ബംഗളൂരു: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഐഎഎസ് ഓഫീസര്‍ ഡി.കെ. രവിയുടെ മരണം സംബന്ധിച്ച് ഇന്ന് സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തും. കേസ് അന്വേഷിക്കാന്‍ സിബിഐയോട് ആവശ്യപ്പെടുമെന്നാണ് സൂചനകള്‍.
അതിനിടെ കേസിനു പുതിയ വഴിത്തിരിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രവി തന്റെ ഐഎഎസ് ബാച്ചില്‍ ഉണ്ടായിരുന്ന വനിതാ സുഹൃത്ത് രോഹിണീ സിന്ദൂരിയ്ക്ക് അയച്ച സന്ദേശങ്ങളും അവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും കേസന്വേഷണത്തില്‍ നിര്‍ണ്ണായകമാകുകയാണ്. ഈ സംഭാഷണങ്ങള്‍ എന്താണെന്നതു സംബന്ധിച്ച് വ്യക്തമല്ലെങ്കിലും ഇതിനെക്കുറിച്ചുള്ള അന്വേഷണം കര്‍ണാടക പോലീസിനു മാത്രമായി സാധ്യമല്ലെന്നു വന്നിരിക്കുകയാണ്.
രവിയുടെ ഫോണ്‍ സന്ദേശങ്ങള്‍ സംബന്ധിച്ച് നിലവില്‍ മാണ്ഡ്യ ജില്ലാ പഞ്ചായത്ത് സിഇഒ ആയ രോഹിണി സിന്ദൂരി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഉപദേശകരില്‍ ഒരാളായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനോടു പരാതിപ്പെട്ടതായി കര്‍ണാടക സിഐഡി വെളിപ്പെടുത്തുന്നു. ഇക്കാര്യം സിന്ദൂരി തന്നെയാണ് പോലീസിനു നല്കിയ പ്രസ്താവനയില്‍ പറഞ്ഞിട്ടുള്ളത്. പക്ഷേ കര്‍ണാടക പോലീസിന് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ അധികാരമില്ല. ഇതിന് ഒരു കേന്ദ്ര ഏജന്‍സി തന്നെ അന്വേഷണത്തിലിടപെടണം.
ചന്ദ്രബാബു നായിഡുവിന്റെ ഉപദേശകന്’നിര്‍ദ്ദേശിച്ചതനുസരിച്ച് സിന്ദൂരി കര്‍ണാടക ചീഫ് സെക്രട്ടറിക്ക് രവിയെക്കുറിച്ച് രോഖമൂലം വിവരങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, കര്‍ണാടക ചീഫ് സെക്രട്ടറി കൗശിക് മുഖര്‍ജി ഇതുസംബന്ധിച്ച് എന്തെങ്കിലും നടപടിയെടുക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ഇതെല്ലാം ചേര്‍ത്തുവെക്കുമ്പോള്‍ രവിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്നെല്ലാമുള്ള സംശയങ്ങള്‍ കൂടുതല്‍ ബലെപ്പടുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദവും ജനകീയ വികാരത്തിന്റെ ആളിക്കത്തലും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ നിര്‍ദ്ദേശവും പരിഗണിച്ച് ഇന്ന് സിദ്ധരാമയ്യ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്നാണു സൂചനകള്‍.
നിര്‍ണായക ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടു
ബംഗളൂരു: ഡി. കെ. രവിയുടെ മരണം സംബന്ധിച്ച ദുരൂഹത കൂട്ടുന്ന ഓഡിയോ ടേപ്പ് പുറത്തായി. രവിയെ മറികടന്ന് നടപടികള്‍ക്ക് കോളാര്‍ ജില്ലയിലെ എംഎല്‍എ വര്‍തൂര്‍ പ്രകാശ് നിര്‍ദ്ദേശം നല്‍കുന്നതിന്റെ തെളിവുകള്‍ ജനതാദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്. ഡി. കുമാരസ്വാമിയാണ് പുറത്തുകൊണ്ടുവന്നത്.
അനധികൃതമായി സാധനങ്ങള്‍ കടത്തിയിരുന്ന ചില വാഹനങ്ങള്‍ ഡി.കെ. രവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് പിടികൂടിയിരുന്നു. ഈ വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ വര്‍തൂര്‍ പ്രകാശ് രവിയുടെ കീഴിലുള്ള ഉദ്യോഗസ്ഥനു നിര്‍ദ്ദേശം നല്‍കുന്നതാണ് ഫോണ്‍ സംഭാഷണം. മര്‍ച്ച് 12-നോ 13-നോ പുതിയ ഡെപ്യൂട്ടി കമ്മീഷണര്‍ രവിക്കു പകരം വരുമെന്നും അതിനാല്‍ കാര്യങ്ങള്‍ കുഴപ്പം വരില്ലെന്നും വിവരിക്കുന്ന ഫോണ്‍ സംഭാഷണത്തില്‍ വണ്ടികള്‍ വിട്ടുകൊടുക്കാന്‍ പോലിസിനെ നിര്‍ദ്ദേശിക്കാന്‍ ആജ്ഞാപിക്കുന്നു. ഇത് നിര്‍ണായക രേഖയാണെന്നും പ്രകാശിന്റെ സംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഭൂമാഫിയ രവിക്കെതിരായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ടെന്നും കുമാരസ്വാമി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: