”വിശ്വജിത്ത്” യാഗത്തിനു ശേഷം തനിക്കുണ്ടായിരുന്ന സമ്പത്തെല്ലാം ദാനം ചെയ്ത് സസന്തോഷം രാജ്യഭരണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഗുരുദക്ഷിണക്കായി ധനം നേടുവാന്‍ ഇറങ്ങി തിരിച്ച കൗത്സന്‍ അദ്ദേഹത്തെ സമീപിക്കുന്നത്.
തപോനിധിയും വിദ്യാനിധിയുമായ വരതന്തുവിന്റെ ശിഷ്യനായിരുന്നു. കൗത്സന്‍ ഗുരുവില്‍നിന്നും നാലു വേദങ്ങളും ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്, ജ്യോതിഷം എന്നീ ആറു വേദാംഗങ്ങളും, മീമാംസ, ന്യയവിസ്താരം, പുരാണം, ധര്‍മ്മ ശാസ്ത്രം എന്നിവയടക്കം പതിനാലു വിദ്യകളും പഠിച്ചു. വിദ്യാഭ്യാസം സമാപിച്ചപ്പോള്‍ ഗുരുദക്ഷിണയായി വല്ലതും സ്വീകരിക്കണമെന്ന് കൗത്സന്‍ ഗുരുവിനെ അറിയിച്ചു.
ഗുരുവാകട്ടെ ഇത്രയും കാലം തന്നെ സശ്രദ്ധം ശുശ്രൂഷിച്ചു പോന്ന ശിഷ്യന്റെ ഭക്തിയുണ്ടല്ലോ അതു തന്നെയാണ് ശരിയായ ഗുരു ദക്ഷിണ എന്നും മറ്റൊന്നും തന്നെ അതിനോളം വരില്ല എന്നും മറുപടി പറഞ്ഞു. എന്നാല്‍ ആ ഭക്തി ശുശ്രൂഷ ശിഷ്യ ധര്‍മ്മം മാത്രമാണെന്നും; ഗുരു ദക്ഷിണ എന്ന ആചാരം വേറെ തന്നെ അനുഷ്ഠിക്കണമെന്നും കരുതിയ കൗത്സന്‍ ഗുരുവിന്റെ അടുത്ത് വീണ്ടും വീണ്ടും തന്റെ അപേക്ഷ തുടര്‍ന്നു.
ഇതില്‍ ശുണ്ഠി വന്ന ഗുരുവാകട്ടെ ഒരു താക്കീതിന്റെ ഭാവത്തില്‍ നീ എന്നില്‍ നിന്നും വേദാംഗിയായി പതിന്നാലു വിദ്യകളും പഠിച്ചുവല്ലോ ഓരോ വിദ്യക്കും ഓരോ കോടി സ്വര്‍ണ്ണ നാണയങ്ങള്‍ വീതം കൊണ്ടു വരൂ എന്ന് പറഞ്ഞു. തന്റെ ധനസ്ഥിതി നോക്കിയേ ഗുരു വല്ലതും ആവശ്യപ്പെടൂ എന്നാണ് ശിഷ്യന്‍ വിചാരിച്ചിരുന്നത്.
അതറിഞ്ഞു തന്നെയാണ് ഗുരു ആദ്യം തന്നെ ഗുരുദക്ഷിണയായി മറ്റൊന്നും വേണ്ടെന്ന് പറഞ്ഞതും. പക്ഷെ ശിഷ്യന്‍ തന്റെ സ്ഥിതി മറന്ന് നിര്‍ബന്ധിച്ചപ്പോള്‍ ഗുരുവും കരുതിക്കൂട്ടിതന്നെയാണ് ഇങ്ങനെയൊരു ഗുരു ദക്ഷിണ ആവശ്യപ്പെട്ടതും. നടക്കാന്‍ അസാദ്ധ്യമാണങ്കിലും മാനിയായ ഒരു ശിഷ്യന് ഗുരുവിന്റെ ഈ വാക്കു പാലിച്ചിട്ടേ ഇനി മറ്റൊരു കാര്യമുളളൂ. അതുകൊണ്ട് തന്റെ വാക്കു പാലിക്കാന്‍ വേണ്ടി കൗത്സന്‍ ഏകഛത്രാധിപതിയായ രഘുവിന്റെ സമീപത്തേയ്‌ക്ക് വന്നത്.
”വിശ്വജിത്തെ”ന്ന യജ്ഞത്തില്‍ എല്ലാത്തരം സമ്പത്തും ഒന്നൊഴിയാതെ ദാനം ചെയ്തു കഴിഞ്ഞ രാജാവിന്റെ മുമ്പിലേക്കാണ് വരതന്തുശിഷ്യനായി വിദ്യഭ്യാസം കഴിഞ്ഞ കൗത്സന്‍ ഗുരദക്ഷിണ യാചിക്കാനായി വന്നത്. വിദ്യ കൊണ്ടു തിളങ്ങുന്ന ആ അതിഥിയെ സ്വീകരിക്കാനായി പൊന്നിന്റെതായി ഒന്നുമില്ലാത്തതുകൊണ്ട് മണ്ണു കൊണ്ടുളള പാത്രത്തില്‍ പൂജാദ്രവ്യങ്ങളും വെച്ചുകൊണ്ട്് രാജാവ് കൗത്സനെ എതിരേറ്റു.
ശാസ്ത്രജ്ഞാനിയും മാനധനന്മാരില്‍ അഗ്രേസരനും ധര്‍മ്മജ്ഞനുമായ രാജാവ് അതിഥിയെ വഴി പോലെ അര്‍ച്ചിച്ച് ആസനസ്ഥനാക്കി ആതപോധനന്റെ അരികെ കൈകൂപ്പിനിന്ന് കുശലാേന്വാഷണം നടത്തി. പക്ഷെ കൗത്സനാകട്ടെ പൂജാ പാത്രങ്ങള്‍ കണ്ടപ്പോള്‍ തന്നെ രാജാവിന്റെ നിസ്വത മനസ്സിലാക്കി. വൈകിയാണ് താന്‍ രാജാവിന്റെ സമീപത്ത് അഭ്യര്‍ത്ഥനയുമായി എത്തിയതെന്ന് മനസ്സില്‍ കരുതി ഔദാര്യപൂര്‍ണ്ണമായ രാജാവിന്റെ വാക്കുകള്‍ കേട്ട് കൗത്സന്‍ ഇപ്രകാരം മറുപടി പറഞ്ഞു.
രാജാവെ സ്വത്തെല്ലാം തക്ക പാത്രങ്ങള്‍ക്കു നല്‍കി ശരീരം മാത്രമായി നില്‍ക്കുന്ന അങ്ങ് ഏക ഛത്രാധിപതിയായിരുന്നത് കൊണ്ടു തന്നെ യജ്ഞം കൊണ്ടുണ്ടായ ദാരിദ്ര്യത്തെ വ്യക്തമാക്കുന്നത് യുക്തം തന്നെ. അതുകൊണ്ടു അങ്ങയില്‍ നിന്നും വേറേയൊന്നും സാധിക്കില്ല മറ്റുവല്ലവരില്‍ നിന്നും ഗുരുദക്ഷിണക്കായുളള ധനം സമ്പാദിക്കാന്‍ ഞാന്‍ യത്‌നിക്കട്ടെ അങ്ങേക്കു നല്ലതു വരട്ടെ.അങ്ങയെ ഇക്കാര്യത്തില്‍ വിഷമിപ്പിക്കുന്നില്ല. ഞാന്‍ മറ്റാരെയെങ്കിലും സമീപിച്ച് എന്റെ ആഗ്രഹനിവര്‍ത്തി കൈവരുത്തിക്കൊളളാം.
ഇതുകേട്ട് രാജാവ് മറുപടി പറഞ്ഞു ”ഗുരുദക്ഷിണക്കുളള ധനം നേടുവാന്‍ പുറപ്പെട്ട അങ്ങ് ഇവിടെ വന്നു ചേര്‍ന്നത് അനുഗ്രഹമായിട്ടാണ് ഞാന്‍ കരുതുന്നത്. ഏതായലും ഒരു സംഗതി കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് എത്രയാണ് ഗുരുവിന് കൊടുക്കേണ്ട ദക്ഷിണ?”
കൗത്സ്യന്‍ സംഗതികളെല്ലാം രാജാവിനോട് വിസ്തരിച്ചു പറഞ്ഞറിയിച്ചു. എല്ലാം കേട്ട ശേഷം രാജാവു പറഞ്ഞു.
”രഘുവിന്റെ സമീപത്തു വന്നൊരാള്‍ക്ക് ആഗ്രഹനിവര്‍ത്തിക്കായി മറ്റൊരാളെ സമീപിക്കേണ്ടി വന്നു എന്ന അപഖ്യാതി തനിക്കുണ്ടാവരുതെന്നും, രണ്ടു ദിവസം അഗ്നി ഗൃഹത്തില്‍ താമസിക്കാന്‍ ദയവുണ്ടാകുന്ന പക്ഷം ഗുരുദക്ഷിണയ്‌ക്കു വേണ്ട പണം താനുണ്ടാക്കി തരാമെന്നും വാക്കു പറഞ്ഞു. ഇതില്‍ വിശ്വാസം വന്ന കൗത്സന്‍ അപ്രകാരം സമ്മതിക്കുകയും ചെയ്തു. (ദക്ഷിണ, ആഹവനീയം, ഗാര്‍ഹപത്യം എന്നിങ്ങനെ മൂന്നഗ്നികളെ നിലനിര്‍ത്തി പൂജിക്കുന്ന ശാലയാണ് അഗ്നിഗൃഹം ബ്രാഹ്മണരായ അഥിദികളെ സ്വീകരിക്കുകയും പൂജിച്ചു പാര്‍പ്പിക്കുകയും ചെയ്യേണ്ടത് അവിടെയാണ്.)
ബ്രാഹ്മണന്റെ പ്രതിജ്ഞയെ പാഴാക്കരുതെന്ന ചിന്തയോടൊപ്പംതന്നെ ഭൂമിയിലുളള തന്റെ സമ്പത്തെല്ലാം ദാനം കൊടുക്കപ്പെട്ടതിനാലും, ഇനി ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വൈശ്രവണനില്‍ നിന്നും ധനം പിടിച്ചെടുക്കുക മാത്രമെ മാര്‍ഗ്ഗമുളളൂ എന്ന് ചിന്തിച്ചുറപ്പിച്ച് അതു ചെയ്യുന്നതിന് വസിഷ്ഠന്റെ മന്ത്രോക്ഷണം കൊണ്ടുണ്ടായിട്ടുളള പ്രഭാവം മൂലം തന്റെ രഥം കാറ്റുപിടിച്ച മേഘം പോലെ കടലിലും, വാനിലും, മലയിലും തടസ്സമില്ലാതെ സഞ്ചരിക്കുന്നതായതുകൊണ്ട് കാര്യം നിഷ്പ്രയാസം നടപ്പിലാക്കാമെന്നും അദ്ദേഹം കണക്കു കൂട്ടി (മന്ത്രം ജപിച്ച് നീര്‍തളിക്കലാണ് മന്ത്രോക്ഷണം കാറ്റിന്റെ സഹായമുളള മേഘത്തെപ്പോലെ എങ്ങും സഞ്ചരിക്കാനുളള വൈഭവം അദ്ദേഹത്തിന്റെ തേരിന് വസിഷ്ഠന്റെ മന്ത്രോക്ഷണം കൊണ്ട് കൈവന്നിട്ടുണ്ട്.)
നാളത്തെ യുദ്ധത്തിന് ഇന്ന് ഉപവസിച്ച് ആയുധവുമായി വാഹനത്തില്‍ ചെന്നു കിടക്കണമെന്ന് പരമ്പരയായി അനുഷ്ടിച്ചു വരുന്ന നിയമപ്രകാരം രാത്രിയായപ്പോള്‍ ധീരനായ രഘു വ്രതശുദ്ധനായിത്തന്നെ വൈശ്രവണനെ ജയിക്കണമെന്ന നിശ്ചയത്തോടെ ആയുധങ്ങള്‍ ഒരുക്കി വെച്ച് തേരില്‍ തന്നെ ചെന്നു കിടന്നു.
പ്രഭാതത്തില്‍ തന്നെ യാത്രോദ്യുക്തനായ അദ്ദേഹത്തോട് ഭണ്ഡാരാധികൃതന്മാര്‍ വിസ്മയത്തോടെ ഓടി വന്ന് ഈടുവെപ്പുപുരയുടെ നടുമുറ്റത്ത് ആകാശത്തു നിന്നും ഒരു തങ്കമഴ ചൊരിഞ്ഞതായി അറിയിച്ചു. രഘുവിന്റെ പുറപ്പാടിനെപ്പറ്റി കേട്ടറിഞ്ഞ കുബേരന്‍ ആവശ്യമുളള ധനം രഘുവിനെത്തിച്ചതായിരുന്നു തങ്കമഴ.
എതിരിട്ട് തോല്‍പ്പിക്കാന്‍ തീരുമാനിച്ച വൈശ്രവണനില്‍ നിന്നും കിട്ടിയ ആ തങ്കക്കുന്ന് മൊത്തമായി വാരിയെടുത്തു അദ്ദേഹം കൗത്സന് നല്‍കി. തങ്കമഴ പെയ്ത അദ്ഭുതം കേട്ട് വന്നുചേര്‍ന്ന ആളുകളുടെ മുന്നില്‍ വച്ചു തന്നെയായിരുന്നു അദ്ദേഹം ഇത് ചെയ്തത്. പക്ഷെ കൗത്സനാകട്ടെ ഗുരുദക്ഷിണക്കാവശ്യമായ പണത്തില്‍ കവിഞ്ഞ് കൂടുതല്‍ സ്വീകരിക്കുവാന്‍ സന്നദ്ധനായിരുന്നില്ല.
അവര്‍ തമ്മില്‍ കുറച്ചു നേരത്തേക്ക് ഒരു വാദപ്രതിവാദം നടന്നു. ആവശ്യത്തിനു മാത്രമുളള ധനം ആര്‍ജിക്കാന്‍ മാത്രം ഒരുമ്പെടുന്ന കൗത്സനും, ആവശ്യത്തില്‍ കൂടുതല്‍ കൊടുക്കാന്‍ പരിശ്രമിക്കുന്ന രാജാവും. ആ രണ്ടുപേരും അഭിനന്ദിക്കപ്പെടേണ്ടവര്‍ തന്നെയാണന്ന് സാകേതവാസികളായ ഈ രംഗം കണ്ടു നില്‍ക്കുന്ന ആളുകള്‍ പരസ്പരം അടക്കം പറഞ്ഞു.
ഒരു ചെറിയ വാദപ്രതിവാദത്തിന് ശേഷം നൂറുകണക്കിന് ഒട്ടകങ്ങളുടെയും പെണ്‍ കുതിരകളുടെയും പുറത്തായി ഈ ധനമെല്ലാം ചുമപ്പിച്ചു നിര്‍ത്തി. യാത്ര പുറപ്പെടുന്നതിനു മുമ്പായി കൗത്സന്‍ തലകുനിച്ച് വിനയത്തോടെ നില്‍ക്കുന്ന രാജാവിന്റെ ശിരസ്സില്‍ കൈവച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു.
”രാജന്‍ അങ്ങയുടെ വൈഭവത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുകയില്ല. ധനത്തെ ന്യായമായി ആര്‍ജ്ജിക്കുക, അവയെ വര്‍ദ്ധിപ്പിക്കുക, സംരക്ഷിക്കുക, സല്‍പാത്രങ്ങള്‍ക്കായി നല്‍കുക എന്നീ രാജവൃത്തം മുറപേലെ നടത്തുന്ന പ്രജാപാലകനായ അങ്ങേക്ക് ആകാശത്തു നിന്നുപോലും ധനപ്രാപ്തി കൈവരുന്നതില്‍ അദ്ഭുതപ്പെടാനില്ല. എല്ലാ മേന്മകളും കൈവന്നിട്ടുളള അങ്ങേക്ക് അങ്ങയുടെ ഗുണങ്ങള്‍ക്കൊത്ത ഒരു പുത്രനെ നേടാന്‍ കഴിയട്ടെ” ഇപ്രകാരം ആശീര്‍വദിച്ചു കൗത്സന്‍ ഗുരുവിന്റെ അരികിലേക്ക് തിരിച്ചു പോയി.”
താമസിയാതെ രാജ്ഞി ഗര്‍ഭം ധരിക്കുകയും ഒരു ബ്രാഹ്മമുഹൂര്‍ത്ത സമയത്ത് ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രസവിച്ചതുകൊണ്ട് കുഞ്ഞിനെ ”അജന്‍” എന്ന് നാമകരണം ചെയ്തു. ഓജസ്സിലും, വീര്യത്തിലും, സ്വാഭാവികമായ ഗാംഭീരതയിലും, ഒരു വിളക്കില്‍ നിന്നും കൊളുത്തിയ മറ്റൊരു വിളക്കുപോലെ അജന്‍ തന്റെ പിതാവിന്റെ തല്‍സ്വരുപമായി വളര്‍ന്നു.
… തുടരും
















