ക്വാലലംപൂര്: ശ്രീ ശ്രീ രവിശങ്കറിനെതിരായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വധഭീഷണിയെക്കുറിച്ച് അന്വേഷണം നടത്താന്‍ മലേഷ്യന്‍ പോലീസ് തീരുമാനിച്ചു. പോലീസ് ഐജി ഖാലിദ് അബു ബക്കര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ജോര്‍ജ്ജ് ടൗണിലെയും ബാദു കാവനിലെയും പരിപാടികളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
കത്തിന്റെ ഉറവിടം കണ്ടെത്താനാണ് പോലീസ് ശ്രമം. മലേഷ്യയിലെ പ്രാദേശിക ആര്‍ട്ട് ഓഫ് ലിവിങ് ഓഫീസിന് സമീപത്ത് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മലേഷ്യയില്‍ രവിശങ്കര്‍ താമസിക്കാറുള്ള ഹോട്ടലിന്റെ മാനേജരുടെ വിലാസത്തിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. മലേഷ്യയില്‍ ഹിന്ദുക്കളുടെ പരിപാടികള്‍ നടത്തുവാന്‍ രവിശങ്കറെ അനുവദിച്ചാല്‍ ഹോട്ടല്‍ തന്നെ തകര്‍ത്ത് കളയുമെന്നാണ് കത്തില്‍ പറയുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് മലേഷ്യ. ഇവിടുത്തെ 28 ദശലക്ഷം ജനസംഖ്യയില്‍ എട്ട് ശതമാനം ഭാരതീയരാണ്. ഇവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്.
ഇറാന്, ഇറാഖ് എന്നിവിടങ്ങളില്‍ മുസ്ലിങ്ങളെ മതം മാറ്റാന്‍ ശ്രീ ശ്രീയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ശ്രമിക്കുകയാണെന്നും കത്ത് ആരോപിക്കുന്നു. ഇനിയും രവിശങ്കറിനെ മലേഷ്യയില്‍ കാലുകുത്താന്‍ അനുവദിച്ചാല്‍ താങ്കളുടെ ഹോട്ടലും അവരുടെ വേദികളും തകര്‍ത്തു കളയുമെന്നും രവിശങ്കറിനു വേണ്ടി ആയിരങ്ങള്‍ മരിക്കേണ്ടി വരുമെന്നും കത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്.
മുസ്ലിം രാജ്യങ്ങളില്‍ രവിശങ്കര്‍ പ്രവേശിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നും കത്തിലുണ്ട്.ബാദു കാവന് സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ശ്രീ ശ്രീയുടെ യോഗാ ആഘോഷത്തില്‍ 70,000 പേരാണ് പങ്കെടുത്തത്.
മലേഷ്യന്‍ പീനല്‍കോഡ് സെക്ഷന്‍ 507 അനുസരിച്ചാണ് ഈ കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: