ഭൂലോകത്തവള്‍ വലിയ വലിയ കാനനംകണ്ട് അന്ധാളിച്ചു. ദിശയറിയാതെ രാത്രിയും പകലും എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ചു. വിശപ്പും ദാഹവും ആ വാനരിയെ തളര്‍ത്തി. മരക്കൊമ്പില്‍നിന്ന് മരക്കൊമ്പിലേക്കവള്‍ എടുത്തുചാടി. ഒരു വലിയ തേന്മാവിന്‍ കൊമ്പത്ത് കുറേ പഴുത്തപഴങ്ങള്‍ കണ്ട് അത് പറിച്ചെടുത്ത് തിന്നാന്‍ ഭാവിച്ചു. അപ്പോള്‍ പെട്ടെന്നൊരശരീരി. ‘ഉമാ മഹേശ്വരന്മാര്‍ വാനരരൂപം ധരിച്ച് തിന്നുന്ന പഴങ്ങളാണിവ. പ്രഭാതസ്‌നാനാന്തരം ഉമാമഹേശ്വര പൂജയ്‌ക്കുശേഷം മാത്രമേ ഈ പഴങ്ങള്‍ നീങ്ങാവൂ.’ അവള്‍ അടുത്തുള്ളൊരു അരുവിയില്‍ ചെന്ന് മുങ്ങിക്കുളിച്ച് ഉമാമഹേശ്വരന്മാരെ ഉപാസിച്ചു. പിന്നീട് വയറുനിറയെ ആ മാമ്പഴം തിന്നു.
പിന്നെയും ദിക്കറിയാത്ത യാത്ര. ഏകാകിനിയാണവള്‍. ആ പെരുംകാട്ടില്‍ അവള്‍ക്ക് തുണയായി ആരുണ്ട്? പെട്ടെന്നതാ, കൊടുങ്കാറ്റു പോലൊരനുഭവം! ഒരു ഭീകര രാക്ഷസന്റെ അട്ടഹാസത്താല്‍ ആ കാനനമാകെ ഇളകിമറിഞ്ഞു. വൃക്ഷശാഖകള്‍ മുഴുവന്‍ ആടിയുലഞ്ഞു. പറവകള്‍ കൂട്ടംകൂട്ടമായി പറന്നകന്നു. പലതരം മൃഗങ്ങള്‍ ജീവനും കൈയില്‍ പിടിച്ചോടുന്നു. അഞ്ജന ഒരു വൃക്ഷക്കൊമ്പിലിരുന്ന് ഭയചകിതയായി നോക്കി. ഞാന്‍ ശംബസാദനെന്ന രാക്ഷസനാണ്. എന്നെ അറിയാത്തവര്‍ ഈ പാരിലാരുള്ളൂ. അവന്‍ അവള്‍ക്കരികിലെത്തി. തന്നെ എത്തിപ്പിടിക്കാന്‍ മാത്രം അവന്റെ കൈകള്‍ ദീര്‍ഘങ്ങളാണ്. അവന്റെ നോട്ടം അഞ്ജനയെ ഭയപ്പെടുത്തി.
‘നീലാകാശത്തില്‍ പൂര്‍ണചന്ദ്രനെപ്പോലെ തിളങ്ങുന്ന നീ ആരാണ്? പറയൂ. വനദേവതയാണോ? നിന്നെ ഞാന്‍ സ്വന്തമാക്കട്ടെ. അവന്‍ കൈകള്‍ നീട്ടി അവളെ പിടിക്കാനൊരുങ്ങി. അവള്‍ സര്‍വശക്തിയുമുപയോഗിച്ച് ഓടി. പിന്നാലെ തന്നെ അട്ടഹസിച്ചുകൊണ്ടവനും. വലിയൊരു പാറക്കെട്ട് തടഞ്ഞവള്‍ കമിഴ്ന്നുവീണു. അവന്റെ കൈവലയില്‍ കുടുങ്ങി എന്നവള്‍ ഭയപ്പെട്ടു. അപ്പോഴേക്കും പിന്നില്‍നിന്നൊരലര്‍ച്ച. അയ്യോ! അവന്റെ ദീനവിലാപമായിരുന്നു. വലിയൊരു രാജസര്‍പ്പം അവനെ വഴിതടഞ്ഞ് ആഞ്ഞൊന്ന് കൊത്തി. അവന്‍ മോഹാലസ്യപ്പെട്ട് വന്മരം കടപുഴകി വീഴുംപോലെ മറിഞ്ഞുവീണു.
‘അഞ്ജനേ, ആ രാക്ഷസന്‍ മരിച്ചിട്ടില്ല. വരബലമുള്ളതാണവന്‍. മോഹാലസ്യം തീര്‍ന്നാല്‍ ഉടനെ ചാടി എഴുന്നേല്‍ക്കും. അപ്പോഴേക്കും രക്ഷപ്പെട്ടോളൂ.’ ഒരശരീരി.
അഞ്ജന ഓടിയോടി മാല്യവാന്‍ പര്‍വതത്തില്‍ മഹര്‍ഷിമാരുടെ പുണ്യസങ്കേതത്തിലെത്തി. പിന്നാലെ തന്നെ ആ രാക്ഷസനും.
(തുടരും)
















