ന്യൂദല്‍ഹി: മലേഗാവ് സ്ഫോടനക്കേസില്‍ കുറ്റം ആരോപിക്കപ്പെട്ട സാധ്വി പ്രജ്ഞാസിങ് താക്കൂറിനും കേണല്‍ രാജ് പുരോഹിതിനുമെതിരെ മതിയായ തെളിവുകളില്ലെന്ന് സുപ്രീംകോടതി.
പ്രതികളുടെ ജാമ്യാപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദ്ദേശിച്ച സുപ്രീംകോടതി, മഹാരാഷ്ട്ര സംഘടിത ആക്രമണ നിയന്ത്രണ നിയമം (മകോക) ചുമത്തിയത് പിന്‍വലിക്കണമെന്നും വ്യക്തമാക്കി. മലേഗാവ് സ്ഫോടനക്കേസ് യുപിഎ സര്‍ക്കാര്‍ ഹിന്ദുസംഘടനകളുടെ മേല്‍ കെട്ടിച്ചമച്ചതാണെന്ന ആക്ഷേപം ശരിവെയ്ക്കുന്ന നിലപാടാണ് സുപ്രീംകോടതിയുടേത്.
സ്ഫോടനക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഒരുമാസത്തിനകം തീരുമാനം സ്വീകരിക്കണമെന്നാണ് മഹാരാഷ്ട്രയിലെ വിചാരണക്കോടതിയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ കേസിലെ പ്രതിയായ രാകേഷ് ധാവഡെയ്ക്കെതിരെ തെളിവുകളുണ്ടെന്നും ജസ്റ്റിസുമാരായ എഫ്എംഐ ഖലീഫുള്ള, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
2008ലെ മലേഗാവ് സ്ഫോടനക്കേസിലെ ഏഴിന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണം.പ്രജ്ഞാസിങിനും മറ്റു അഞ്ച് പ്രതികള്‍ക്കുമെതിരായ തെളിവുകള്‍ക്ക് വിശ്വാസ്യതയില്ലെന്ന് പരമോന്നത കോടതി ചൂണ്ടിക്കാട്ടിയതോടെ വര്‍ഷങ്ങളായി വിചാരണപോലും ഇല്ലാതെ തടവില്‍ കഴിയുന്ന പ്രതികളുടെ മോചനം സാധ്യമായേക്കും.
മക്കോക്ക ചുമത്തിയ നടപടി തള്ളിയ സുപ്രീംകോടതി സ്ഫോടനക്കേസിലെ പ്രതികളുടെ പങ്കാളിത്ത സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ മലേഗാവ്, പര്‍ബാനി, ജല്‍ന സ്ഫോടനങ്ങളില്‍ രാകേഷ് ധാവ്ഡെയുടെ പങ്കാളിത്തം തെളിയിക്കാനായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പ്രജ്ഞയ്ക്കും മറ്റു പത്തു പ്രതികള്‍ക്കുമെതിരെ മക്കോക ചുമത്തിയ മഹാരാഷ്ട്ര ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രതികളുടെ ആവശ്യം സുപ്രീംകോടതി തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കോടതി നിരീക്ഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ പ്രജ്ഞാസിങിന്റെ അഭിഭാഷകന് നവീന്‍ ചൗമല്‍ മക്കോക ഒഴിവാക്കിയതിനെ സ്വാഗതം ചെയ്തു. പ്രജ്ഞയുടെ കുടുംബം വിധിയില്‍ സന്തോഷത്തിലാണ്. കോടതി വിധി പഠിച്ച ശേഷം ജാമ്യത്തിനായി കീഴ്ക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും, അഡ്വ. നവീന്‍ ചൗമല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: