സന: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ സൗദി അറേബ്യയും സഖ്യകക്ഷികളും അതിശക്തമായ വ്യോമാക്രമണം തുടങ്ങി. ഇറാനും അന്താരാഷ്ട്ര ഭീകര സംഘടനയായ അല്‍ഖ്വയ്ദയും പിന്തുണയ്ക്കുന്ന ഹൗതി വിമത സൈന്യത്തിനെതിരെയാണ് ആക്രമണം. വ്യോമാക്രമണത്തില്‍ കുറഞ്ഞത് പതിമൂന്ന് സാധാരണക്കാര്‍ അടക്കം അനവധി പേര് കൊല്ലപ്പെട്ടതായി വിമത സൈന്യം പറയുന്നു. എന്നാല്‍ എത്രപേര്‍ മരിച്ചെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. യെമനിലെ വിദേശ സൈനിക ഇടപെടല്‍ ഗള്‍ഫ് മേഖലയെ വീണ്ടും കനത്ത ആശങ്കയിലാഴ്ത്തി. പെട്രോള്‍ വില ഉയര്‍ന്നുതുടങ്ങിയിട്ടുമുണ്ട്. മലയാളികള്‍ അടക്കം ആയിരക്കണക്കിന് ഭാരതീയര്‍ യെമനില്‍ കുടുങ്ങിക്കഴിഞ്ഞു.
കുവൈറ്റ്, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, ജോര്‍ദ്ദാന്‍, സുഡാന്, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളാണ് സൗദിക്കൊപ്പം യെമനിലെ ആക്രമണത്തില്‍ പങ്കെടുക്കുന്നത്. ഗള്‍ഫിലെ പ്രബല രാജ്യങ്ങള്‍ സൗദിക്കൊപ്പം യുദ്ധത്തില്‍ പങ്കാളികളായതോടെ മേഖല വീണ്ടും സംഘര്‍ഷത്തിന്റെ പിടിയിലമര്‍ന്നു.
സൗദിയുടേയും അമേരിക്കയുടേയും മറ്റും പിന്തുണയുള്ള യെമന്‍ പ്രസിഡന്റ് അബ്ദ് റബ്ബു മന്‍സൂര്‍ ഹാദി സുന്നി മുസ്ലിമാണ്. ഹാദിയെ അട്ടിമറിച്ച് അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് ഷിയകള്‍. ഇറാനും അല്‍ഖ്വയ്ദയും ഷിയാ വിഭാഗമായ ഹൗതി സേനയെയാണ് പിന്തുണയ്ക്കുന്നത്. യെമന്റെ തലസ്ഥാനമായ സന ഇപ്പോള്‍ ഹൗതി സേനയുടെ നിയന്ത്രണത്തിലാണ്. സനയില്‍ നിന്ന് പലായനം ചെയ്ത പ്രസിഡന്റ് താമസിച്ചിരുന്ന ഏദന്‍ നഗരവും വിമതര്‍ വളഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏദനിലും സനയിലും സൗദിയും സഖ്യകക്ഷികളും വ്യോമാക്രമണം നടത്തുകയായിരുന്നു. സൗദിയുടെ നൂറിലേറെ യുദ്ധവിമാനങ്ങളും സഖ്യകക്ഷികളുടെ വിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുക്കുന്നു. ഒന്നര ലക്ഷം സൈനികരെ യെമനിലേക്ക് സൗദി അയച്ചിട്ടുണ്ട്.
സനയിലെ പ്രധാന വിമാനത്താവളത്തിലും ദുലൈമി വ്യോമസേനാ കേന്ദ്രത്തിലും സഖ്യസൈന്യം ബോംബിട്ടു. ഒരുവശത്ത് അമേരിക്കന്‍ പിന്തുണയോടെ യെമന്‍ സര്‍ക്കാരും സൗദിയും കുവൈറ്റും യുഎഇയും ബഹ്റൈനും ഖത്തറും അടക്കമുള്ളവരും മറുവശത്ത് വിമത സൈന്യവും അണിനിരന്നതോടെ യെമനില്‍ സ്ഥിതിഗതികള്‍ അത്യന്തം സങ്കീര്‍ണമായി.
യെമനിലെ അല്‍ഖ്വയ്ദക്കെതിരെ ആളില്ലാ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക ആക്രമണം ശക്തമാക്കിയിരുന്നു. അതിനെ പിന്തുണയ്ക്കാന്‍ യെമന്‍ പ്രസിഡന്റ് ഹാദി സൗദിയടക്കമുള്ള രാജ്യങ്ങളോട് അഭ്യര്‍ഥിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് സൗദിയും സഖ്യരാജ്യങ്ങളും യെമനില്‍ സൈനിക ഇടപെടല്‍ നടത്തിയത്. യുദ്ധം കനത്ത വാര്‍ത്ത വന്നതോടെ പെട്രോള്‍ വില കൂടിത്തുടങ്ങി.
സൗദി, യുഎഇ, കുവൈറ്റ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ എണ്ണ ടാങ്കറുകള്‍ക്ക് യെമനു സമീപത്തെ ഏദന്‍ ഉള്‍ക്കടല്‍ വഴി മാത്രമേ ചെങ്കടലിലും സൂയസ് കനാലിലും കയറാനും അതുവഴി യൂറോപ്പിലേക്ക് എത്തിച്ചേരാനും സാധിക്കുകയുള്ളൂ. യെമന്‍ ഷിയാ വിമതരുടെ കൈപ്പിടിയിലായാല്‍ യൂറോപ്പിലേക്ക് എണ്ണ എത്തിക്കുക പ്രയാസകരമാകും. അതാണ് സഖ്യ രാജ്യങ്ങളെ യുദ്ധത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: