ന്യൂദല്‍ഹി: വിദേശ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിവാദ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൂച്ചുവിലങ്ങിടുന്നു. ഫോറിന് കറന്‍സി റെഗുലേഷന് ആക്ട് അനുസരിച്ചുള്ള ഗ്രീന്‍പീസിന്റെ രജിസ്ട്രേഷന് കേന്ദ്രം സസ്പെന്റ് ചെയ്തു. ഇതോടെ ഇനിമുതല്‍ സംഘടനയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല.
വിദേശധന സഹായത്തോടെ രാജ്യത്തെ വികസന പദ്ധതികളെ എതിര്‍ത്ത് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള ചെയ്തികളാണ് ഗ്രീന്പീസിനുമേലുള്ള ഇപ്പോഴത്തെ നടപടിക്ക് കാരണം. എഫ്സിആര്‍എ റെജിസ്ട്രേഷന് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന നിര്‍ദേശം കേന്ദ്രആഭ്യന്തരമന്ത്രാലയം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഗ്രീന്‍പീസ് ഭീഷണിയാണെന്നും മന്ത്രാലയം വിലയിരുത്തി.
മാര്‍ച്ച് 23ന് ഗ്രീന്പീസിനായി വിദേശത്തുനിന്ന് വന്ന 1,48,608 യൂറോ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഗ്രീന്‍പീസ് ഇന്റര്‍നാഷണലില്‍ നിന്നാണ് ഇത്രയും തുക ഗ്രീന്‍പീസ് ഇന്ത്യയിലേക്കെത്തിയത്. ഫണ്ട് തടഞ്ഞതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് എഫ്സിആര്‍എ രജിസ്ട്രേഷന് സസ്പെന്റ് ചെയ്തിട്ടുണ്ടെന്ന് ഗ്രീന്‍പീസ് നേതൃത്വത്തെ ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. ഐഡിബിഐ, ഐസിഐസിഐ, യെസ് തുടങ്ങിയ ഏഴോളം ബാങ്കുകളിലെ ഗ്രീന്‍പീസ് അക്കൗണ്ടുകളും മരവിപ്പിച്ചു.
രാജ്യത്തിന്റെ പൊതുതാല്‍പ്പര്യങ്ങളെയും സാമ്പത്തിക താല്‍പ്പര്യങ്ങളെയും ഗ്രീന്‍പീസിന്റെ പ്രവര്‍ത്തനങ്ങള്‍ ബാധിക്കുന്നതായും എഫ്സിആര്‍എ നിയമത്തിന്റെ 12(4)(എഫ്)(111), 12(4) (എഫ്)(11) എന്നീ വകുപ്പുകള്‍ സംഘടന ലംഘിച്ചതായും കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഗ്രീന്‍പീസിന് ലഭിച്ച വിദേശ ധനസഹായം പത്തുകോടിരൂപയാണ്. 20 കോടി രൂപയോളം രാജ്യത്തിനകത്തു നിന്നും ഗ്രീന്‍പീസ് സമാഹരിക്കുന്നുണ്ട്. ഇവയെല്ലാം വികസന പദ്ധതി വിരുദ്ധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഗ്രീന്‍പീസ് അധികൃതര്‍ അറിയിച്ചു. സുതാര്യമായ പ്രവര്‍ത്തനമാണ് ഗ്രീന്‍പീസ് നടത്തുന്നതെന്നും അത് ഇനിയും തുടരുമെന്നും സംഘടയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സമിത് ഐഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: