കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട, വിലപ്പെട്ട, ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയ 64 ഫയലുകള്‍ ഇനിയും പുറത്തുവരാനുണ്ടെന്ന് നേതാജിയുടെ കൊച്ചനന്തരവന്‍ അഭിജിത് റേ. അവയെല്ലാം ബംഗാള്‍ സര്‍ക്കാര്‍ രഹസ്യമായി വച്ചിരിക്കുകയാണ്.1947 മുതല്‍ 68 വരെ നേതാജിയുടെ കുടുംബത്തെ നിരീക്ഷിച്ചതു സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടക്കമുള്ളവയുടെ വിശദാംശങ്ങള്‍ ഈ ഫയലുകളില്‍ ഉണ്ട്. റേ പറഞ്ഞു.
നേതാജിയുടെ കുടുംബത്തെ നിരീക്ഷിച്ചതു സംബന്ധിച്ച ഇന്‍ലിജന്‍സ് റിപ്പോര്‍ട്ട് രണ്ടാഴ്ച മുന്‍പ് വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഇതു സംബന്ധിച്ച രണ്ടു ഫയലുകള്‍ ലോര്‍ഡ് സിന്‍ഹ റോഡിലെ സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസിലെ സേഫിലുണ്ട്. ഈ ഓഫീസില്‍ ഇത്തരം മറ്റ് 62 ഫയലുകളുമുണ്ട്. അവയിലെ ഒരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. അഭിജിത്ത് റേ പറഞ്ഞു.
നേതാജിയെപ്പറ്റി ഗവേഷണം നടത്തുന്ന അനൂജ് ധറും 64 രഹസ്യഫയലുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുഖര്‍ജി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഈ ഫയലുകളേപ്പറ്റി പരാമര്‍ശമുണ്ട്. ധര്‍ പറഞ്ഞു. നേതാജിയെ സംബന്ധിച്ച രഹസ്യ ഫയലുകള്‍ പുറത്തുവിടണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.
സര്‍ക്കാരിന്റെ കൈവശം നേതാജിയെ സംബന്ധിച്ച ഒരു ഫയലുമില്ലെന്ന് കഴിഞ്ഞ വര്‍ഷം വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് തെറ്റാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കല്‍ അടക്കമുള്ള പ്രമുഖരുമായി ചര്‍ച്ചയ്‌ക്കുള്ള സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയില്‍ വച്ച് സൂര്യബോസുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് 40 മിനിറ്റാണ് മോദി നീക്കിവെച്ചത്. ആ സമയത്താണ് നീറുന്ന പ്രശ്‌നത്തില്‍ ഒരു പ്രസ്താവനയിറക്കാന്‍ പോലും മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്ക് സമയമില്ലാത്തത്. നേതാജിയുടെ മറ്റൊരു കൊച്ചനന്തരവന്‍ ചന്ദ്രബോസ് പറഞ്ഞു.
















