ന വസിഷ്ഠന്‍ ജ്ഞാന ദൃഷ്ടിയിലൂടെ കണ്ടറിഞ്ഞിരുന്നു. രാജ്ഞിയുടെ വേര്‍പാട് കൊണ്ടുണ്ടായ ദു:ഖം മൂലം അജന്‍ ജഡമായിരിക്കുകയാണ്.
യജ്ഞ ദീക്ഷയിലായിരിക്കുന്നതിനാല്‍ ഇവിടെ നിന്ന് പുറപ്പെട്ട് പോകാനും സാധ്യമല്ല. അതിനാല്‍ തന്റെ സന്ദേശവും കൊടുത്ത് ഒരു ശിഷ്യനെ ഗുരു വസിഷ്ഠന്‍ രാജാവിന്റെ സമീപത്തേക്കയച്ചു. ആ ശിഷ്യന്‍ രാജാവിന്റെ മുമ്പില്‍ വന്ന് ഇപ്രകാരമുണര്‍ത്തിച്ചു.
മഹാരാജാവെ, ഗുരുവായ വസിഷ്ഠന്‍ തന്റെ യജ്ഞകര്‍മ്മം സമാപിച്ചിട്ടില്ലാത്തതു കൊണ്ടാണ് അങ്ങയുടെ ദു:ഖകാരണമറിഞ്ഞിട്ടും, മനസ്സു തകര്‍ന്നുപോയ അങ്ങയുടെ സമീപത്തേക്ക് വരാഞ്ഞത്. അദ്ദേഹത്തിന്റെ ചുരുക്കം ചില സന്ദേശങ്ങളടങ്ങിയ അരുളപ്പാട് എന്റെ കൈവശമുണ്ട്. ധൈര്യവീര്യ ബലാശാലിയായ അങ്ങ് അത് കേട്ട് അതിന്റെ പൊരുള്‍ മനസ്സിലുറപ്പിക്കണം. അങ്ങ് എല്ലാം അറിയുന്നവനാണ് അതുകൊണ്ട് മനോധൈര്യം അവലംബിക്കുക. ജന്മമുളളവര്‍ക്കെല്ലാം മരണമുണ്ടെന്ന് അങ്ങേക്കറിയാമല്ലോ? അതു മാത്രമല്ല ഇന്ദുമതിയുടെ വേര്‍പാടിന് വേറെ ചില കാരണങ്ങളുമുണ്ട്.
ദു:ഖമനുഭവിക്കുന്നുണ്ടെങ്കിലും ഇന്ദുമതിയുടെ യഥാര്‍ത്ഥ സ്ഥിതികളറിയുന്നതിന് രാജാവിന് ആഗ്രഹം തോന്നി. അദ്ദേഹത്തിന്റെ മനോ നിലയും ആകാംക്ഷയും മനസ്സിലാക്കിയ വസിഷ്ഠ ശിഷ്യന്‍ കാരണങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. പണ്ട് തൃണബിന്ദു എന്ന് പേരായ ഒരു താപസന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഉറച്ച മനസ്സോടെ തപസ്സു ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇതു കണ്ട് പരിഭ്രാന്തനായ ദേവേന്ദ്രന്‍ തൃണബിന്ദുവിന്റെ തപസ്സിളക്കാനായി ഹരിണി എന്ന ഒരു അപ്‌സര സ്ത്രീയെ നിയോഗിച്ചു.
ഇന്ദ്രകല്പന അനുസരിച്ച് അവള്‍ മുനിയുടെ മുമ്പില്‍ ചെന്ന് ശൃംഗാര ചേഷ്ടകള്‍ കാണിക്കാന്‍ തുടങ്ങി അവളുടെ ചേഷ്ടകള്‍ മൂലം തപോനുഷ്ഠാനങ്ങള്‍ക്ക് വിഘ്‌നമുണ്ടാകുന്നത് കണ്ട മുനിക്ക് ശുണ്ഠി വരികയും, നീ ഒരു മനുഷ്യ സ്ത്രീയായിത്തീരട്ടെ എന്ന് ശപിക്കുകയും ചെയ്തു. ശാപം കേട്ട് ഭയപരവശയായ ഹരിണി അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണ് ശാപമോക്ഷത്തിനായി യാചിച്ചു. താന്‍ അസ്വതന്ത്രയാണെന്നും തന്റെ പ്രതികൂല പ്രവൃത്തിയെ പൊറുക്കേണമേ എന്നും യാചിച്ചു ശരണം പ്രാപിച്ചു.
അശരണയായ അവളോട് അദ്ദേഹത്തിന് കരുണ തോന്നുകയും എപ്പോള്‍ ”ദേവ പുഷ്പം” നിന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നുവോ അപ്പോള്‍ നിന്റെ സ്വന്തം ശരീരം തിരിച്ചു കിട്ടുമെന്ന് ശാപമോക്ഷം നല്‍കുകയും ചെയ്തു. അവള്‍ പിന്നീട് വൈദര്‍ഭ വംശത്തില്‍ ജനിച്ചു വളര്‍ന്ന് അങ്ങയുടെ പട്ടമഹിഷിയാവുകയും ചെയ്ത ശേഷം ഇപ്പോള്‍ ആകാശത്തു നിന്നും വീണ പുഷ്പങ്ങളാല്‍ ശാപമോക്ഷ കാരണം കണ്ടെത്തുകയും ചെയ്തു.
ആപുഷ്പ മാല്യം സ്പര്‍ശ്ശിച്ചതോടെ അവള്‍ക്ക് ശാപമോചനമായി ഇനി അങ്ങയെ വിട്ടു പിരിയേണ്ട എന്ന മോഹം അവള്‍ക്കുണ്ടായിരുന്നെങ്കില്‍ കൂടി അത് സാധ്യമാകുമായിരുന്നില്ല. അത്‌കൊണ്ട് ഇനിയെങ്കിലും ഇന്ദുമതിയെ വിചാരിച്ച് അങ്ങ് വ്യസനിക്കാതിരിക്കൂ. ജന്മമുളളവര്‍ക്ക് മരണം തീര്‍ച്ചയാണ്. മാത്രമല്ല ധീരമായ വിദ്യാ സംസ്‌കാരം ലഭിച്ച അങ്ങ് ഇന്ദുമതി ലാഭം? രാജ്യാഭിഷേകം മുതലായവയില്‍ ഒരിക്കലും മദോന്മത്തനായില്ല. അഭ്യുദയത്തില്‍ മദമാകുന്ന ചിന്തയെ വെടിഞ്ഞ് അങ്ങ് സന്താപത്തിലും അതിനടിമപ്പെടാതെ പ്രകാശിക്കാന്‍ ഒരുങ്ങണം.
മാത്രമല്ല ശോകാകുലനായി കരഞ്ഞിട്ടെന്താണ് ലാഭം. ഇനി കൂടെ മരിച്ചിരുന്നെങ്കില്‍ കൂടി അവളെ അങ്ങേക്ക് വീണ്ടു കിട്ടുവാന്‍ സാധ്യതയില്ല കാരണം മരിക്കുന്നവര്‍ താന്താങ്ങള്‍ ചെയ്ത കര്‍മ്മഫലം മൂലം വഴിപിരിഞ്ഞാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ട് അങ്ങ് മനസ്സില്‍നിന്നും ശോകമകറ്റുക. ഇടതോരാതുളള ഉറ്റവരുടെ കണ്ണുനീര്‍ മരിച്ച ആളെ ചുട്ടു നീറ്റുമെന്നാണല്ലോ പറയപ്പെടുന്നത്. മരിക്കുക ദേഹികളുടെ സ്വഭാവമാണ് ജീവിതത്തെയാണ് വിദ്വാന്മാര്‍ അസ്വാഭാവികമെന്ന് പറയുന്നത്, കാരണം പുരുഷാര്‍ത്ഥങ്ങള്‍ നേടുവാന്‍ ജീവിതം വേണമല്ലോ. മൂഢന്മാര്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടിനെ നെഞ്ചില്‍തറച്ച ശൂലമായി കരുതുന്നൂ. എന്നാല്‍ ബുദ്ധിയുറച്ചവനാവട്ടെ ആ ശൂലത്തെ ക്ഷേമത്തിന് വഴിയാകുമാറ് പിഴുതെടുക്കുന്നു.
അതുകൊണ്ട് ജിതേന്ദ്രിയ ശ്രേഷ്ടനായ അങ്ങ് മൂഢജനങ്ങളെപ്പോലെ ദു:ഖത്തിന് വശപ്പെട്ട് പോകരുത്. കാറ്റത്ത് ഒരുപോലെ ചാഞ്ചാടുമെങ്കില്‍ മലകള്‍ക്കും മരങ്ങള്‍ക്കും തമ്മില്‍ എന്താണ് വ്യത്യാസം.ഇങ്ങനെയുളള മഹാമതിയായ ഗുരുവിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ച് ശിഷ്യനെ തിരിച്ചയച്ചു. അദ്ദേഹത്തിന്റെ ദു:ഖം തെല്ലൊന്ന് ശമിച്ചു.
പക്ഷേ വസിഷ്ഠന്റെ ഉപദേശങ്ങള്‍ക്ക് അധികകാലം രാജാവിന്റെ ഹൃദയവ്യഥയെ പിടിച്ചു നിര്‍ത്താനുളള ശക്തിയുണ്ടായിരുന്നില്ല. ബാലനായ പുത്രനുവേണ്ടി പ്രിയയുടെ സാദൃശ്യങ്ങളും, പ്രതിച്ഛായകളും കണ്ടുകൊണ്ടും ഇടക്കിടെ ക്ഷണനേരത്തേക്കുണ്ടാകുന്ന സ്വപ്ന സംഗമങ്ങളെ കൊണ്ടും അദ്ദേഹം എട്ടു കൊല്ലം വല്ലപാടും തളളിനീക്കി. ഇത്തി, അരയാല്‍ തുടങ്ങിയവയുടെ വേരുകള്‍ കട്ടി കൂടിയ ചുമര്‍ ഭേദിച്ച് താഴ്ന്നിറങ്ങുന്നതുപോലെ, ദു:ഖകീലം അദ്ദേഹത്തിന്റെ ഹൃദയത്തെ പിളര്‍ന്നു കൊണ്ടേയിരുന്നു.
വഴിപോലെ വിദ്യാദാനം ചെയ്ത് പ്രാപ്തനാക്കിയ മകനെ വിധിപോലെ വാഴിച്ചിട്ട് ആധിവ്യാധികളാല്‍ കഷ്ടപ്പെടുന്ന ദേഹത്തില്‍ നിന്നും തന്റെ ദേഹിയെ വേര്‍പ്പെടുത്തി പ്രിയതമയെ അനുഗമിക്കാനുളള ബദ്ധപ്പാടുകൊണ്ട് അദ്ദേഹം പ്രായോപവേശം ചെയ്യാനൊരുങ്ങി. അങ്ങിനെ അദ്ദേഹം സ്വശരീരം ത്യജിച്ച് യാത്ര പറഞ്ഞു.
… തുടരും
















