ടുണിസ്: ടുണീഷ്യയില്‍ മ്യൂസിയത്തില്‍ ഇരുപതോളം വിദേശ വിനോദ സഞ്ചാരികളെ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഭീകര സംഘടന ഏറ്റെടുത്തു.
‘അവിശ്വാസികളുടെയും ദുര്‍മ്മാര്‍ഗികളുടെയും മടയിലേക്ക് നടന്ന അനുഗ്രഹീത അധിനിവേശമെന്നാണ്’ ആക്രമണത്തെ ഓഡിയോ സന്ദേശത്തിലൂടെ ഐസിസ് വിശേഷിപ്പിച്ചത്. രണ്ട് പേരാണ് ആക്രമണം നടത്തിയതെന്നും നിരായുധനാകുന്നതുവരെ അവരെ വധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സന്ദേശത്തില്‍ പറയുന്നു.
മഴയുടെ ആദ്യ തുള്ളിയാണ് നിങ്ങള്‍ കണ്ടത്. നിങ്ങളെ അപായപ്പെടുത്തുന്ന സന്തോഷ വാര്‍ത്തകള്‍ക്കായി കാത്തിരിക്കൂ എന്നും ഐസിസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓഡിയോ സന്ദേശം അമേരിക്ക ആസ്ഥാനമായ സൈറ്റ് രഹസ്യാന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചു.
ടൂണിസിലെ നാഷണല്‍ മ്യൂസിയത്തില്‍ ബുധനാഴ്ചയാണ് ആക്രമണം നടന്നത്. സംഭവവുമായി നേരിട്ടു ബന്ധമുള്ള നാല് പേര്‍ വ്യാഴാഴ്ച പിടിയിലായിരുന്നെങ്കിലും ആക്രമണത്തിന് ഭീകരവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
വെടിവെപ്പിന് നേതൃത്വം നല്‍കിയ യാസിന്‍ ലാബിദിയും കൂട്ടാളി ഹതേം ഘച്‌നോയിയേയും രക്ഷാപ്രവര്‍ത്തനത്തിനിടെ സുരക്ഷാസേന വധിച്ചു. ഇവരില്‍ ലാബിദിയെക്കുറിച്ച് ടുണീഷ്യന്‍ രഹസ്യാന്വേഷണവിഭാഗത്തിന് അറിവുണ്ടായിരുന്നു.
അയല്‍രാജ്യമായ ലിബിയയില്‍ ഐസിസിന് ശക്തമായ സ്വാധീനമുള്ളതിനാല്‍ ആക്രമണത്തില്‍ ഐസിസിന് പങ്കുണ്ടാകാമെന്ന സംശയം ശക്തമായിരുന്നു.
















