ദര്‍പ്പം കൊണ്ട് മതിമറന്ന് ആ രാജസമൂഹം വൈദര്‍ഭിയേയും കൊണ്ടുപോകുന്ന അജനെ വഴിയില്‍ തടഞ്ഞു. പക്ഷെ അദ്ദേഹത്തിന് ഇതുകണ്ട് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. ഇന്ദുമതിയുടെ രക്ഷക്കായി അദ്ദേഹം അച്ഛന്റെ ഒരു സചിവനെ ഒട്ടെറെ സൈന്യങ്ങള്‍ക്കൊപ്പം ഏര്‍പ്പാടു ചെയ്തു അദ്ദേഹം ശത്രുക്കളെ എതിരിട്ടു.
കാലാള്‍ കാലാളേയും, തേരാളി തേരാളിയേയും ആനപ്പടയാളി ആനപ്പടയാളികളെയും എതിരിട്ടുകൊണ്ട് അവിടെ ഒരു കനത്ത യുദ്ധം തന്നെ നടന്നു. വില്ലാളികള്‍ പെരുമ്പറ മുഴക്കിക്കൊണ്ട് ഇരുപക്ഷവും ഏറ്റുമുട്ടി. സ്വന്തം പരാക്രമം കൊണ്ടല്ലാതെ എതിരാളിയുടെ അവശതകൊണ്ട് ജയം നേടാന്‍ നോക്കരുതെന്ന യുദ്ധ ധര്‍മ്മം വീരന്മാരായ ആ പോരാളികള്‍ ആരുംതന്നെ തെറ്റിച്ചില്ല. ഇരുഭാഗങ്ങളിലുമുളള സേനകള്‍ വാശിയോടെ പൊരുതി. അനേകം ഭടന്മാര്‍ മരിച്ചുവീണു. അന്തരീക്ഷം പൊടി കൊണ്ട് നിറഞ്ഞു.
യുദ്ധ ഭൂമിയിലാകെ കൈകാലുകള്‍ അറ്റവരും ശിരസ്സറ്റ കബന്ധങ്ങളും കുന്നുകൂടി. ശത്രുക്കളുടെ ആയുധനിര അജന്റെ തേര്‍ മൂടപ്പെട്ടു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ധീരനായ അജന്‍ തനിക്ക് പ്രിയംവദനില്‍ നിന്ന് ലഭിച്ച സമ്മോഹനം എന്ന ഗാന്ധര്‍വ്വാസ്ത്രം അവരുടെ നേരെ പ്രയോഗിച്ചു. തല്‍ക്ഷണം തന്നെ എതിരാളികളുടെ കയ്യില്‍ നിന്നും ആയുധങ്ങള്‍ താനെ നിലം പതിച്ചു. സമ്മോഹനാസ്ത്രത്തിന്റെ ദിവ്യശക്തിയാല്‍ ആദ്യം അവരുടെ ചേഷ്ട നിന്നു. പിന്നെ തലയും വഴിയെ ഉടലും കുഴഞ്ഞ് അവരെല്ലാം നിദ്രയില്‍ മുഴുകിപ്പോയി.
രഘുപുത്രനായ ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ കീര്‍ത്തിയെ മാത്രമേ എടുത്തിട്ടുളളൂ. കാരുണ്യം കൊണ്ട് നിങ്ങളുടെ ജിവനെടുത്തിട്ടില്ല എന്ന് മനസ്സില്‍ പറഞ്ഞു. ഉരുക്കു തൊപ്പി അഴിച്ചുവെച്ച് ഒരു കയ്യില്‍ വില്ലുമായി നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പുകണങ്ങളോടെ പേടിച്ചിരുന്ന പ്രിയതമയുടെ സമീപത്തേക്ക് ചെന്ന് ഇപ്രകാരം പറഞ്ഞു. ”വൈദര്‍ഭി ഇതുകണ്ടോ ശത്രുക്കളുടെ കിടപ്പ്. കുട്ടികള്‍ക്കുപോലും ചെന്ന് ആയുധം പറിച്ചെടുക്കാവുന്ന നിലയില്‍ ഉറക്കം തൂങ്ങി കിടക്കുന്ന ഇവരാണ് എന്റെ കയ്യില്‍നിന്നും നിന്നെ പിടിച്ചെടുക്കാന്‍ നോക്കുന്നത്.” ഇതുകേട്ട് ശത്രുക്കളെയോര്‍ത്തുണ്ടായ വിഷാദത്തില്‍ നിന്നും പെട്ടെന്ന് മോചിതയായ അവളുടെ മുഖം കണ്ണാടി പോലെ തെളിഞ്ഞ് സന്തുഷ്ടയായെങ്കിലും, ലജ്ജാധീനയായതുമൂലം അദ്ദേഹത്തെ നേരിടാന്‍ അവളുടെ കണ്ണുകള്‍ക്ക് മടിതോന്നി.
ശത്രുസൈന്യത്തെ നിശ്ശേഷം തോല്പിച്ച ശേഷം അജന്‍ ഇന്ദുമതിയോടൊന്നിച്ച് യാത്ര വീണ്ടും തുടര്‍ന്നു. അനുരൂപയായ പത്‌നിയോടൊരുമിച്ച് വിജയശ്രീലാളിതനായി രാജധാനിയില്‍ തിരിച്ചെത്തിയ പുത്രനെ കണ്ട് പിതാവ് അത്യധികം സന്തോഷിച്ചു. വിവരങ്ങളെല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന് അജന്റെ കാര്യത്തില്‍ ഒട്ടും പരിഭ്രമമുണ്ടായിരുന്നില്ല.
സന്തുഷ്ടനായ രാജാവ് അജന്റെ കാര്യപ്രാപ്തിയില്‍ തൃപ്തനായി ശാന്തിമാര്‍ഗ്ഗത്തില്‍ ഉത്സുകനായി. വേളിക്കോപ്പഴിക്കുന്നതിന് മുമ്പു തന്നെ (വേളികഴിഞ്ഞ് ഒരു ദശ പൂര്‍ണ്ണമാസം കഴിഞ്ഞിട്ടേ വേളിക്കോപ്പ് അഴിച്ചു കളയുകയുളളൂ.) അജനെ രാജാവായി വാഴിച്ചു; രണ്ടാശ്രമങ്ങളും അനുഷ്ഠിച്ചു കഴിഞ്ഞ രഘു രാജ്യഭാരം പുത്രനെ ഏല്‍പ്പിച്ച് തപശ്ചര്യകളില്‍ മുഴുകി കാലയാപനം ചെയ്യുവാന്‍ തീര്‍ച്ചയാക്കി. വസിഷ്ഠ മഹര്‍ഷിയെക്കൊണ്ട് അഥര്‍വ്വ നീതിയനുസരിച്ച് വിധിയാംവണ്ണം അഭിഷേകം ചെയ്യിച്ചു.
പുതിയ രാജാവിനോട് പ്രജകള്‍ക്കുണ്ടായിരുന്ന സ്‌നേഹ വിശ്വാസങ്ങള്‍ അളവറ്റതായിരുന്നു. പ്രജകള്‍ അര്‍പ്പിച്ച വിശ്വാസത്തിനനുസരിച്ചു തന്നെ അദ്ദേഹം രാജ്യ പരിപാലനം നിര്‍വഹിക്കുകയും ചെയ്തു.പുത്രന്റെ കയ്യൂക്കിലും ഭരണപാടവത്തിലും സത്യനിഷ്ഠയിലും വിശ്വാസം തോന്നിയ രഘു സൂര്യവംശ രാജാക്കന്മാര്‍ അനുവര്‍ത്തിച്ചിട്ടുളള പാരമ്പര്യമനുസരിച്ച് ലൗകീകങ്ങളായ സുഖഭോഗങ്ങളുപേക്ഷിച്ച് കാട്ടിലേക്ക് പോകുവാന്‍ നിശ്ചയിച്ചു.
കാട്ടിലേക്ക് പുറപ്പെട്ട അച്ഛനോട് പുത്രന്‍ തന്നെ വിട്ടുപോകരുതെന്ന് അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു നമസ്‌കരിച്ച് അപേക്ഷിച്ചു. പുത്ര വത്സലനായ രഘുവിന് ആ അപേക്ഷ നിരസിക്കാനായില്ല. എന്നാല്‍ ഗൃഹസ്ഥാശ്രമ ധര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു കഴിഞ്ഞ അദ്ദേഹം നഗരത്തില്‍ താമസിക്കാന്‍ ഇഷ്ടപ്പെട്ടില്ല. അങ്ങനെ നഗരത്തില്‍ നിന്നു വെളിയിലുളള ഒരാശ്രമത്തില്‍ താമസിച്ച് തന്റെ മൂന്നാമത്തെ ആശ്രമധര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ തീര്‍ച്ചയാക്കി. അങ്ങനെ യതിയുടെയും രാജാവിന്റെയും വേഷം ധരിച്ച രഘുവും രഘുപുത്രനും മുക്തിയും അഭ്യുദയവും ഫലമായുളള ധര്‍മ്മങ്ങളുടെ മനുഷ്യരൂപംപൂണ്ട അംശങ്ങളെന്ന പോലെ കാണികള്‍ക്ക് തോന്നിച്ചു.
അജന്‍ നേടികഴിഞ്ഞിട്ടില്ലാത്തവയെ നേടുവാന്‍ വേണ്ടി നീതിവിദഗ്‌ദ്ധരായ മന്ത്രിമാരോടിടപെട്ട് ആലോചനകള്‍ നടത്തിയപ്പോള്‍ രഘു മുക്തി നേടുവാന്‍ വേണ്ടി പരമാര്‍ത്ഥം കണ്ടറിഞ്ഞ യോഗികളോടിടപെട്ടു. യുവാവായ രാജാവ് പ്രജാ ക്ഷേമത്തിനും അവരുടെ കാര്യങ്ങള്‍ നോക്കുന്നതിനുമായി ധര്‍മ്മാസനത്തില്‍ ഉപവിഷ്ടനായപ്പോള്‍ വൃദ്ധനായ രാജാവ് മനസ്സിനെ ഏകാഗ്രത പരിശീലിപ്പിക്കാനായി കുശങ്ങളെ കൊണ്ട് പരിശുദ്ധമായ വിഷ്ടരത്തില്‍ ഇരുന്നരുളി.
ഒരാള്‍ പ്രഭുശക്തിസമ്പത്ത് കൊണ്ട് അടുത്തുളള രാജാക്കന്മാരെ പാട്ടിലാക്കിയപ്പോള്‍ മറ്റേ ആള്‍ സമാധി പരിശീലനം കൊണ്ട് ശരീരത്തിലുളള അഞ്ച് വായുക്കളെ പാട്ടിലാക്കി. പൂതിയ രാജാവ് ഭൂമിയില്‍ ശത്രുക്കളുടെ പ്രയത്‌ന ഫലത്തെ തകര്‍ത്ത് വെണ്ണീറാക്കിയപ്പോള്‍ മറ്റേ ആള്‍ ജ്ഞാനാത്മകമായ അഗ്നിയെക്കൊണ്ട് അന്ത:കരണത്തില്‍ ലയിച്ചു കിടന്ന സംസാരബീജങ്ങളായ പാപപുണ്യ വാസനകളെ ചുട്ടു വെണ്ണീറാക്കുന്ന കര്‍മ്മത്തില്‍ ഏര്‍പ്പെട്ടു.
പാപപുണ്യ വാസനകളുടെ കര്‍ത്താവും, ഭോക്താവും, പ്രകൃതിയല്ലാത്ത പരമാത്മ സ്വരൂപനായ താനല്ല എന്ന ജ്ഞാനം ഈ വാസനകളെ നശിപ്പിക്കുന്നു. അജന്‍ സന്ധി, വിഗ്രഹം,യാനം,ആസനം, ദ്വൈതം, ആശ്രയം എന്നീ അര്‍ത്ഥശാസ്ത്ര വിഹിതങ്ങളായ ആറു ഗുണങ്ങളെ അവയുടെ ഫലം നോക്കി വിവേചിച്ച് ശത്രുക്കളോട് ഉപയോഗിച്ച് ജയിക്കുമ്പോള്‍ രഘുവാകട്ടെ മണ്‍കട്ടയിലും പൊന്‍കട്ടയിലും ഭേദഭാവമില്ലാതെ പ്രകൃതിയിലുളള സത്വരജസ്തമോ ഗുണങ്ങളെ ജയിക്കുന്നു.
സ്ഥിരോദ്യമനായ പുതിയ രാജാവ് ഫലം കാണാതെ തന്റെ കര്‍മ്മത്തില്‍ നിന്നും വിരമിച്ചില്ല എന്നാല്‍ സ്ഥിരചിത്തനായ പഴയരാജാവാകട്ടെ പരമാത്മാവിനെ കാണുന്നതുവരെ തന്റെ യോഗാനുഷ്ഠാനത്തില്‍ നിന്നും വിരമിച്ചില്ല. ജീവാത്മാ പരമാത്മാക്കളുടെ സംയോഗമാണല്ലോ യോഗം. അങ്ങിനെ സമദൃഷ്ടിയായ രഘു അജനു വേണ്ടി ഏതാനും വര്‍ഷങ്ങള്‍ പോക്കിയ ശേഷം ജീവാത്മാ പരമാത്മാക്കളുടെ ഐക്യാനുസന്ധാനമായ യോഗസമാധി വഴി അവിദ്യാതീതനും, അനശ്വരനുമായ പരമാത്മാവിനെ പ്രാപിച്ചു.
.. തുടരും
















