ജിദ്ദ: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമാകുന്നതാണ് ഇത് കാണിക്കുന്നതെന്ന് നിരീക്ഷകര്‍ പറഞ്ഞു.
സൗദി രാജാവിന് മോദി നന്ദിപറയുകയും മേഖലയിലെ സുരക്ഷാ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സാധിക്കട്ടയെന്നും രാജാവിന്റെ നേതൃത്വത്തില്‍ സമാധാനവും സ്ഥിരതയും രാജ്യത്തിനുണ്ടാകട്ടെയന്ന് ആശംസിക്കുകയും ചെയ്തു.
ഭാരതവും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വവും പ്രധാനമന്ത്രി വ്യക്തമാക്കി. യെമനില്‍നിന്നുള്ള ഭാരതീയരുടെ തിരിച്ചുപോക്കിനുള്ള എല്ലാ സൗകര്യവും സഹായവും സൗദി നല്‍കുമെന്നും രാജാവ് ഉറപ്പു നല്‍കി. പ്രതിസന്ധിഘട്ടത്തില്‍ സുഹൃത് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മഹത്താരമാണെന്ന് ബിജെപി വക്താവ് എം.ജെ. അക്ബര്‍ പറഞ്ഞു. സൗദി രാജാവും മോദിയും തമ്മിലുള്ള ബന്ധം വളരെ ഊഷ്മളതയാര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫിലെ സുരക്ഷക്ക് ഭാരതം വലിയ പ്രധാന്യമാണ് നല്‍കുന്നതെന്ന് ഭാരതത്തിലെ മുന്‍സൗദി അംബാസഡര്‍ താല്‍മിസ് അഹമ്മദ് പറഞ്ഞു.
ഭാരത-സൗദി ബന്ധത്തില്‍ താന്‍ വളരെ ശുഭാപ്തി വിശ്വാസക്കാരനാണെന്നും രാജാവ് പറഞ്ഞു. എല്ലാ ഭാരതീയര്‍ക്കും ഹൃദയത്തില്‍ പ്രത്യേകസ്ഥാനമുള്ള രാജ്യമാണ് സൗദിയെന്നും രാജാവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി രാജാവും തമ്മിലുള്ള സംഭാഷണത്തെ സ്വാഗതം ചെയ്യുന്നതായും അഹമ്മദ് പറഞ്ഞു.
















