സന: അല്‍ഖ്വയ്ദയുടേയും ഇറാന്റെയും പിന്തുണയുള്ള ഷിയാ ഹൂതി വിമതസേനയ്ക്ക് എതിരായ വ്യോമാക്രണം സഖ്യസേന കൂടുതല്‍ ശക്തമാക്കി. സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവരടക്കം പത്തു ഗള്‍ഫ് രാജ്യങ്ങളാണ് സൗദിക്കൊപ്പം യുദ്ധത്തില്‍ പങ്കെടുക്കുന്നത്. മൂന്നാം രാത്രിയിലും ശക്തമായ ആക്രമണമാണ് അവര്‍ അഴിച്ചുവിട്ടത്. സഖ്യസേനയുടെ ആക്രമണത്തിനിടെയും വിമതസേന ഏദന്‍ തുറമുഖത്തേക്ക് നീങ്ങുകയാണ്. സുപ്രധാന തുറമുഖം പിടിച്ചടക്കുകയാണ് വിമതരുടെ ലക്ഷ്യം.
വിമതരുമായി യെമന്‍ സര്‍ക്കാരിന്റെ സൈന്യം ശക്തമായി ഏറ്റുമുട്ടുകയാണ്. തെരുവുകളില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. സുന്നി വിഭാഗമാണ് രാജ്യം ഭരിക്കുന്നത്. പ്രസിഡന്റ് അബ്ദു റബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് സൗദി പ്രതിജ്ഞയെടുത്തിരിക്കുകയാണ്. അതിനിടെ സൗദിയില്‍ അഭയം തേടിയ പ്രസിഡന്റ് ഹാദി അറബ് ലീഗ് സമ്മേളനത്തിന് എത്തിയിട്ടുണ്ട്. യെമനിലെ ആഭ്യന്തര യുദ്ധം അറബ് ലീഗ് സമ്മേളത്തില്‍ ചര്‍ച്ചയാകും.
അതിനിടെ ഏദന്‍ കടലിനു മുകളില്‍ വച്ച് സൗദി അറേബ്യയുടെ എഫ് 15 വിമാനം തകര്‍ന്നു. വിമാനത്തില്‍ നിന്ന് സീറ്റ് തെറിപ്പിച്ച് പുറത്തു ചാടിയ പൈലറ്റുമാരെ അമേരിക്കന്‍ സൈന്യം രക്ഷിച്ചു. കടലില്‍ ഒഴുക നടന്ന ഇവരെ ജിബൂട്ടിയില്‍ നിന്നു വന്ന യുഎസ് കോപ്ടറാണ് കരയ്ക്ക് എത്തിച്ചത്.
വെള്ളിയാഴ്ച രാത്രിയിലും സഖ്യസേനയുടെ വിമാനങ്ങള്‍ സനയിലും പരിസരങ്ങളിലും ആക്രമണം നടത്തി. സാദയിലെ ഹൂതി സേനയുടെ കേന്ദ്രങ്ങളിലും അവര്‍ ആക്രമണം നടത്തി. വിമത സൈനിക കേന്ദ്രങ്ങളിലും ആയുധ ഡിപ്പോകളിലുമായിരുന്നു ആക്രമണം. ഇതോടെ യെമനിലെ ജനങ്ങളാണ് ദുരിതത്തിലായത്. ഇരുളില്‍ പറന്നു നീങ്ങുന്ന വിമാനങ്ങള്‍, വിമാനങ്ങളില്‍ നിന്ന് തീ തുപ്പുന്ന യന്ത്രത്തോക്കുകള്‍, ബോംബുകള്‍, അപായ സൈറനുകള്‍… ജനം അക്ഷരാര്‍ഥത്തില്‍ ഭയത്തിന്റെ പടുകുഴിയിലാണ്. വിമാന ശബ്ദം കേള്‍ക്കുമ്പോഴേ കുഞ്ഞുങ്ങള്‍ ഭയന്ന് അലറിക്കരയുകയാണ്. അവര്‍ വീടിന്റെ മൂലകളില്‍ ഭയന്ന് ഒളിക്കുകയാണ്. ഒരു വീട്ടമ്മ പറഞ്ഞു.
ജനങ്ങള്‍ യെമന്‍ തലസ്ഥാനമായ സനയില്‍ നിന്ന് പാലായനം ചെയ്യുകയാണ്. കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. പെട്രോള്‍ ബങ്കുകളില്‍ നീണ്ട നിരയാണ്. പലായനം ചെയ്യുന്നവര്‍ കയറിയ വാഹനങ്ങളുടെ ക്യൂ…
അതിനിടെ വിമതസേന ഏദനില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള ഷാഖ്ര പട്ടണം പിടിച്ചെടുത്തു. ഇതോടെ തീരദേശത്തെ പ്രധാന നഗരം അവരുടെ കൈയിലായി. പ്രസിഡന്റ് ഹാദിക്ക് മുന്‍തൂക്കമുള്ള ഏദന്‍ നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം ഈ നഗരം വഴിയാണ്.
ഇന്നലെയാണ് ഈജിപ്തില്‍ അറബ് ലീഗ് സമ്മേളനം തുടങ്ങിയത്. യെമന്‍ പ്രസിഡന്റ് ഹാദിയടക്കം പ്രമുഖര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. യെമനിലെ ആഭ്യന്തര യുദ്ധം സുപ്രധാന ചര്‍ച്ചാവിഷയമായേക്കും. പാലസ്തീന് വിഷയവും ചര്‍ച്ചയ്ക്ക് എടുത്തേക്കും. സിറിയ, ലിബിയ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: