ആത്മാവിലുളള അവജ്ഞയെ ശിഥിലീകരിച്ചുവെങ്കിലും; ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഈ പരാജയമോര്‍ത്തുളള ജാള്യതയേടു കൂടിത്തന്നെ ദിലീപന്‍ സിംഹത്തിനോട് ഇങ്ങനെ പറയാന്‍ തുടങ്ങി.
”മൃഗേന്ദ്രാ പറയാന്‍ തുടങ്ങുന്നത് തന്നെ അനങ്ങാന്‍ വയ്യാതിരിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ഒരുപക്ഷെ പരിഹാസമായേക്കാം. എങ്കിലും അങ്ങേക്ക് പ്രാണികളുടെ ഉളളിലുളള എല്ലാ വിചാരങ്ങളും അറിയാമല്ലോ? ഞാന്‍ പറഞ്ഞില്ലെങ്കിലും അങ്ങേക്കറിയാന്‍ കഴിയും അതുകൊണ്ടാണ് പറയുന്നത്.
സര്‍വ്വചരാചരങ്ങളുടെയും സൃഷ്ടി, സ്ഥിതി, പ്രളയങ്ങള്‍ക്ക് ഹേതുവായ പരമശിവന്‍ എനിക്ക് മാനനീയന്‍ തന്നെയാണ്. ആ ഈശ്വരപ്രഭാവത്തെ ഞാന്‍ ആദരിക്കുന്നു. എന്നാല്‍ ഗുരുവിന്റെ ഈ ധേനുവും ആദരണീയം തന്നെ. പ്രത്യകിച്ച് ഇവള്‍ തിരിച്ച് ചെല്ലുന്നതുംകാത്ത് ഇവളുടെ പിഞ്ച് കിടാവ് അവിടെ അക്ഷമയായി കാത്തുനില്‍ക്കുന്നുണ്ടാവും. അതിനാല്‍ അങ്ങ് ദയവുചെയ്ത് ഇവളെ വിട്ടയച്ച് പകരമായി എന്റെ ശരീരം ഭക്ഷിച്ചുകൊളളുക.”
ഇതുകേട്ട് ആ പശുപതികിങ്കരന്‍ ഒരു ചെറുപുഞ്ചിരി ഉയര്‍ത്തിക്കൊണ്ട് രാജാവിനോട് പറഞ്ഞു. ”ഹേ രാജന്‍ വിസ്തൃതമായ രാജ്യവും വെണ്‍കൊറ്റക്കുടയുളള ആധിപത്യവും, യൗവനവും കമനീയമായ ഈ ശരീരവും നിസ്സാരമായൊരു പശുവിനുവേണ്ടി ത്യജിക്കാന്‍ ഒരുങ്ങുന്ന അങ്ങ് നിശ്ചയമായും ആലോചനാഹീനനാണെന്നാണ് എനിക്കു തോന്നുന്നത്. കാരണം അങ്ങേക്ക് പ്രാണികളില്‍ ഉളള ദയയാണ് ഇതിനു പ്രേരകമെങ്കില്‍; അങ്ങ് നശിച്ചിട്ട് ഈ ഒരൊറ്റ പശുവാണ് രക്ഷപ്പെടാന്‍ പോകുന്നത്.
മറിച്ച് അങ്ങ് ജീവിച്ചിരുന്നാലോ. മഹാരാജാവേ അങ്ങേക്ക് പ്രജകളെ അനര്‍ത്ഥങ്ങളില്‍ നിന്നും ഒരു പിതാവ് മക്കളെയെന്നപോലെ എന്നെന്നും സംരക്ഷിച്ച് കൊണ്ടിരിക്കാം. അനേകം പ്രജകളെ പരിപാലിച്ചു രക്ഷിക്കേണ്ട ഒരു രാജാവ് കേവലം ഒരു പശുവിനു വേണ്ടി സ്വദേഹം വെടിയുന്നത് ഒരിക്കലും ജീവകാരുണ്യമല്ല. അഥവാ ഇനി ഗുരുവിനെ ഭയന്നിട്ടാണ് അങ്ങ് ഈ സാഹസത്തിന്ന് ഒരുങ്ങുന്നതെങ്കില്‍ അതിന്നും മാര്‍ഗമുണ്ട്.
ഒന്നിന്നുപകരം കുടത്തിനൊത്ത അകിടുള്ള അനേകം പശുക്കളെ അദ്ദേഹത്തിനു കൊടുത്തിട്ട് അദ്ദേഹത്തെ സന്തോഷിപ്പിക്കുവാന്‍ അങ്ങേക്ക് കഴിയുമല്ലൊ? അതുകൊണ്ട് തുടരത്തുടരെ ഒട്ടേറെ നന്മകള്‍ അനുഭവിക്കാന്‍ യോഗമുള്ള അങ്ങയുടെ ശരീരത്തേയും അതിന്റെ ബലത്തേയും കാത്തുരക്ഷിക്കുക ഐശ്വര്യപൂര്‍ണമായ രാജ്യം ഭൂമിയിലാണെങ്കിലും അത് സ്വര്‍ഗ്ഗതുല്യംതന്നെയാണ്. സിംഹം ഇത്രയും പറഞ്ഞ് നിര്‍ത്തിയപ്പോള്‍ ഗുഹയിലുണ്ടായ പ്രതിധ്വനികൊണ്ട് മുന്നില്‍ നില്‍ക്കുന്ന പര്‍വതവും ഇതുതന്നെയാണോ പറയുന്നത് എന്ന് രാജാവിനു തോന്നി.
സിംഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അതിന്റെ കാലടിയില്‍ കിടക്കുന്ന ധേനുവിന്റെ നടുക്കം പൂണ്ട കണ്ണുകളാലുള്ള നോട്ടം രാജാവിന്റെ ധര്‍മ്മനീതിയെ വീണ്ടും വീണ്ടും തൊട്ടുണര്‍ത്തിക്കൊണ്ടുരുന്നു. രാജാവ് സിംഹത്തിനെ നോക്കി പറഞ്ഞു.
‘ക്ഷാത്രത്തില്‍നിന്നും അതായത് ആപത്തുകളില്‍ നിന്നും ത്രാണനം ചെയ്യുന്നവന്‍ എന്ന നിലക്കാണ് ക്ഷത്രിയ ശബ്ദത്തെ ലോകം വിലയിരുത്തുന്നത്. അതു സാധിക്കാതെ വന്നാല്‍ ചീത്തപ്പേരുകൊണ്ട് കളങ്കിതമായ ഈ പ്രാണനും ശരീരത്തിന്നും യാതൊരു വിലയുമില്ല. അങ്ങു പറയുന്നതുപോലെ ഞാന്‍ പ്രവര്‍ത്തിച്ചാല്‍ ലോകവാസികള്‍ എന്നെ അധിക്ഷേപിക്കും.
മാത്രമല്ല വേറെ കറവപ്പശുക്കളെ കൊടുത്ത് മഹര്‍ഷിയെ ആശ്വസിപ്പിക്കാമെന്ന് അങ്ങു പറഞ്ഞു. പക്ഷെ ഈ പശു കാമധേനുവിനേക്കാള്‍ ഒട്ടും മഹത്വം കുറഞ്ഞവളല്ല എന്ന സത്യം അങ്ങ് മനസ്സിലാക്കിയാലും. രുദ്രതേജസ്സ് ഇല്ലായിരുന്നെങ്കില്‍ ഇവളെ ആക്രമിക്കാന്‍ അങ്ങേക്ക് കഴിയുമായിരുന്നില്ല. പണ്ട് ചതുരംഗസൈന്യവുമായി ഇവളെ ആക്രമിക്കാനെത്തിയ വിശ്വാമിത്ര ചക്രവര്‍ത്തിയെ നിശ്ശേഷം തോല്പിച്ചത് ഈ നന്ദിനി ഒറ്റക്കാണ്. അങ്ങിനെ മഹത്വമുള്ള നന്ദിനിയെ ഉപേക്ഷിച്ച് അങ്ങ് എന്റെ ശരീരം ഭക്ഷിച്ചുകൊള്ളുക.
അങ്ങിനെയായാല്‍ അങ്ങയുടെ പാരണയ്‌ക്കും, മഹര്‍ഷിയുടെ ക്രിയാസിദ്ധിക്കും ഭംഗം വരികയില്ല. പാരണയില്‍ കുറവുവല്ലതും വരുന്നപക്ഷം മഹര്‍ഷിയുടെ ക്രിയാസിദ്ധിക്കുവേണ്ടി അങ്ങ് പൊറുക്കുമാറാകണം. പരതന്ത്രനായ അങ്ങേക്കും ഇത് മനസ്സിലാകും. ദേവദാരുവിനെച്ചൊല്ലി അങ്ങേക്കും അങ്കലാപ്പുണ്ടല്ലോ? രക്ഷിക്കാന്‍ ഏല്പിച്ച വസ്തുവിനെ തുലച്ചുകളഞ്ഞ്, സ്വയം ഒരു പരുക്കും പറ്റാതെ ഏല്പിച്ചുതന്ന വ്യക്തിയുടെ മുന്നില്‍ ഏതുവിധത്തിലാണ്, ആര്‍ക്കാണ് ചെന്നുനില്‍ക്കുവാന്‍ സാധിക്കുക.
അതുകൊണ്ട് അങ്ങേക്ക് എന്നോട് ദയതോന്നുന്നുവെങ്കില്‍ എന്റെ ശരീരത്തോടല്ല, മറിച്ച് സ്ഥായിയായ എന്റെ യശസ്സിനോട് അങ്ങ് ദയ കാണിക്കണം. പരസ്പര ബന്ധത്തിന്ന് സംഭാഷണത്തിലൂടെ കഴിയുമെന്ന് പറയുന്നു. അത് ശരിയാണെങ്കില്‍ ഈ കാട്ടില്‍വെച്ച് നമ്മള്‍ തമ്മില്‍ തമ്മില്‍ സംഭാഷണം നടത്തി. അങ്ങിനെ പരസ്പരം ബന്ധപ്പെടാന്‍ ഇടവന്നതിനാല്‍ അല്ലയോ ശ്രീപരമേശ്വരന്റെ അനുചരനായ മഹാനുഭാവ നമ്മള്‍ ബന്ധപ്പെട്ട നിലക്ക് അങ്ങ് എന്റെ പ്രാര്‍ത്ഥന നിരസിക്കാന്‍ പാടില്ലാത്തതാണ്.’
രാജാവിന്റെ യുക്തിയുക്തമായ വാക്കുകള്‍ കേട്ട് സിംഹം പശുവിനെ മോചിപ്പിച്ചു. പെട്ടെന്നുതന്നെ കയ്യിന്റെ മരവിപ്പ് തീര്‍ന്നു. ഉടന്‍തന്നെ ആയുധം താഴെവെച്ച് സ്വശരീരം സിംഹത്തിന്നുമുന്നില്‍ അടിയറവെച്ചുകൊണ്ട് തലതാഴ്‌ത്തിയിരുന്നു. സിംഹത്തിന്റെ പ്രഹരം കാത്ത് തലകുമ്പിട്ടിരുന്ന അദ്ദേഹത്തിന്റെ പുറത്ത് വിദ്യാധരന്മാര്‍ വാരിച്ചൊരിഞ്ഞ പൂമഴ വന്നുവീണു. ഉണ്ണീ എഴുന്നേല്‍ക്കു എന്ന വാത്സല്യനിര്‍ഭരമായ അമൃതവാണി ശ്രവിച്ച് രാജാവ് തലയുയര്‍ത്തിയപ്പോള്‍ കണ്ടത് പെറ്റമ്മയെന്ന പോലെ വാത്സല്യനിര്‍ഭരമായി മുന്നില്‍ നില്‍ക്കുന്ന വസിഷ്ഠധേനുവിനെയായിരുന്നു. സിംഹത്തെ അവിടെയെങ്ങും കണ്ടതുമില്ല.
അമ്പരന്നു നില്‍ക്കുന്ന രാജാവിനോട് ധേനു പറഞ്ഞു. ”വത്സാ ഞാന്‍ നിന്നെ ഒന്ന് പരീക്ഷിച്ചുനോക്കിയതാണ്. വസിഷ്ഠന്റെ പ്രഭാവംകൊണ്ട് അന്തകന്‍പോലും എന്നെ ആക്രമിക്കാന്‍ കഴിവുള്ളവനല്ല. പിന്നെയാണോ മറ്റുള്ളവര്‍. ഗുരുവിലുള്ള നിന്റെ ഭക്തിയും; എന്നോടുള്ള അനുകമ്പയും തിരിച്ചറിഞ്ഞ് ഞാന്‍ നിന്നില്‍ പ്രീതയായിരിക്കുന്നു. നീ നിനക്ക് ഇഷ്ടമുള്ള വരം ചോദിക്കുക. ഞാന്‍ വെറും പാലുമാത്രം ചുരത്തുന്നവളാണെന്ന് നീ തെറ്റിദ്ധരിക്കേണ്ട. പ്രസാദിച്ചാല്‍ ഏതാഗ്രഹവും സാധിച്ചുതരുന്നവളാണെന്ന് അറിഞ്ഞുകൊള്ളുക. എനിക്കസാദ്ധ്യമായേക്കുമോ എന്ന് സംശയിച്ചു നീ നിന്റെ യാതൊരാഗ്രഹവും പറയാതിരിക്കേണ്ട.
ഇതുകേട്ടപ്പോള്‍ ആശ്രിതവത്സലനും സ്വന്തം കരബലത്താല്‍ വീരനെന്ന പേര്‍ നേടിയവനുമായ അദ്ദേഹം ഇരു കൈകളും ചേര്‍ത്തുപിടിച്ചുകൊണ്ട് സുദക്ഷിണയില്‍ വംശകര്‍ത്താവും അളവറ്റ കീര്‍ത്തിയ്‌ക്കുടമയുമായ ഒരു പുത്രനെ ലഭിക്കുന്നതിന്നായി യാചിച്ചു.
ഇതുകേട്ട് ആ പയസ്വിനിയാകട്ടെ സന്താനകാംക്ഷിയായ രാജാവിനോട് നിന്റെ കാംക്ഷിതം സഫലമാകട്ടെ എന്നനുഗ്രഹിച്ചു. അതിന്നുശേഷം വീണ്ടും രാജാവിനോടായി മകനേ നീ എന്റെ പാല്‍ ഇലക്കുമ്പിളില്‍ കറന്നെടുത്ത് ഉപയോഗിച്ചുകൊള്ളുക എന്ന് അരുളിചെയ്തു. പക്ഷെ അദ്ദേഹം അപ്പോഴത് സ്വീകരിച്ചില്ല. കുട്ടി കുടിക്കുകയും ഹോമത്തിനുവേണ്ടത് കറന്നെടുക്കുകയും ചെയ്തശേഷം ബാക്കിയുള്ള പാല്‍ ഗുരുവിന്റെ അനുമതിപ്രകാരം ഷഷ്ഠാംശമെന്ന നിലയില്‍ അനുഭവിക്കാനാണ് താനാഗ്രഹിക്കുന്നതെന്നറിയിച്ചപ്പോള്‍ ധേനുവിന് അത്യധികം സന്തോഷമായി. (നീതിപൂര്‍വമായ രാജധര്‍മ്മപ്രകാരം ദേവപൂജ, പിതൃപൂജ, അഥിതിപൂജ, ഭൃത്യഭരണം, ആത്മഭരണം എന്നീ അഞ്ചംഗങ്ങള്‍ക്ക് നീക്കി ആറാമത്തെ പങ്കാണ് രാജാവിനുള്ള രക്ഷാവേദനം. നികുതി ഗുരുനിയോഗത്തോടുകൂടിയേ സ്വന്തം കാര്യങ്ങള്‍ക്കുപയോഗിക്കാന്‍ പാടുള്ളു എന്ന് അര്‍ത്ഥശാസ്ത്രം.)
പ്രീതയായ വസിഷ്ഠധേനു പതിവുപോലെ യാതൊരു വിഷമവും കൂടാതെ ഹിമാലയത്തിന്റെ മലയിടുക്കില്‍നിന്നും രാജാവിനോടൊരുമിച്ച് തന്നെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.
ആശ്രമത്തില്‍ തിരിച്ചെത്തിയ രാജാവ് കാട്ടില്‍വെച്ചു നടന്ന സംഗതികള്‍ ആദ്യം വസിഷ്ഠനേയും പിന്നീട് സുദക്ഷിണയേയും വിസ്തരിച്ച് പറഞ്ഞുകേള്‍പ്പിച്ചു.
പിറ്റേ ദിവസം പ്രഭാതത്തില്‍ വസിഷ്ഠന്‍ ആ രാജദമ്പതിമാരെ യാത്രയാക്കി. അവള്‍ ഹോമാഗ്നിയേയും; അരുന്ധതീസമേതനായ ഗുരുവിനേയും അതിനുശേഷം കിടാവിനോടുകൂടി നില്‍ക്കുന്ന ധേനുവിനേയും വലംവെച്ചിട്ട് സസന്തോഷം ആശ്രമത്തില്‍ നിന്നും പുറപ്പെട്ടു. നഗരാതിര്‍ത്തിയില്‍ വെച്ച് പ്രജകള്‍ അവരെ സഹര്‍ഷം സ്വാഗതംചെയ്തു അലങ്കരിച്ച രാജവീഥിയിലൂടെ കൊട്ടാരത്തിലേക്കാനയിച്ചു. രാജാവ് പഴയപടി രാജ്യകാര്യങ്ങളില്‍ വ്യാപൃതനായി.
















