കാബൂള്‍: ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് മതപുരോഹിതന്മാരുടെ സാന്നിദ്ധ്യത്തില്‍ യുവതിയെ ജനക്കൂട്ടം കത്തിച്ചുകൊന്നു. ഈ സംഭവത്തെ പരസ്യമായി ന്യായീകരിച്ച് മതപണ്ഡിതന്‍ പള്ളിയില്‍ പ്രസംഗിക്കുകയും അര്‍ഹതപ്പെട്ട ശിക്ഷയാണ് യുവതിക്കു കിട്ടിയതെന്ന് പോലീസുദ്യോഗസ്ഥന്‍ ന്യായീകരിക്കുകയും ചെയ്തു.
കാബൂളിന്റെ ഹൃദയഭാഗത്താണ് സംഭവം. യുവതിയെ ആദ്യം ചുടുകട്ടകൊണ്ട് തലയ്‌ക്കിടിച്ചു വീഴ്‌ത്തിയശേഷം പരസ്യമായി തീകൊളുത്തുകയായിരുന്നു. എന്നാല്‍ അവര്‍ ഖുറാന്‍ കത്തിച്ച സംഭവത്തിനു സാക്ഷികളാരുമില്ല. കാബൂളിലെ പ്രധാന നദിയുടെ തീരത്താണ് യുവതിയെ തീകൊളുത്തിയത്.
സംഭവത്തെ ന്യായീകരിച്ച് വെള്ളിയാഴ്ച നമസ്‌കാരത്തിന് മൈക്കിലൂടെ പ്രസംഗിച്ച വാസിര്‍ അക്ബര്‍ ഖാന്‍ പള്ളിയിലെ പുരോഹിതന്‍ മുസ്ലിങ്ങള്‍ക്ക് അവരുടെ വിശ്വാസം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നു പറഞ്ഞു. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരേ നടപടിയെടുത്താല്‍ അപകടമുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി.
യുവതിയെ കൊലപ്പെടുത്തിയവരിലുണ്ടായിരുന്ന ഒരാള്‍ ഫേസ് ബുക്കില്‍ ഇങ്ങനെ എഴുതി- കാബൂളിലെ ധര്‍മ്മശീലരായ ഞാനുള്‍പ്പെടെയുള്ള ജനങ്ങള്‍ അവളെ ചുട്ടുകൊന്നു. അവളുടെ സ്ഥാനം നരകമാണ്. കാബൂള്‍ പോലീസിന്റെ ഒരു വക്താവും യുവതി ചെയ്തത് ഇസ്ലാമിക വിരുദ്ധമാണെന്ന് പ്രസ്താവിച്ചു.
















